Thursday, August 02, 2012

വാഴ ആന്‍ഡ്‌ ഹര്‍ത്താല്‍......


രണ്ടു ദിവസമായി ഒരുത്തനെ കാരണം ബാക്കി  ഉള്ളവര്‍ക്ക് കിടക്കപൊറുതി ഇല്ല. അതിനിടയില്‍ ഒരു ഹര്‍ത്താല്‍, അതിന്റെ പേരില്‍ കുറെ ഓഫീസുകളും, വണ്ടികളും അടിച്ചു തകര്‍ത്തു, കത്തിച്ചു. ഇവര്‍ക്ക്  ഒന്നുകില്‍ നാണം വേണം ഇല്ലെങ്കില്‍ മാനം വേണം, അറ്റ്‌ ലീസ്റ്റ്, ഇത് രണ്ടും ഉള്ളവര്‍ കുളിച്ച കുളത്തിലെങ്കിലും ഒന്ന് പോയി മുങ്ങണം.  അരിയും തിന്നു ആശാരിയേം കടിച്ചിട്ട്‌ പിന്നേം നായയ്ക്ക് മുറുമുറുപ്പ് എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പൊ കണ്ടു. അയാളെ പോലിസ് പിടിച്ചാല്‍ പോയി ജാമ്യത്തില്‍ എടുക്കണം. ഹല്ല പിന്നെ ? കൂടെ നിന്നവനെ കണ്ടില്ലേ, പണി പാളുമെന്നു കണ്ടപ്പോള്‍ ഉടനെ പോയി ഒരു മുന്‍‌കൂര്‍ ജാമ്യം ഒപ്പിച്ചു അത്രന്നെ. ചോരച്ചാലുകള്‍ നീന്തി കയറിയവര്‍ ജയിലില്‍ കിടക്കാനോ ? ഛെ.. മ്ലേച്ചം.

ഇതിനിടയില്‍ കൂടെ കുറെ ഹിന്ദു കുഞ്ഞാടുകളും. ഇന്ന് കൊല്ലപ്പെട്ടത് ഹിന്ദുവായത്‌ കൊണ്ടും കൊന്നത് പച്ചപാര്‍ട്ടി ആയതു കൊണ്ടും പ്രതികരിക്കണം പോലും. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന പ്രയോഗം ഇവന്മാരാണോ കണ്ടു പിടിച്ചത്. പച്ചക്കാര്‍ ഇന്നത്തെ കൊലപാതകത്തില്‍ നിന്നും 'പച്ച'വെള്ളമൊഴിച്ചു (ഗംഗാജലം ഹറാം ആയതുകൊണ്ടാണേ. ഇതില്‍ വര്‍ഗീയത ഉണ്ടോ ? ഉണ്ടെങ്കില്‍ ക്ഷമി) കൈ കഴുകാന്‍ ശ്രമിക്കുന്നു. അപ്പുറത്ത് ഗാന്ധിതൊപ്പിക്കാരും വെറുതെ ഇരുന്നില്ല. ഓഫീസ് കത്തിച്ചാല്‍ നോക്കി നില്‍ക്കില്ലത്രേ. എല്ലാത്തിനേം ചവിട്ടി കൂട്ടി പുഴയില്‍ എറിയും പോലും. അങ്ങോട്ട്‌ ചെന്നാലും മതി.  മറ്റവന്മാര്‍ക്ക് പണ്ടേ മദം പൊട്ടി നില്‍ക്കുന്നു, കൂട്ടത്തില്‍ ഭ്രാന്തും കൂടി പിടിച്ചാലോ.

സോഷ്യല്‍ സൈറ്റിലെ ചേട്ടന്മാരും തകര്‍ക്കുന്നു. ചുവന്ന ചേട്ടനെ പച്ച ചേട്ടന്മാര്‍ തെറി പറയുന്നു. ഗാന്ധി ചേട്ടന്മാരെ ചുവപ്പ് ചേട്ടന്മാര്‍ കാലില്‍ വാരി നിലത്ത് അലക്കുന്നു. ഇതൊന്നും പോരാത്തത് കൊണ്ട് ചാനല്‍ ചേട്ടന്മാര്‍ ഇടവും വലവും കുറെ രാഷ്ട്രീയഭാവമുള്ള ഉരുപ്പടികളെ ഇരുത്തി ചര്‍ച്ച ചെയ്യിക്കുന്നു. എല്ലാ ചാനലിലും "ലൈവ്. എല്ലാ ലൈവിലും ഏതാണ്ട് ഒരേ ചേട്ടന്മാര്‍ ഒരേ സമയത്ത്. ആരാന്റെ  അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം.

