Friday, July 18, 2014

കാട് നൽകുന്ന തിരിച്ചറിവുകൾ ...

അക്കൌണ്ടിൽ മിച്ചം അയ്യായിരം തികയുമ്പോൾ എന്നെപോലെ തന്നെ തലതെറിച്ച എന്റെ ഉറ്റസുഹൃത്തിനെയും കൂട്ടി യാത്രയ്ക്കിറങ്ങും.. അമ്മയുടെ ഭാഷ കടമെടുത്താൽ നാട്നിരങ്ങാനിറങ്ങും. അത്തരത്തിൽ ഒരിക്കലാണ് മൂന്നാറിൽ എത്തിപെട്ടത്. ഉദ്ദേശിച്ച സ്ഥലം മറയൂർ ആയിരുന്നെങ്കിലും പുലർച്ചെ പ്രകൃതിയുടെ ഉൾവിളിയ്ക്കു കീഴടങ്ങി മൂന്നാറിൽ തിരക്കിട്ട് ഇറങ്ങേണ്ടി വന്നു..

പകലു മുഴുവൻ മൂന്നാർ അലഞ്ഞു നടന്നു.. എക്കോ പോയിന്റിനും മാട്ടുപെട്ടിയ്ക്കും സ്ഥിരം കണ്ടുമടുത്ത കാഴ്ചകളെയും ആൾക്കാരെയും മാത്രം സമ്മാനിക്കാനുണ്ടായിരുന്നുള്ളൂ. ഞങ്ങൾ രണ്ടുപേരുടെയും ഇഷ്ടം ആനകളായിരുന്നു.. ഒൻപത് വനയാത്രകളിൽ ഏഴെണ്ണത്തിലും ആനകളെ കണ്ടെത്താനായി എന്നൊരു സ്വകാര്യഅഹങ്കാരമായി തുടരുന്ന സാഹചര്യത്തിൽ, ഇത്തവണയും അവയെ കണ്ടിട്ടേ പോകൂ എന്നൊരു വാശി. അതിനായി റോഡ്‌ വിട്ടു കാടുകളിലേക്ക് കയറാറാണ് പതിവ്... എങ്കിലും ഇത്തവണ അധികം കാട് കയറാൻ ഒരു ഒറ്റയാൻ സമ്മതിച്ചില്ല.. കാട്ടിനുള്ളിലേക്ക്‌ കയറുന്ന അവസരങ്ങളിൽ തേയില നുള്ളുന്ന തൊഴിലാളി സ്ത്രീകളും പുരുഷന്മാരും ചായകടക്കാരും ഏകസ്വരത്തിൽ പറഞ്ഞത് ഒരു ഒറ്റയാനെ പറ്റിയായിരുന്നു. വളഞ്ഞു നീണ്ട കൊമ്പുള്ള നല്ല ജിംഖാന ടൈപ്പ് ഒരു ഒറ്റയാൻ.. കാട്ടിനുള്ളിൽ ഞങ്ങളുടെ വഴികളിൽ അവന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് അവർ പറഞ്ഞു. അത് മറികടന്നു പോകുന്നത് സാഹസികത അല്ലെന്നും വകതിരിവില്ലായ്മയാണ്  എന്നാരും പറഞ്ഞു തരണ്ടല്ലോ.. അത് കാരണം മിക്ക സമയത്തും തൊഴിലാളികളുടെ കൂടെ നടന്നു.

തോട്ടത്തിനുള്ളിൽ ചെറിയൊരുകടയിൽ നല്ല അസ്സലൊരു ചായയും കുടിച്ചിരിക്കുമ്പോഴാണ് രാത്രി എവിടെ താമസിക്കുമെന്ന ന്യായമായ സംശയമുദിച്ചത്. ഞങ്ങളുടെ യാത്രകൾ അങ്ങിനെയാണ് .. കൃത്യമായ വഴികളില്ല, റൂട്ടുകളില്ല, സമയമില്ല.. ഞങ്ങൾ രണ്ടു പേരും ഊര് തെണ്ടാനിറങ്ങുന്നത് എല്ലാരും പറയും പോലെ നാട് കാണാൻ മാത്രമല്ല.. വേറെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാൻ.. മറ്റുള്ളവർ കാണുന്ന സ്ഥിരം കാഴ്ചകളിൽ നിന്നും വേറിട്ട കാഴ്ചകൾ കാണാൻ. ആ വട്ട് എന്നെക്കാളേറെ സുഹൃത്തിനുള്ളത് കൊണ്ട് എനിക്കെപ്പോഴും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നു..

ആ യാത്രയിൽ, രാത്രി താമസസൗകര്യം കിട്ടിയത് പിച്ചാമണി എന്ന ചേട്ടന്റെ വീട്ടിൽ.. പിച്ചാമണി ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും തൊട്ടടുത്ത് തന്നെയുള്ള ടീ കമ്പനിയിൽ ജോലി ചെയ്യുന്നു.. മകനും മകളും കോയമ്പത്തൂരിൽ പഠിക്കുന്നു..  അടിമുടി മെലിഞ്ഞ ഒരു മനുഷ്യൻ. ഞങ്ങളെ വന്നു കൂട്ടിക്കൊണ്ടു പോകാൻ പിച്ചാമണിയോടു, കൊച്ചിയില്ലുള്ള എന്റെയൊരു ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതാണ് . ഞങ്ങളുടെ മൊബൈലിലേക്ക് വിളിച്ചു പതിനഞ്ചു മിനിറ്റിനുള്ളിൽ പ്രത്യക്ഷപെട്ടു. മെനുവായി മൂന്നാറിലെ വമ്പൻ റിസോർട്ടുകൾ റേറ്റ് സഹിതം വിളമ്പി വെച്ചു.. ഇതൊന്നും ശ്രദ്ധിക്കാതെ നിന്ന സുഹൃത്തിന്റെ മുറിയൻ തമിഴിൽ "ഉങ്കൾ വീട്ടിൽ എവളവു റൂം ഇറുക്ക് " എന്ന ചോദ്യത്തിന് രണ്ടെന്ന മറുപടിയും തന്നു പിച്ചാമണി. സൗകര്യം ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞെങ്കിലും ഞങ്ങൾ വിട്ടില്ല.. ഞങ്ങൾക്ക് ഓരോ കമ്പിളിയും മഴ നനയാതൊരു സ്ഥലവും മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ..