പക്ഷെ എന്റെ വിഷമം അതൊന്നുമല്ല. ഇന്നലെ ഒന്നാം തീയതി.. ഇന്ന് ഹര്‍ത്താല്‍ .. ഇതൊരു മാതിരി ചെയ്ത്തായി പോയി. തൊണ്ട നനയ്ക്കാന്‍ ഒരു ബിയര്‍ പോലും കിട്ടാതാക്കി കളഞ്ഞില്ലേ ദുഷ്ടന്‍മാര്‍..   കാസര്‍ഗോട്ടുകാര്‍ക്ക് നാളെയും കൂടി കാത്തിരിക്കണം.  ദാഹിച്ച പച്ചവെള്ളം തരാത്ത ഇവന്മാരോടൊക്കെ ദൈവം ചോദിച്ചോളും...
ഏതായാലും ഇന്നത്തെ ഹര്‍ത്താല്‍ കൊണ്ട് പറമ്പില്‍ രണ്ടു വാഴ നടാന്‍ പറ്റി. സമ്പത്ത് കാലത്ത്  തൈ  പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്നാണല്ലോ. നമ്മള്‍ സാധാരണക്കാരെകൊണ്ട്  ഇതൊക്കെയല്ലേ പറ്റു.


Tuesday, July 31, 2012

റഫി സാഹെബ്.. ആപ്കോ സലാം..











മുഹമ്മദ് റാഫി.അനുകരിക്കാനാകാത്ത ഗായകവിസ്മയം. ഈ നൂറ്റാണ്ടിന്റെ ഗായകന്‍ എന്ന് ഇന്ത്യ ഗവണ്മെന്റ് സാക്ഷ്യപെടുത്തിയ പത്മശ്രീ മുഹമ്മദ്‌ റാഫി സാഹെബ്.

ജൂലൈ 31. അദ്ദേഹത്തിന്റെ ചരമവാര്‍ഷികം. ആരൊക്കെ മറന്നാലും സംഗീതത്തെ ഉപാസിക്കുന്ന ഒരാള്‍ക്കും മറക്കാന്‍ കഴിയില്ല ഈ ദിനം. ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെ  ഇത്രത്തോളം അനായാസമായി കൈകാര്യം ചെയ്ത ഒരു ഗായകനും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ല. 1945 മുതല്‍ 1980 വരെ 4516 ഹിന്ദി സിനിമാ ഗാനങ്ങളും, 112 അന്യഭാഷാ സിനിമഗാനങ്ങളും,  328 സിനിമാ ഇതര ഗാനങ്ങളും.  അതും  നൌഷാദ്, ഓ പി നയ്യാര്‍, റോഷന്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, മദന്‍ മോഹന്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍ എന്നീ ഹിന്ദി സിനിമ സംഗീതസംവിധാന തലതൊട്ടപ്പന്‍മാരോടൊപ്പം.എല്ലാ നടന്മാര്‍ക്കും അനുയോജ്യമായ രീതിയില്‍, അവരുടെതായ ഭാവത്തില്‍ പാടാന്‍ കഴിവുള്ള ഗായകന്‍ .

ഈ ദിനത്തില്‍ ഹിന്ദുസ്ഥാനി സംഗീത ആരാധകരുടെ ഈറ്റില്ലമായ കോഴിക്കോട് എത്തിച്ചേര്‍ന്നു റാഫി നൈറ്റ് കാണാന്‍ ഇത്തവണയും കഴിഞ്ഞില്ല. ദൂരദര്‍ശനിലെ  ഒരു റെക്കോര്‍ഡ്‌ ചെയ്ത  റാഫി നൈറ്റ്‌ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ഇത്തവണയും മറ്റു മാധ്യമങ്ങള്‍ താങ്കളെ ഓര്‍ക്കാത്തത്തില്‍ തീര്‍ത്തും നിരാശയില്ല. അവരുടെ അവസരവാദമാധ്യമ പ്രവര്‍ത്തനത്തെക്കാള്‍ എത്രയോ ഉയരങ്ങളിലാണ് താങ്കളുടെ സ്ഥാനം. അത് കൊണ്ട് തന്നെ അവര്‍ താങ്കളെ പറ്റി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അര്‍ഹതയുമില്ല. 

റാഫിയുടെ പാട്ട് വേറെ  ആര് പാടിയാലും ശരിയാകില്ല എന്ന സംഗീതലോകത്തിന്റെ സാക്ഷ്യപെടുത്തല്‍ മറ്റേതൊരു അവാര്‍ഡിനെയും കവച്ചു വയ്ക്കും. താങ്കള്‍ മരിച്ചു 100 വര്‍ഷം കഴിഞ്ഞാലും  ആ വിടവ് നികത്താന്‍ കഴിയില്ല എന്ന് ഓ പി നയ്യാര്‍ പറഞ്ഞത് എത്ര സത്യം.  