അത്താഴത്തിനു മുന്നേയുള്ള 'സരക്കി'നു ഞങ്ങളെ ക്ഷണിച്ചെങ്കിലും സരക്കിന്റെ നിലവാരം നന്നായി അറിയാവുന്നതുകൊണ്ട്‌ ആ ഓഫർ നിരസിച്ചു. വീടിരിക്കുന്ന മലയുടെ അപ്പുറം വശത്താണ് സരക്ക് കിട്ടുന്നത്. എങ്കിലും മണിചേട്ടനോടൊപ്പം രാത്രിയിൽ അത്ര ദൂരം പോയി വരണമെന്ന് തോന്നി... ഏകദേശം മൂന്നു കിലോമീറ്റർ ദൂരം തോട്ടത്തിലൂടെ പോകണം. മണിചേട്ടനും ഞങ്ങളും പിന്നെ ബ്രൂസ്ലീ എന്ന രാജപാളയനും..   ഇല അനങ്ങുന്ന ഭാഗങ്ങളിൽ ടോർച്ചടിച്ചു സൂക്ഷിച്ചു തന്നെയാണ് യാത്ര.  മൂന്നാറിലെ അത്യാവശ്യം കാടുകൾ മണിചേട്ടന് ഹ്ര്യദ്യസ്തമാണെന്ന് വഴിനീളെയുള്ള സംസാരങ്ങളിൽ നിന്ന് വ്യക്തം. ഏതാനും കാട്ടുപന്നികളുടെ കണ്ണുകൾ കണ്ടതല്ലാതെ ഒന്നും തടഞ്ഞില്ല.. സംസാരം ആനകളിലേക്കും അവയുടെ സഞ്ചാരപഥത്തിലേക്കും മാറി. ഒറ്റയാനെ പറ്റിയുള്ള ചേട്ടന്റെ സംസാരങ്ങളിൽ ഭയം കലർന്ന അത്ഭുതം നിറഞ്ഞു നിന്നിരുന്നു..എങ്കിലും ഒറ്റയാൻ ഈ ഭാഗത്ത്‌ വരില്ലെന്ന് തന്നെ ഉറപ്പിച്ചു പറഞ്ഞു.

സരക്ക് അവിടുത്തുകാരുടെ ദേശീയപാനീയമാണെന്നു നേരത്തെ കേട്ടിട്ടുണ്ടായിരുന്നു.. ആ തണുപ്പത്ത് അതില്ലാതെ നടക്കില്ല എന്ന മണിചേട്ടന്റെ ആത്മഗതവും. അങ്ങോട്ട്‌ ടോർച്ചിൻറെ വെട്ടം ആവശ്യമില്ലാതെ പോയ മണിചേട്ടനല്ല സരക്കടിച്ചു തിരിച്ചുവന്ന  മണിചേട്ടൻ. ടോർച്ചു പലപ്പോഴും തലങ്ങും വിലങ്ങും ഓടിച്ചു നോക്കുകയും, കാതുകൾ വട്ടം കൂർപ്പിക്കുകയും, മണം പിടിയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.. ഇടയ്ക്കിടെ ഒറ്റ നിൽപ്പ് നില്ല്കും.. ബ്രൂസ്‌ലി അധികം ഓടാതെ ഞങ്ങളിൽ ചേർന്ന് നില്ക്കുന്നുണ്ട്..   ജന്മനാ പേടിത്തൊണ്ടന്മാരായ ഞങ്ങളിൽ ഭയം ഇരട്ടിച്ചു.. പത്തു മണിയോടെ വീട്ടിൽ തിരിച്ചേത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. അത്താഴവും കഴിച്ചു കിടന്നുറങ്ങി.

പുലർച്ചെ, അടുത്തുള്ള വീട്ടുകാരൊക്കെ കൂടി നില്ക്കുന്നത് കണ്ടാണ്‌ ഞങ്ങൾ എഴുന്നേറ്റത്‌. കാര്യമന്വേഷിചപ്പോഴാണ്, ഒറ്റയാൻ ബ്രൂസ്ലിയെ പോസ്റ്റർ പരുവത്തിലാക്കിയിരിക്കുന്നു..(പിചാമണി ചേട്ടന്റെ തന്നെ ഭാഷ).. ഒരു കോഴിക്കൂടും, കെട്ടിമേഞ്ഞ ഒരു കക്കൂസും ഇഷ്ടൻ തവിട്പൊടിയാക്കിയിട്ടുണ്ട്.. അപ്പോഴേക്കും നാട്ടുകാർ തീ കൂട്ടിയും പാട്ട കൊട്ടിയും അവനെ തിരിച്ചു കാട്ടിനുള്ളിലേക്ക് വിട്ടിരുന്നു..