താങ്കളുടെ ഗാനങ്ങള്‍ക്ക് മരണമില്ല.. ജീവിക്കുന്നു ഞങ്ങളിലൂടെ.

എന്റെ ഓര്‍മയില്‍ മറ്റൊരാള്‍ക്കും ഇത് വരെ പാടി ഫലിപ്പിക്കാന്‍ സാധിക്കാത്ത ഒരു ഗാനമുണ്ട്.  ആ ഗാനം മാത്രം മതി താങ്കളെ എല്ലാകാലവും ഒരു പോലെ ഓര്‍ക്കാന്‍ !!


भगवान, भगवान ... भगवान

ओ दुनिया के रखवाले, सुन दर्द भरे मेरे नाले
सुन दर्द भरे मेरे नाले
आश निराश के दो रंगों से, दुनिया तूने सजाई
नय्या संग तूफ़ान बनाया, मिलन के साथ जुदाई
जा देख लिया हरजाई
ओ ... लुट गई मेरे प्यार की नगरी, अब तो नीर बहा ले
अब तो नीर बहा ले 
ओ ... अब तो नीर बहा ले, ओ दुनिया के रखवाले ...

आग बनी सावन की बरसा, फूल बने अंगारे

नागन बन गई रात सुहानी, पत्थर बन गए तारे
सब टूट चुके हैं सहारे, ओ ... जीवन अपना वापस ले ले
जीवन देने वाले, ओ दुनिया के रखवाले ...

चांद को ढूँढे पागल सूरज, शाम को ढूँढे सवेरा

मैं भी ढूँढूँ उस प्रीतम को, हो ना सका जो मेरा
भगवान भला हो तेरा, ओ ... क़िस्मत फूटी आस न टूटी
पांव में पड़ गए छाले, ओ दुनिया के रखवाले ...

महल उदास और गलियां सूनी, चुप-चुप हैं दीवारें

दिल क्या उजड़ा दुनिया उजड़ी, रूठ गई हैं बहारें
हम जीवन कैसे गुज़ारें, ओ ... मंदिर गिरता फिर बन जाता
दिल को कौन सम्भाले, ओ दुनिया के रखवाले ...

ओ दुनिया के रखवाले

रखवाले, रखवाले, रखवाले ... (throat bleeding pitch !!)

Friday, July 27, 2012

ഒരു കുഞ്ഞു പ്രണയനൊമ്പരം..


കുഞ്ഞു നാളിലെ പ്രണയകാമുകന്റെ ചേഷ്ടകള്‍  ആര്‍ക്കും  ഒരിക്കലും മറക്കാനാവില്ല എന്ന് മാത്രമല്ലഅന്ന് കാട്ടി കൂട്ടിയ വിക്രിയകള്‍ ഇന്നും ഓര്‍ത്തു ചിരിക്കാന്‍ വക നല്കാറുമുണ്ട്. 'കുഞ്ഞു' എന്നത് കൊണ്ടത്‌ അര്‍ത്ഥമാക്കുന്നത്  പത്തു വയസ്സ് മാത്രമാണ്. അന്നത്തെ അത്തരം കോപ്രായങ്ങളെ പ്രണയം എന്ന് വിളിക്കുന്നത് മനപൂര്‍വമാണ്. എട്ടും പൊട്ടും തിരിയാത്ത കാലത്ത് തോന്നുന്നതായത് കൊണ്ടും,  നിഷ്കളങ്കവും, നിസ്വാര്‍ത്ഥമായതും കൊണ്ടും അത് തന്നെയാണ് യഥാര്‍ത്ഥ പ്രണയം എന്ന് തോന്നുന്നു. 

മൂന്നാം ക്ലാസ്സ് വരെ പെണ്‍കുട്ടികളോട് ഒരു ഭയം കലര്‍ന്ന ഒരു സുഹൃത്ത്ബന്ധമായിരുന്നു. അത് അമ്മയുടെ ഉപദേശങ്ങള്‍ കൊണ്ടായിരുന്നു. പെണ്‍കുട്ടികളോട് അടുത്തിടപഴകരുതെന്നും, അത് അവരുടെ അമ്മമാര്‍ക്ക് ഇഷ്ടപെടില്ലെന്നും ഒക്കെ എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നു .  എന്തെങ്കിലും ചീത്തപ്പേര് കേള്‍പ്പിച്ചാല്‍ അച്ഛനെ വിളിച്ചോണ്ട് വരേണ്ടി വരുമെന്നുള്ളത് കൊണ്ട് ഞാന്‍ പെണ്‍കുട്ടികളില്‍ നിന്ന് അകന്നു നിന്നു. മാത്രമല്ല ഏതെങ്കിലും വിധത്തില്‍ പെണ്‍കുട്ടികളുടെ പേരുമായി ആണ്‍കുട്ടികളുടെ പേര് വലിച്ചിഴയ്ക്കുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നു.