പിച്ചാമണി ചേട്ടൻ കാര്യമായൊന്നും സംസാരിക്കുന്നില്ല.. ഒന്നും സംഭവിക്കാത്ത രീതിയിൽ പിന്നീട് ഞങ്ങളോട് പെരുമാറിയ ആ കണ്ണുകളിലെ വേദന നോക്കി നില്ക്കനായില്ല.. വിഷയം മാറ്റാനായി കാട് കാണാൻ കൂടെ കൊണ്ട് പോകുമോ എന്ന ചോദ്യത്തിന് പോകാം എന്ന് മറുപടിയും തന്നു..

കുറച്ചു ദൂരം നടന്നു തുടങ്ങിയപ്പോൾ മണിചേട്ടൻ കാടിനെ പറ്റി പറഞ്ഞു തുടങ്ങി. തലേ ദിവസം മണിചേട്ടന്റെ സ്വഭാവവ്യത്യാസം ഒറ്റയാനെ കണ്ടിട്ട് തന്നെയാണെന്ന തുറന്നു പറച്ചിൽ ഞങ്ങൾക്ക് ശരിക്കും ഒരു ഷോക്കായി.. ഞങ്ങൾ നടന്നു പോകുന്നതിനു ഏതാണ്ട് സമാന്തരമായി തന്നെ ഒരു വിളിപ്പാടകലെ അവനുണ്ടായിരുന്നു.. ഞങ്ങളോടത് അപ്പോൾ പറഞ്ഞാൽ തീർച്ചയായും വിരണ്ടു പോകും. അതുകൊണ്ടാണത് മറച്ചുവെച്ചത്. ഞങ്ങളുടെ മണം ഒറ്റയാന് കിട്ടാതിരിക്കാൻ കാറ്റിന്റെ ഗതിയ്ക്കെതിരെ നടന്നതും സഹജമായ വിവേകം കൊണ്ട് തന്നെ.. ഇത്തരം കണ്ടുമുട്ടലുകളുടെ ഒരായിരം കഥകൾ ചേട്ടൻ പറഞ്ഞു കൊണ്ടേയിരുന്നു...

പറഞ്ഞു പറഞ്ഞു അവസാനമത് ബ്രൂസ്ലിയിൽ എത്തിചേർന്നു. തീരെ കുഞ്ഞായിരുന്നപ്പോൾ വഴിയിലെ കടയുടെ പിന്നാമ്പുറത്തു നിന്നും കിട്ടിയതാണവനെ.. ജീവിതത്തിൽ ഒരു ബ്രൂസ്‌ലി സിനിമയും കാണാത്ത മണിചേട്ടന്റെ കൗതുകം മാത്രമാണ്ക ബ്രൂസ്‌ലി എന്ന പേരിനാധാരം. ആറേഴു വർഷമായി അവൻ വീട്ടിലെ അംഗമായിട്ട്.. അത് പറഞ്ഞതും ചേട്ടനിൽ ഒരു വിങ്ങൽ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.. തലേ ദിവസം വരെ ഞാങ്ങലോടോപ്പം ഓടിച്ചാടി നടന്നിരുന്ന ഒരാൾ പിറ്റേന്ന് മുതൽ ഇല്ലാതാകുന്നതിന്റെ വേദന..

ഇത്തരം ഒറ്റയാനകളെ വനം വകുപ്പ് വെടിവെച്ച് കൊല്ലാത്തതെന്താ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി മണി ചേട്ടന്റെ പരിഹാസ ചിരി, ഇന്നും എന്റെ കണ്‍മുന്നിലുണ്ട്.. "അവങ്ക വായില്ലാ ജീവൻ. നമ്മ താൻ അവങ്ക വാസപടി ഇരിക്ക്റത്. അവങ്ക വേറെന്നാ സെയ്യ മുടിയും.." ശരിയാണ്.. അവരുടെ ആവാസവ്യവസ്ഥയിൽ നമ്മളാണ് കയ്യേറിയിരിക്കുന്നത്.. നാട്ടിൽ ഇറങ്ങുന്ന വന്യജീവികളെ വെടി വെയ്ക്കാൻ ഉത്തരവ് കൊടുക്കുന്ന ഗവണ്മെന്റുകളോടുള്ള പരിഹാസം പോലെ തോന്നി..  കാട് കയ്യേറുന്ന മനുഷ്യനും അവനു കിട്ടുന്ന തിരിച്ചടികളും അക്കമിട്ടു നിരത്തി മണിചേട്ടൻ.. തലേ ദിവസം കണ്ട ഒരു ദിവസകൂലിതൊഴിലാളിയിൽ നിന്ന് ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു മണിചേട്ടനോടുള്ള ബഹുമാനം.

പിന്നീട് മൂന്നു നാല് തവണ പോയിട്ടുണ്ടെങ്കിലും പിച്ചാമണിചേട്ടനെ കാണാൻ തരപ്പെട്ടില്ല..കഴിഞ്ഞയാഴ്ച യദ്രശ്യാ പഴയ സുഹൃത്തിൽ നിന്നും പിച്ചാമണി ചേട്ടന്റെ മരണ വിവരം അറിഞ്ഞപ്പോൾ ആദ്യം ഓർമയിലെത്തിയത് മേല്പറഞ്ഞ വാചകങ്ങളാണ്.... കാട് അവർക്ക് നല്കിയ വിവേകം... കാടിനുള്ളിലെ ഓരോ  ചുവടുവെയ്പ്പിലും പ്രകൃതിയെ കൂടെകൂട്ടി നടക്കാനുള്ള തിരിച്ചറിവുകൾ പകർന്നു തന്നതിന് നന്ദി മണിചേട്ടാ.....

**************************************************************

Wednesday, May 07, 2014

ചില മിഥുന കാഴ്ചകൾ

പഴയൊരു കഥ ഓർമ്മ വന്നതാ...

കേരളത്തിന്റെ വക്കീൽ കോടതിയോട്  : കേരളത്തെ നശിപ്പിക്കാൻ ഈ മഹാപാപി കൂടോത്രം ചെയ്തു കുഴിച്ചിട്ടു. കുട്ടികൾ മണ്ണുവാരി കളിച്ചപ്പോ കുഴിച്ചിട്ട ചെമ്പുകുടം കിട്ടി..

സ്വാമി :  ശത്രുവിനെ നിഗ്രഹിക്കാനുള്ള ശക്തി നാമീ തേങ്ങയിലേക്ക് ആവാഹിച്ചിരിക്കുകയാണ്.. തൊട്ടു പ്രാർഥിച്ചോളൂ...   ഹേയ് .. തേങ്ങയിൽ  തൊട്ടു പ്രാർഥിച്ചോളൂ ..

വക്കീൽ : കേരളത്തെ കൂടോത്രം ചെയ്തു നശിപ്പിക്കാൻ ശ്രമിച്ച ആ നായിൻറെ മോൾടെ തലമണ്ട പിളർന്നു ചാവണേ...

സ്വാമി : ഛെ.. പൂജാകർമ്മവേളയിൽ അസഭ്യം പുലമ്പരുത് ..

വക്കീൽ : എന്നാൽ ആ മഹാന്റെ ശിരസ്സ്‌ പിളർന്നു അന്തരിക്കണേ..

ഉമ്മച്ചൻ : എന്താ ജയാമ്മേ ഒന്നും മിണ്ടാത്തത്..

വക്കീൽ : അവളിനി ഒന്നും മിണ്ടൂല.. അവളിനി ജീവിതത്തിൽ ആരോടും മിണ്ടൂല.. ഈ പൂജ സുനാമണി കഴിഞ്ഞു തേങ്ങ നിലത്തെറിഞ്ഞു ഉടയ്ക്കുമ്പോ ഇവള്ടെ തല പൊട്ടിത്തെറിക്കും.. തലയും തലച്ചോറും തൂത്തുവാരി കഴുകാൻ സോപ്പും വെള്ളവും ചൂലും കരുതി വെച്ചോ പെമ്പെറന്നോരെ ..

സ്വാമി : ദേവീ.. പാപകരാധവിഭോ..

വക്കീൽ : ആഹ് .. കൂടോത്രം ചെയ്തവൾ ഈ പരിപാടി കഴിയുമ്പോ വിവരം അറിയുമെന്നാണ് ചെർക്കോടൻ സ്വാമി പറയുന്നത്.. പറ സ്വാമീ... പറ.. പറ..

സ്വാമി : പക്ഷസ്വക്ഷ പരമനപരാക്രമഗുണാ വൈരക്ഷയക്ഷയ പ്രദ്യുക്തെ..

വക്കീൽ : കേട്ടോ.. ആക്രമിക്കാൻ വന്നവൻ ക്ഷയരോഗം വന്നു കുരച്ചു കുരച്ചു ചാവുമെന്ന്.. ഇപ്പൊ പറഞ്ഞോ എതവനാ ഇത് ചെയ്തതെന്ന്  ... സത്യം പറഞ്ഞു മുന്നോട്ടു വന്നാൽ മരണത്തീന്നു രക്ഷപെടാം..

ഉമ്മച്ചൻ to ജയാമ്മ: എടീ.. ചെർക്കോടൻ സ്വാമിയോട് വാശി വേണ്ട.. നീ അങ്ങോട്ട്‌ സമ്മതിച്ചേക്ക്.. വെറുതെ തമിഴ് നാടിനെ അനാഥരാക്കുന്നതെന്തിനാ ?

ജയാമ്മയുടെ മുഖത്ത് പുച്ഛഭാവം...

വക്കീൽ : നീ സമ്മതിക്കണ്ടെടീ ... സമ്മതിച്ചാൽ നിന്റെ തല പൊട്ടി തെറിക്കുന്നതു കാണാൻ എനിക്ക് പറ്റില ..

സ്വാമി: സൂര്യാധി ഗ്രഹങ്ങൾ നീചത്തിലും രാഹുകേതുക്കളാകുന്ന അനിഷ്ടഭാവനാഥന്മാരോടും കൂടി നിൽക്കുന്നതായിട്ടാണ് കാണുന്നത്..

വക്കീൽ : അതെ.. അവൾ അവിടെ തന്നെ നില്ക്കുകയാണ്.. എന്നെ നശിപ്പിക്കാൻ എന്നെ കൊളം തോണ്ടാൻ.. പക്ഷെ അത് നടക്കൂല.. അതിനു മുൻപേ പൂച്ച് പുറത്തായി..

സ്വാമിയുടെ മന്ത്രോച്ചാരണം കൂടുന്നു..

മേടമന്ത്ര ധ്വനികളുടെ ഊർജം ഈ തേങ്ങയിലേക്ക് ആവാഹിക്കപെട്ടു കഴിഞ്ഞു.. പരീക്ഷണം മതിയാക്കൂ.. ദുഷ്കർമി മറനീക്കി പുറത്തു വരൂ..  

വക്കീൽ : തേങ്ങ ഉടയ്ക്കൂ സ്വാമീ..

സ്വാമി: സത്യം തുറന്നു പറയൂ.. ആരാണിതിവിടെ കുഴിച്ചിട്ടത്..

വക്കീൽ : തേങ്ങ എറിഞ്ഞുടയ്ക്ക് സ്വാമീ.. അവൾടെ തല പൊട്ടിത്തെറിക്കട്ടെ...

സ്വാമി: അരുത്.... പാപിക്ക്‌ പശ്ചാത്തപിക്കാൻ ഒരു ചെറുപഴുത് കൂടി.. അന്തസായി തെറ്റ് തുറന്നു പറയൂ.. നാം വെറുതെ വിടാം..