1987ല്‍  ഒരു ജൂണ്‍ മാസത്തിലാണ് എന്റെ വീട്ടില്‍ ആദ്യമായി ടി വി കടന്നു വരുന്നത്. ടി വി യുടെ കൂടെ കൊണ്ട് വന്ന ആന്റിന ഒരു സംഭവമായിരുന്നു. സംഗതി ദൂരദര്‍ശന്‍ കേന്ദ്രത്തിനു ഒരു വിളിപ്പാട് അകലെ മാത്രമുള്ള എന്റെ വീട്ടില്‍ ആന്റിനയുടെ ആവശ്യം തന്നെ ഇല്ലായിരുന്നു. എങ്കിലും ടി വി ക്ക് ആന്റിന ഇല്ലാതെ എന്താഘോഷം ? ഉത്സവത്തിനു കൊടിയേറും പോലെ ആന്റിന വീടിന്റെ ഓടു തുളച്ചു പൊങ്ങുന്നത് ഞങ്ങള്‍ ആറേഴു പിള്ളേര്‍ നോക്കി നിന്നു. ടി വി ഓണ്‍ ചെയ്തതും ദൂരദര്‍ശന്റെ ഉഴുന്ന് വട പോലുള്ള ലോഗോയും കൂടെ മരിച്ച വീട്ടിലെ  പോലെ പശ്ചാത്തല സംഗീതവും കൂടി കണ്ടപ്പോള്‍ ഞങ്ങള്‍ പിള്ളേര്‍ക്കുണ്ടായ സന്തോഷം ഒരിക്കലും മറക്കാനാകില്ല. രണ്ടാം ക്ലാസ്സ് വരെ സിനിമ ഒന്നും കാണാത്ത  എനിക്ക് സിനിമയും, അവയിലൂടെ നായകന്മാരുടെയും ആരാധന തലയ്ക്കു പിടിച്ചു. പലപ്പോഴും നായകന്മാരെ പോലെ നടക്കുക, അവരെ പോലെ സംസാരിക്കുക എന്നതൊക്കെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്തത് ആയി മാറി. നിങ്ങള്‍ കരുതും പോലെ ലാലേട്ടനും മമ്മുക്കയും ഒന്നുമല്ല, മറിച്ചു മിതുന്‍ ചക്രവര്‍ത്തിയും, രാജേഷ്‌ ഖന്നയും പിന്നെ പേരു അറിഞ്ഞുകൂടാത്ത മീശയില്ലാത്ത കുറേ ഹിന്ദി നായകന്മാരാണ്  എന്റെ ആരാധനാപാത്രങ്ങള്‍...  .  ഹിന്ദി ഒരു വക മനസിലാകില്ലെങ്കിലും,  ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരുന്ന ഹിന്ദി സിനിമ, വായും പൊളിച്ചിരുന്നു കാണുന്നതില്‍ ഒരു കുറവും വരുത്തിയില്ല.  പ്രണയം എന്ന് പറയുന്നത് എനിക്ക് പുതിയ ഒരു അറിവായിരുന്നു . അന്നത്തെ എന്റെ ധാരണ, ഇങ്ങനെ പ്രണയിച്ചാണ് മനുഷ്യര്‍ കല്യാണം കഴിക്കുന്നത് എന്നായിരുന്നു. മിക്ക  സിനിമകളും ഈ ധാരണയെ ഊട്ടി ഉറപ്പിച്ചിരുന്നു,  മറിച്ചുള്ള സിനിമകള്‍ എന്നെ സംബന്ധിച്ചിടത്തോളം പൊട്ട സിനിമകള്‍ ആയിരുന്നു.  ഇങ്ങനെ ഒക്കെ ഞാന്‍ ചിന്തിച്ചു തുടങ്ങിയെങ്കിലും അമ്മയുടെ ഉപദേശങ്ങള്‍, IPLലെ  ചിയര്‍ ഗേള്‍സിനെ പോലെ,  ഇടയ്കിടയ്ക്ക് ഓര്‍മിച്ചു കൊണ്ടിരുന്നു. 

അതെന്തെങ്കിലും ആവട്ടെ.. ടി വി യുടെ കാര്യം ഒരു ടച്ചിങ്ങ്സിന് വേണ്ടി പറഞ്ഞതാ. പ്രണയത്തില്‍ ടിവിക്കുണ്ടായിരുന്ന സ്ഥാനവും, അത് വരുത്തിയ പരിണാമ സിദ്ധാന്തവും പറഞ്ഞു എന്നേയുള്ളൂ. 