വക്കീൽ : ആഗ്ഹാ.. വെറുതെ വിടാൻ പറ്റില്ല ... മന്ത്രവാദി ചതിക്കല്ലേ..

 സ്വാമി: ഈ തേങ്ങയും തലയും അണ്ടകടാഹങ്ങളും ഞെട്ടിച്ചു കൊണ്ട് പൊട്ടി ചിതറും മുൻപ് സത്യം തുറന്നു പറഞ്ഞോളൂ.. ഇനിയും ക്ഷമിക്കാനാവില്ല ..

വക്കീൽ : താൻ പൊട്ടിക്കുന്നെങ്കി  പൊട്ടിക്കെടോ ..

സ്വാമി: എങ്കിൽ അനുഭവിച്ചോ.. ഞാൻ ഇതാ പൊട്ടിക്കാൻ പോകുന്നു........ ഇപ്പൊ പൊട്ടിക്കും....... ദാ അടുത്ത നിമിഷം പൊട്ടാൻ പോകുന്നു ............ ഇപ്പൊ പൊട്ടും  ............ ഇപ്പൊ പൊട്ടും  .. അടുത്ത നിമിഷം പൊട്ടാൻ പോകുന്നു... ഇതാ പൊട്ടുന്നു..

വക്കീൽ : തനിക്കു പൊട്ടിക്കാൻ പറ്റില്ലെങ്കിൽ ഞാൻ പൊട്ടിക്കാമെടോ..

വക്കീൽ ബലമായി തേങ്ങ വാങ്ങി എറിഞ്ഞുടയ്ക്കുന്നു ...  ഒപ്പം കുറെ നിലവിളികളും ..


കോടതി വിധിയ്ക്കു ശേഷം..

ജയാമ്മ : എല്ലാരും ഒന്ന് നോക്കിയേ.. എനിക്കിപ്പോ തലയുണ്ടോന്നു..

വക്കീൽ സ്വാമിയോട് : ആരടെ തലയാടോ പൊട്ടിതെറിച്ചേ ? തന്റെ അപ്പൂപ്പന്റെയോ

സ്വാമി: താനെന്തിനാടോ എന്റെ കയ്യിൽ നിന്ന് തേങ്ങ മേടിച്ചു എറിഞ്ഞുടയ്ച്ചത് . ബ്ലഡി ഫൂൾ..

വക്കീൽ : തേങ്ങ ആരുടച്ചാലെന്തെടോ ?

സ്വാമി: എന്നാ പിന്നെ തനിക്കു കുറെ തേങ്ങ വാങ്ങിച്ചങ്ങ്  ഒടച്ചാൽ പോരായിരുന്നോ  ?  എന്നെ എന്തിനാടോ വിളിച്ചത് .. മരമാക്രീ..

ജയാമ്മ : നിർത്ത് നിർത്ത് .. നിങ്ങൾ തമ്മിൽ തലതല്ലി പോളിക്കണ്ട.. ഞാനൊരു സത്യം പറയട്ടെഡാ പട്ടീ.. ആ ചെമ്പുകുടം ആരാണിവിടെ കുഴിച്ചിട്ടത് എന്നറിയോ.. ഞാൻ പറയാം.. കേൾക്കണോ .. ഞാൻ തുറന്നു പറയാം  ..  ഞാനാ ഇതിവിടെ കുഴിച്ചിട്ടത്..

സ്വാമി :  ആാാ

ജയാമ്മ : പോടോ

*************************************************************************





Saturday, November 16, 2013

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ..

മുല്ലപ്പെരിയാറിന്റെ വൻപ്രദർശന വിജയത്തിന് ശേഷം ഇതാ വരുന്നു....

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ...

അന്യൻ വിയർക്കുന്ന കാശും കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ചു കോണ്ടാസ്സേയിലും ബെൻസിലും കേറി നടക്കുന്ന പളുപളുത്ത കുപ്പയാക്കാർ സംവിധാനം ചെയ്തു ഇടതു വലതുപക്ഷങ്ങളുടെ നിർമ്മാണ  സഹായത്തോടെ വെള്ളിയാഴ്ച മുതൽ വയനാട്, ഇടുക്കി ജില്ലകളിൽ പ്രദർശനം തുടങ്ങി. പല തീയറ്ററുകളിലും  ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാട് പെട്ടു.

ഒരു കാർഷിക പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന സിനിമ പ്രകൃതിഭംഗിയുള്ള ദൃശ്യങ്ങൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്..  താമരശ്ശേരി ചുരത്തിനു ചുവടെ അടിവാരത്തും, ഇടുക്കിയിലെ "ഭ്രാന്ത"പ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ഏറിയ പങ്കും  canon 7D  ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.  

ഇടുക്കി അതിരൂപത തീയേറ്ററിന്റെ ഓണറും പ്രധാന നടനും ഒക്കെയായ മാർ ഗോപാലകൃഷ്ണൻ,  "അടുത്ത തിരഞ്ഞെടുപ്പിൽ തോമാച്ചൻ മത്സരിച്ചാൽ തോല്പിക്കു"മെന്ന ഉശിരൻ ഡയലോഗിനു നിർത്താതെയുള്ള കയ്യടി നേടി കൊടുക്കുന്നു. മാറിനെയും തോമച്ചനെയും കൂടാതെ കെപിസിസി, സി പി എം തീയറ്ററുകളിലെ കൂടാതെ ചില "കർഷക" സംഘടനകളുടെയും പ്രമുഖ നടീനടന്മാരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു.. ഡിഫി, കെഎസ് യു തീയറ്ററുകളിലെ ന്യൂജെനറേഷൻ നടന്മാരും തങ്ങളുടെ അരങ്ങേറ്റം നന്നായി തന്നെ നിർവഹിച്ചിരിക്കുന്നു..    