അങ്ങിനെ ഇരിക്കെയാണ് അടുത്തുള്ള സ്കൂളില്‍ നിന്നും മാറ്റി കവടിയാറിലെ  ഒരു പ്രമുഖ സ്കൂളിലേക്ക് എന്നെ നാലാം ക്ലാസ്സിലേക്ക് പറിച്ചു നടുന്നത് . അതോടെ ഞാന്‍ കുറച്ചു അഹങ്കാരിയുമായി. പുതിയ സ്കൂള്‍ ... പുതിയ കുട്ടികള്‍ ... പുതിയ സ്കൂളില്‍ പയറ്റാന്‍ സിനിമയുടെ ജാടകള്‍ ഒക്കെ പഠിച്ചു വെച്ചിരുന്നു. പക്ഷെ എല്ലാം  തകര്‍ന്ന്‍ തരിപ്പണമായി . എന്നെക്കാളും നാലിരട്ടി അഹങ്കാരികളായ വില്ലന്മാരെ ആയിരുന്നു ഞാന്‍ നേരിടേണ്ടിയിരുന്നത്. മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ . അത് തന്നെ അവസ്ഥ. ഞാന്‍  പത്തി  മടക്കി നല്ല കുട്ടിയായി. നല്ല കുട്ടി ആകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കഠിന പ്രയത്നം തന്നെ ആയിരുന്നു. സിനിമകളില്‍ നായകന്‍ എപ്പോഴും നല്ലത് മാത്രമല്ലെ ചെയ്യൂ. അത് കാരണം ഞാനും അങ്ങിനെ തന്നെ ചെയ്തു. എല്ലാരോടും നന്നായി പെരുമാറുന്നു, പ്രത്യേകിച്ചു പെണ്‍കുട്ടികളോട്. മാത്രമല്ല നന്നായി പഠിച്ചു പേര് നേടുക എന്നതായി പിന്നത്തെ ശ്രമം. അത് ഒരു പരിധി വരെ വിജയിച്ചു. ക്ലാസ്സില്‍ ആദ്യത്തെ അഞ്ചു റാങ്കിനുള്ളില്‍ എന്റെ പേര് വരുത്തി കൊണ്ടിരുന്നു. അതില്‍ എന്റെ മത്സരം എപ്പോഴും ദിവ്യയോടായിരുന്നു. മൂന്നും നാലും സ്ഥാനങ്ങള്‍ക്ക് വേണ്ടി. അത് ഒരു ടെസ്റ്റ്‌ കഴിയുമ്പോളും തിരഞ്ഞെടുപ്പ് പോലെ ലീഡ് മാറി മറിഞ്ഞു കൊണ്ടിരുന്നു. ഇത്തവണ മൂന്നാമന്‍ ഞാന്‍ ആണെങ്കില്‍ ദിവ്യ നാലാമത്. അടുത്ത പ്രാവശ്യം അവള്‍ മൂന്നാമത്, ഞാന്‍ നാലാമത്.   ഇങ്ങനെ നാലഞ്ച് ടെസ്റ്റ്‌ കഴിഞ്ഞപ്പോ ഞങ്ങള്‍ അടുത്തു . നിങ്ങള്‍ ഉദ്ദേശിച്ചതല്ല കവി ഉദ്ദേശിച്ചത്. ഞങ്ങള്‍ക്ക് എവിടെയാ മാര്‍ക്ക്‌ കുറയുന്നതെന്നു സംശയം അങ്ങോട്ടും ഇങ്ങോട്ടും പങ്കു വെച്ചു എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. ഇങ്ങനെ സംസാരിച്ചു സംസാരിച്ചു ഒടുവില്‍ എന്റെ മനസിലെ നായകന് ദിവ്യയോട് ഒരു "ഇത്".. മനസിലായില്ലേ ? പത്തു വയസ്സേ ഉള്ളെങ്കിലും  ഇത് "ഇത്" തന്നെയല്ലേ

ആദ്യമായി അമ്മ പറഞ്ഞതിന് വിപരീതമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ടി വി യാണ് എല്ലാത്തിനും കാരണം. അതില്‍ മിതുന്‍ ചക്രവര്‍ത്തി പുഷ്പം പോലെയല്ലേ  പെണ്‍പിള്ളേരെ പ്രണയിക്കുന്നത്. മാത്രമല്ല  കൂടെ ഉള്ള ചങ്ങാതിമാര്‍ക്കെല്ലാം വണ്‍ വേ ട്രാഫിക്‌ പ്രണയങ്ങള്‍ ഉണ്ട്. പോരാത്തതിനു ഒരുത്തന് ടു വേ. എനിക്ക് മാത്രം പേരിനു പോലും പ്രണയം ഇല്ല. ആരോട് പറയും എന്റെ ഈ കുഞ്ഞു വിഷമം? നിക്കര്‍ ഇട്ടു നടക്കുന്നവന് പ്രണയിക്കാന്‍ അവകാശമില്ലേ ഒടുവില്‍ എന്റെ ഈ ധര്‍മ്മ സങ്കടം അടുത്തിരിക്കുന്ന ഉറ്റ സുഹൃത്ത് മനോജിനോട് പറഞ്ഞു. പറഞ്ഞു വന്നപ്പോള്‍ അവനും എന്റെ അവസ്ഥയില്‍. അവന്റെ പ്രേമം ദിവ്യയുടെ അടുത്തിരിക്കുന്ന മുടി ക്രോപ് ചെയ്ത ഒരു പെണ്‍കുട്ടിയോട് (ക്ഷമിക്കണം.. ആ കുട്ടിയുടെ പേരു  ഓര്‍മ്മ കിട്ടുന്നില്ല.) . രണ്ടു പേര്‍ക്കും തങ്ങളുടെ പ്രേമം അറിയിക്കണം. ക്ലാസ്സിലെ ഗജപോക്കിരികളോട് , അവന്മാര്‍ എങ്ങിനെയാ ഇതൊക്കെ കൈകാര്യം ചെയുന്നതെന്ന് തന്ത്രപൂര്‍വ്വം ചോദിച്ചു മനസിലാക്കി. ആ വകയില്‍ കുറച്ചു പഫ്സിന്റെയും  നാരങ്ങ വെള്ളത്തിന്റെയും പൈസ പോയി കിട്ടി. 

അവസാനം  ലവ് ലെറ്റര്‍ എന്ന ആശയത്തില്‍ ലേലം ഉറപ്പിച്ചു. പക്ഷെ രണ്ടു പേര്‍ക്കും ധൈര്യമില്ല. ആര് എഴുതും, എങ്ങിനെ എഴുതും, എങ്ങിനെ കൊടുക്കും? അവസാനം മനോജിന്റെ വീട്ടിലെ ടൈപ്പ് റൈട്ടര്‍ ഉപയോഗിച്ച് ലെറ്റര്‍ ടൈപ്പ് ചെയ്യാന്‍  തീരുമാനിച്ചു. അപ്പോള്‍ പിന്നെ കൈയ്യക്ഷരം വെച്ചു ഞങ്ങളെ പിടിക്കാനും പറ്റില്ല. ഞങ്ങളിലെ ക്രിമിനല്‍ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ലെറ്ററിന്റെ ഉള്ളടക്കം ആലോചിച്ചു. എഴുതാന്‍ കഴിയുന്നില്ല. ഒരു പക്ഷെ അന്നത്തെ ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായാകും ദൈവം പിന്നീട്  ഗൂഗിള്‍  പോലൊരു സൈറ്റ് സൃഷ്ടിച്ചത്.  രണ്ടു മൂന്നാഴ്ച തല  പുണ്ണാക്കി നടന്നു. ഈ പിഞ്ചു ബാല്യങ്ങളുടെ വേദന മനസിലാക്കി ദൈവം ഒരു വഴി കാണിച്ചു തന്നു. നാല് ബി യിലെ ഒരു ചെക്കന്‍ അവളുടെ കാമുകിക്ക് കൊടുക്കാന്‍ വെച്ചിരുന്ന (അതോ കൊടുത്ത് റിജക്റ്റ്  ആയതോ ) ഒരു ലവ് ലെറ്റര്‍ ഞങ്ങള്‍ക്ക് കിട്ടി. മനോജ്‌ നേരെ അതെടുത്തു വീട്ടില്‍ കൊണ്ട് പോയി ആരും കാണാതെ ഒരാഴ്ച മിനക്കെട്ടു ടൈപ്പ് ചെയ്തോണ്ട് വന്നു. ദിവ്യയുടെ പേരിട്ടു ഒരു കോപ്പി എനിക്കും തന്നു. 

ഇനി ഇത് എങ്ങിനെ കൊടുക്കും ? നേരിട്ട് കൊടുത്താല്‍ അവള്‍ക്ക് ഇഷ്ടായില്ലെങ്കിലോ ? അവള്‍ ടീച്ചറിനോട് പറയും , ടീച്ചര്‍ അച്ഛനെ വിളിപ്പിക്കും  . മാത്രമല്ല അതോടെ എന്റെ നായക ഇമേജിനും കോട്ടം സംഭവിക്കും. അത് വേണ്ട. പിന്നെ ഒരേ ഒരു മാര്‍ഗം. അവള്‍ ഉച്ചഭക്ഷണത്തിന് കയ്യ് കഴുകാന്‍ പോകുമ്പോള്‍ ബുക്കിന്റെ ഇടയില്‍ വയ്ക്കുക. മനോജും അത് തന്നെ തീരുമാനിച്ചു. മനോജും ഞാനും അത് ഭംഗിയായി നിര്‍വഹിച്ചു. അടുത്ത ദിവസം ഞങ്ങളുടെ പ്രണയം പൂവണിയുന്നത് ആലോചിച്ചു ഇരുന്നത് കൊണ്ടാകും അന്ന് രാത്രി  ഉറങ്ങിയില്ല. 