ടിക്കറ്റ്‌ കിട്ടാത്തതിനെ തുടർന്ന് വയനാട് വനം വകുപ്പ് ഓഫീസിലേക്ക് തള്ളികയറിയ ഫാൻസ്‌, ടിക്കറ്റ്‌ വെച്ചിരുന്ന ഫയലുകൾ മുഴുവൻ കത്തിച്ചു കളയുന്ന സീൻ canon 7D ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.. പോരാത്തതിനു ചില സംഘട്ടന രംഗങ്ങളിൽ ക്യാമറയ്ക്കും ക്യാമറമാനും പരുക്കേറ്റതു സിനിമയുടെ ഒറിജിനാലിറ്റിയെ തെല്ലൊന്നുമല്ല സഹായിച്ചിരിക്കുന്നത്..

പുതിയ ഹാസ്യതാരങ്ങൾ തികച്ചും അച്ചടക്കത്തോടെയാണ് തങ്ങളുടെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് ഫയലുകൾ കത്തിച്ചതെന്നു പറഞ്ഞ ഒരു MLA ഹാസ്യനടൻ 2 മണിക്കൂറിനുള്ളിൽ തന്റെയും സഹോദരന്റെയും ഫോട്ടോ അക്രമികളുടെ കൂടെ പുറത്തു വന്നത് കണ്ടു അന്ധാളിച്ചു നിൽക്കുന്നതു ഹാസ്യത്തിന് പുതിയ മാനമേകുന്നു..

അവസാനം ഗസ്റ്റ് റോളിൽ പ്രശസ്ത ഹോളിവുഡ് / ബോളിവുഡ് നടി ഇറ്റലിക്കാരി -Edvige Antonia Albina Màino അവർകളുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.. ഗോഡ്ഫാദറിലെ അഭിനയത്തിന് ഫിലോമിന ചേച്ചിയോട് (നിന്റെ അമ്മേടെ ചെവിട്ടിലും വെയ്ക്കെട പഞ്ഞീ) കിടപിടിക്കത്തക്ക അഭിനയമാണ് അവർ കാഴ്ചവെച്ചിരിക്കുന്നത്..

എങ്കിലും അക്രമത്തിന്റെ മറവിൽ അരമനബാർ തള്ളിപ്പൊളിക്കുന്ന സീൻ, സിനിമയുടെ ഒരു കുറവ് തന്നെയാണ്. ദേശീയപാനീയത്തെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതിന് ഓൾകേരളാമദ്യപാനി അസോസിയേഷൻ സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.      

ഇനിയും കൂടുതൽ സീനുകൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന സംവിധായകന്റെ ആഹ്വാനം തികച്ചും പ്രതീക്ഷയ്ക്ക് ഇടനൽകുന്നതാണ്.
 
 ഈ ആഴ്ചയിലെ നിരൂപണത്തിൽ  കസ്തൂരിരംഗൻ റിപ്പോർട്ട്‌ - 9/10. 

Tuesday, November 05, 2013

മുതലക്കണ്ണീർ പൊഴിക്കുന്ന വങ്കന്മാർ

ചില കിഴങ്ങന്മാരുണ്ട് .. എന്ത് ചെയ്താലും അതിപ്പോ ശാസ്ത്രസാങ്കേതികവിഭാഗവുമോ, കലാവിഭാഗത്തിലോ ആയിക്കോട്ടെ, പുരോഗതിയെ കുറിയ്ക്കുന്ന എന്തു ചെയ്താലും, അത് കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം തുടച്ചു മാറ്റാൻ കഴിയുമോ എന്ന് ചോദിക്കുന്ന കുറേ വിഡ്ഢികൂഷ്മാണ്ടങ്ങൾ. ലോക്കൽ കമ്മിറ്റി വിഭാഗീയത തീർക്കാൻ വൈറ്റ് ഹൌസ് ഇടപെടും എന്നൊക്കെ പറയും പോലെ തമാശയ്ക്ക് വക നല്കുന്നതും തികച്ചും ബാലിശവുമാണ് ഇത്തരം ചിന്തകൾ. ഇതിനു മുന്നേ ഈ രോഗം റിപ്പോർട്ട്‌ ചെയ്തത് ബിനാലെ നടന്നപ്പോഴാണ്..

സ്വാതന്ത്ര്യം കിട്ടി അറുപതു വർഷം കഴിഞ്ഞിട്ടും ദാരിദ്ര്യം അത് പോലെയൊക്കെ തന്നെ ഉണ്ട്. കുറച്ചൊക്കെ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല.. ഗാന്ധി കുടുംബത്തെയും, താമരയെയും ഭരണത്തിലേറ്റി നമ്മൾ ഉണ്ണാക്കന്മാർ എല്ലാ അഞ്ചു കൊല്ലത്തിലും രണ്ടിലേതെങ്കിലും ഒരുത്തനെ കുത്താൻ, മുണ്ടും മടക്കി കുത്തി പോകും.. ശാസ്ത്രത്തിനു 475 കോടി കാശു മുടക്കുമ്പോൾ മാത്രം ഇവനൊക്കെ എന്താ ഇത്ര കടി ? INR1766.45 ബില്ല്യൻ കോടി വലിപ്പിച്ചോണ്ട് രാജയും, INR185591 കോടി കൽക്കരിയിലും ഊമ്പിച്ചോണ്ട് പോയ വാർത്ത‍ പത്രത്തിൽ വായിക്കുമ്പോൾ, നേരെ ടോയിലറ്റിൽ പോയി രാഷ്ട്രീയക്കാരെയും അവരുടെ പൂർവികരെയും അമ്മയ്ക്ക് വിളിച്ചു ധാർമികരോഷം തീർക്കും.