അടുത്ത ദിവസം കുറച്ചു നേരത്തെ തന്നെ ഞങ്ങള്‍ രണ്ടും ക്ലാസ്സില്‍ എത്തി. നേരത്തെ വന്നാല്‍ ചിലപ്പോള്‍ ദിവ്യക്ക് എന്നോട് മനസ്സ് തുറന്നു സംസാരിക്കാന്‍ ഉണ്ടെങ്കിലോ ?  9.30 ആയിട്ടും ദിവ്യയും കൂട്ടുകാരിയും എത്തുന്നില്ല. ഈശ്വരാ.. എന്തോ പ്രശ്നം ഉണ്ട് ? ക്ലാസ്സു തുടങ്ങി,  ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ ക്ലാസ്സ്‌ ടീച്ചറും രണ്ടു കഥാനായികമാരും. ടീച്ചറിന്റെ കയ്യില്‍ രണ്ടു കത്തുകളും. വന്നയുടനെ ടീച്ചര്‍ എഴുത്ത് ഉയര്‍ത്തി പിടിച്ചു അതാരാണ് എഴുതിയതെന്നു ചോദിച്ചു. ആരും മറുപടി പറയുന്നില്ല, ടീച്ചറുടെ നോട്ടം മുഴുവന്‍ ബാക്ക് ബെഞ്ചിലെ വില്ലന്മാരെയാണ്. ഞാനും മനോജും പരസ്പരം നോക്കി, പിന്നെ പിന്നിലോട്ടു നോക്കി അവന്മാരെ പ്രതിയാക്കി. പക്ഷെ ഈ  കത്തിന്റെ ഉറവിടം 4  ബി യാണെന്ന് ഞങ്ങളുടെ ക്ലാസ്സിലെ ചില ഹിച്ച്കോക്കുമാര്‍ ഒറ്റി കൊടുത്തു. തെളിവില്ലാത്തത് കൊണ്ട് ടീച്ചറിന് ആളെ ഉറപ്പിക്കാന്‍ പറ്റിയില്ല , കാരണം ആര്‍ക്കു ആണെന്ന് മാത്രമേ കത്തിലുള്ളു, എഴുതിയതാരാണ്‌ എന്നില്ല. അതായതു ബുദ്ധിരാക്ഷസന്മാരായ ഞങ്ങള്‍ അതൊരു അനോണിമസ് കത്ത് ആക്കിയാണ് റിലീസ് ചെയ്തത്.     



ഈ അഭ്യാസങ്ങള്‍ക്കിടയിലും ഞാനും ദിവ്യയും നല്ല  കൂട്ടുകാരായിരുന്നു. ഇന്റെര്‍വല്‍ ആയപ്പോള്‍ ദിവ്യ എന്റെ അടുത്ത് വന്നിരുന്നു. "എന്തിനാ ആ കുട്ടികള്‍ എന്നോട് ഇങ്ങനെ ഒക്കെ കാണിച്ചേ  എല്ലാ കുട്ടികള്‍ക്കും നിന്നെ പോലെ നന്നായി പെരുമാറിക്കൂടെ ? "പത്തു വയസ്സിന്റെ നിഷ്കളങ്കതയില്‍ പിന്നെയും എന്തൊക്കെയോ പരിഭവങ്ങള്‍  ദിവ്യ എന്നോട് ഉള്ളു തുറന്നു പറഞ്ഞു. പക്ഷെ ഈ രണ്ടു വാക്കുകള്‍ മാത്രമേ സത്യമായിട്ടും എനിക്ക് ഇപ്പോഴും ഓര്‍മയുള്ളൂ. അന്നാദ്യമായി അവള്‍ കരയുന്നത് ഞാന്‍ കണ്ടു. 

ആ കത്ത് വീട്ടില്‍ വെച്ച് അമ്മ കണ്ടത്രെ. ഹോംവര്‍ക്ക് ചെയിക്കാന്‍ ബുക്ക്‌ എടുത്തപ്പോള്‍ താഴെ വീണുവെന്നും, അതിനെ ചൊല്ലി ഒത്തിരി  വഴക്ക് കിട്ടിയെന്നും അവള്‍ പറഞ്ഞു. അവള്‍ എന്റെ മുന്നിലിരുന്നു വിങ്ങി പൊട്ടുകയായിരുന്നു. സമാധാനപെടുത്താന്‍ എനിക്കൊട്ടു അറിയില്ല താനും. "കരയരുത് പോട്ടെ സാരമില്ലഎന്ന് മാത്രം പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. 