ചില "ചെറിയ" അഴിമതി കഥകുളുടെ ചുരുക്ക പട്ടിക താഴെ ചേർത്തിരിക്കുന്നു..

1. DIAL Scam – Central government lost INR166972.35 Cr.  (US$2,600) by undue favours to GMR-led DIAL. DIAL (Delhi International Airport Limited) is a consortium of the GMR Group (50.1%), Fraport AG (10%), Malaysia Airports (10%), India Development Fund (3.9%), and the Airports Authority of India (26%).
2. Granite scam in Tamil Nadu
3. Highway scam – INR16000 Cr.
4. ISRO's S-band scam (also known as ISRO-Devas deal, the deal was later called off) – INR200000 Cr .
5. Arunachal Pradesh PDS scam – INR1000 Cr.
6. Scorpene Deal scam
7. The Satyam scam
8. Navy War Room spy scandal (related to Scorpene Deal Scam)
9. Oil for food scam
10. Gegong Apang PDS scam
11. Taj corridor scandal
12. Hawala scandal
13. Bihar land scam – INR4 billion Cr.
14. SNC lavalin power project scam – INR3.74 billion Cr.
15.  Bihar fodder scam – INR9.5 billion Cr.
16. Purulia arms drop case* The Mundhra scandal – INR12 million Cr.
17. Jeep scandal – INR8 million Cr.
18. Bofors Scandal
19. Nagarwala scandal – INR6 million Cr.
20.  Commonwealth Games scam – INR700 billion Cr.

എന്നാൽ ഈ വെട്ടിച്ച പണം തിരിച്ചു പിടിച്ചു പാവപ്പെട്ടവന് തിരിച്ചു കൊടുക്കാൻ ആരും ശ്രമിച്ചതായി കണ്ടിട്ടില്ല? ആരുടേയും കമന്റോ ലൈക്കോ ഒന്നും കണ്ടില്ല.. എന്നിട്ടും ഒരു ബോയിംഗ് വിമാന വിലയായ ഈയൊരു  475 കോടിയ്ക്ക് വേണ്ടി പൊഴിക്കുന്ന കണ്ണീർ കണ്ടാൽ മുതല വരെ നാണിച്ചു പോകും..

കുട്ടികളുടെ  പോഷകാഹാരകുറവ് നേരിടാൻ Midday meal scheme in Indian schools, Integrated child development scheme, National Children's Fund,National Plan of Action for Children തുടങ്ങിയ നിരവധി പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.. അതിലേക്കായി 1.5 ബില്ല്യൻ കോടി രൂപ എല്ലാവർഷവും ചിലവാക്കുന്നുണ്ട്.. ഇത് കൂടാതെ UNESCO യുടെ ഫണ്ട്‌ വേറെയും കിട്ടുന്നുണ്ട്. ആദ്യം ഇതൊക്കെ അവരിലേക്ക്‌ തന്നെ എത്തുന്നുണ്ടോ എന്ന് പോലും ഉറപ്പു വരുത്താൻ പറ്റുന്നില്ല. എന്നിട്ടാവാം ദാരിദ്ര്യ നിർമാജ്ജനത്തിന് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്ന കോടികൾ ചിലവാക്കുന്നതിന്റെ കണക്കുകൾ.  

ചൊവ്വയിലും മാഴ്സിലും ചന്ദ്രനിലുമൊക്കെ  എന്താ നടക്കുന്നതെന്ന് അറിയാനും പറ്റുമെങ്കിൽ അവിടെ താമസിക്കാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ ? (ഒന്നുമില്ലെങ്കിൽ ഇവിടുത്തെ തിരക്കിനൊരു കുറവ് വരുമല്ലോ ? ).  ദാരിദ്ര്യത്തിനോപ്പം തന്നെ വലുത് തന്നെയാണ് ശാസ്ത്രവും കലയും.  ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ്‌, ബോളിവുഡ് എന്നിവയിലും കോടികൾ ചിലവാക്കുന്നില്ല്ലേ? അവ ദാരിദ്ര്യ നിർമാർജ്ജനത്തിനു എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല.. അങ്ങിനെ നോക്കുമ്പോൾ  ഈ പ്രശ്നം ഉണ്ടാക്കുന്നവർക്ക് ലക്‌ഷ്യം ദരിദ്രരോടുള്ള സ്നേഹമല്ല എന്ന് വ്യക്തം.

ഇത് എന്റെ മാത്രം അഭിപ്രയാമാണേ.. ഇത് എന്റെ സാധാ ബുദ്ധിയ്ക്ക് തോന്നിയത്  മാത്രം കുത്തി കുറിച്ചതാണ്കൊ.  അങ്ങിനെ ഒന്ന് എനിക്കുണ്ട് എന്ന്  ഞാൻ വിശ്വസിക്കുന്നു.. അതിര് കടക്കുന്നു എന്നു തോന്നുന്ന വാക്കുകൽ വിട്ടുകളഞ്ഞു താങ്കളുടെ മനോധർമം അനുസരിച്ച് പൂരിപ്പിച്ചു വായിക്കാവുന്നതാണ്..

Tuesday, August 27, 2013

ഹാപ്പി ബർത്ത്ഡേ !


ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ നല്ലപകുതിയുടെ ചോദ്യം "അമ്പലത്തിൽ പോകുന്നില്ലേ ?". അതെനിക്കിട്ടു  വെച്ചതാണെന്നു മനസിലായി.. എല്ലാ ഞായറാഴ്ച്ചയും വെളുപ്പിന് അവളെ പള്ളിയിലേക്ക് അനുഗ്രഹം മൊത്തമായി വാങ്ങിവരാൻ പറഞ്ഞു വിട്ടു, ഒൻപതു മണി വരെ കിടന്നുറങ്ങാറുള്ളതിനുള്ള ഒരു മധുരപ്രതികാരം..
എന്തിനാ പോകുന്നെ എന്ന മറുചോദ്യത്തിനു അവള് കിടന്നു തപ്പി. വിഷുവും ഓണവുമല്ലാതെ ഏതൊക്കെ ആഘോഷങ്ങൾ ഉണ്ടെന്നു ചോദിച്ചാൽ ഒരു ഇളി സമ്മാനമായി കിട്ടുമെന്നെനിക്കറിയാമായിരുന്നു.. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി, കലണ്ടർ തപ്പി, കൃഷ്ണജയന്തി അല്ലേന്ന് മറുചോദ്യം അവൾ ഉന്നയിച്ചു..

ഇങ്ങനെയുള്ള അവസരങ്ങളിൽ അമ്പലത്തിൽ പോകാറില്ല എന്ന് അവൾക്കു നന്നായറിയാം.. രാവിലെയും വൈകുന്നേരവും കുടുംബസമേതം അവിടുത്തെ ഫാഷൻ ഷോ കാണാൻ എനിക്കാവില്ല.. കഴിയുന്നതും ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാൻ ഇവരെയൊക്കെ സന്ദർശിക്കുക. അങ്ങിനെ ഒരു അവസരം കിട്ടാത്തത് കൊണ്ടാവണം ഗുരുവായൂരപ്പനെയും ജീവിതത്തിൽ ആകെ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു..

അഞ്ചു വയസ്സു മുതൽക്കാണെന്ന് തോന്നുന്നു മിക്കവാറും എല്ലാ ശിവരാത്രിക്കും, അഷ്ടമിരോഹിണിക്കും, വിഷുവിനും, ഓണത്തിനുമെല്ലാം എന്നെയും അനിയനെയും കൂട്ടി അമ്മ അമ്പലത്തിൽ പോകാറുണ്ട്.. അവിടെ ചെന്ന് എന്ത് പ്രാർത്ഥിക്കും എന്നൊന്നും ചോദിക്കരുത്..  പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാവുമെന്നാണല്ലോ മഹാകവി സൈക്കിൾ അഗർബത്തി പറഞ്ഞിട്ടുള്ളത്.. എനിക്കും അന്നൊക്കെ ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു..

പക്ഷെ എസ്എസ്എൽസി യിൽ എന്നെ വേണ്ടവിധം പരിഗണിക്കാത്തത്തിന്റെ വിഷമം എന്നിൽ ആദ്യത്തെ വിശ്വാസക്കുറവിന്റെ വിത്തുകൾ പാകി. പിന്നീടുള്ള പ്രീഡിഗ്രി പരീക്ഷയും കഴിഞ്ഞതോടെ ശിവയണ്ണനും കൃഷ്ണേട്ടനും എന്റെ കാര്യങ്ങൾ ഗൗനിക്കുന്നില്ല എന്നെനിക്കു തോന്നിത്തുടങ്ങി. പിന്നീടങ്ങോട്ട് അവർ എന്നോട് ചെയ്ത ചതി ആലോചിക്കാനേ വയ്യ.. ആദ്യത്തെ പ്രണയത്തിന്, ക്ലാസ്സു പരീക്ഷയ്ക്ക്, ക്രിക്കറ്റ് മാച്ചുകൾക്ക്‌, സിനിമാ തീയേറ്ററുകളിലെ ഫസ്റ്റ്ഡേ എല്ലാത്തിനും വലിയ തകർച്ചകൾ നേരിടേണ്ടി വന്നപ്പോൾ ഞാൻ ഇവരുമായുള്ള ചങ്ങാത്തം തീരെയങ്ങ് കുറച്ചു.. പിന്നീടുള്ള പരീക്ഷകൾക്ക് അവരുമായി ഞാൻ ഒരു കരാറിലേർപ്പെട്ടു, പ്രതിഫലം ഉറപ്പിച്ചു. കണക്കു പരീക്ഷ ജയിച്ചാൽ പഴവങ്ങാടി ഗണപതിക്ക്‌ മൂന്നു തേങ്ങ..പരീക്ഷയെല്ലാം ജയിച്ചാൽ ആറ്റുകാലമ്മച്ചിയെ മൂന്നു വെള്ളിയാഴ്ച്ച കുളിച്ചു തൊഴുവൽ, പിന്നെ പാളയം ഹനുമാനദ്ദേഹത്തിനു എല്ലാ വ്യാഴായ്ച്ചയും കണ്ടു മിച്ചം വരുന്ന കാര്യങ്ങളൊക്കെ ഏല്പിക്കുക..  അങ്ങിനെ ഓരോ പ്രാദേശികദൈവങ്ങൾക്കും ചെയ്യുന്ന ജോലിയനുസരിച്ചു കൂലി തിട്ടപെടുത്തി. അതും അവർ ചെയ്ത ജോലിയിൽ ഞാൻ സംതൃപ്തനാനെങ്കിൽ മാത്രം..

അതായിരുന്നു ഞാനും ദൈവങ്ങളുമായുള്ള ഒരു ഇരിപ്പുവശം..
ഏതായാലും എന്റെ പ്രിയപ്പെട്ട കൃഷ്ണേട്ടന് , എന്റെയും എന്റെ ഭാര്യയുടെ പേരിലും നല്ലൊരു പിറന്നാൾ ദിനം ആശംസിക്കുന്നു... Happy Birthday !

-# എന്ന് സ്വന്തം പച്ചപരിഷ്കാരി