അവള്‍ക്ക് ഉള്ളു തുറന്നു പറയാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ഞാന്‍ പിന്നീടാണ്‌ മനസിലാക്കിയത്. ക്ലാസ്സിലെ മറ്റു കൂട്ടുകാരികളോടോന്നും   ഇതിനെ പറ്റി അവള്‍ ഒന്നും സംസാരിച്ചിരുന്നില്ല എന്നറിഞ്ഞപ്പോള്‍ എന്റെ ഉള്ളം ശരിക്കും വിങ്ങി. അവള്‍ അത്രയ്ക്കും എന്നെ വിശ്വസിച്ചിരുന്നു. പക്ഷെ എന്നിട്ടും എന്റെ ഉള്ളു തുറക്കാന്‍ മനസിന്റെ സദാചാരപോലീസ് അനുവദിച്ചില്ല. 

എന്നെങ്കിലും ദിവ്യയെ കണ്ടു മുട്ടുകയാണെങ്കില്‍ നടന്നതൊക്കെ പറയണം. ക്ഷമ ചോദിക്കണം.  തലമുടിയില്‍ ഒരു വരമ്പ് വരച്ച് , പിറകിലേക്ക് മുടി പിന്നിയിട്ട്നസീര്‍ സ്റ്റൈലില്‍ അലസമായി രണ്ടു മുടി മുന്നിലേക്ക് ഇട്ട് , കണ്ണെഴുതി, പൊട്ടും തൊട്ടു വന്നിരുന്ന ദിവ്യയെകണ്ടു മുട്ടിയാല്‍ തന്നെ എനിക്ക്  തിരിച്ചറിയാന്‍ ആകുമോ   



Wednesday, July 18, 2012

മതമില്ലാത്ത ജീവന്‍ ....

മതസ്പര്‍ധ വളര്‍ത്താനോ, വിവാദങ്ങള്‍ ഉണ്ടാക്കാനോ കഴിവില്ലാത്ത, മിനിമം മാധ്യമ സിന്ടികേറ്റിലെ ഒരംഗം പോലും ആകാന്‍ കഴിവില്ലാത്ത ഈയുള്ളവന്റെ  ഒരു ചെറു കുറിപ്പായി കണ്ടാല്‍ മതി. എന്റെ മാത്രം അഭിപ്രായം ആണിതില്‍ . ഏതെങ്കിലും വിധത്തില്‍ ആരെയെങ്കിലും ഇത് വേദനിപ്പിക്കുന്നെങ്കില്‍ തുടര്‍ന്ന് വായിക്കരുത്.. അല്ല വായിക്കണ്ട. അമീര്‍ഖാന്‍ പറയുന്ന പോലെ നിങ്ങളുടെ വിവേചനബുദ്ധി (അങ്ങിനെ ഒന്നുണ്ടെങ്കില്‍ ) ഉപയോഗിച്ച് ഇത് വേണ്ട രീതിയില്‍ കണ്ടാല്‍ മതി.


ഇതിനാധാരം എന്റെ ഒരു സുഹൃത്തിനെ, അന്യ മതത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിനു, പള്ളീല്‍ നിന്ന് പുറത്താക്കപെട്ടതാണ്. രജിസ്റ്റര്‍ കല്യാണം ചെയ്ത പെണ്‍ക്കുട്ടിയെ  പള്ളിയില്‍ ചേര്‍ത്തില്ലെങ്കില്‍ നീയും കേറണ്ട എന്ന് പറയാതെ പറഞ്ഞു വെച്ചു പള്ളിയും പട്ടക്കാരും. ധാര്‍ഷ്ട്യം നിറഞ്ഞ ആ വാക്കുകള്‍ പുരോഹിതന്‍ പറഞ്ഞു കേട്ടപ്പോള്‍ അവന്‍ ഉള്‍പ്പെടെ ഞങ്ങള്‍ നാലഞ്ചു പഹയന്മാര്‍ ഒരുമിച്ചു ചിരിച്ചത് പള്ളിയില്‍ ചെറിയൊരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അത് ചിരിച്ചതല്ലെന്നും ചുമച്ചതാനെന്നും പറഞ്ഞു തല്‍കാലം ഞങ്ങളെല്ലാവരും തടിയൂരി. ഏതായാലും ഒരു കുഞ്ഞു ചെഗുവേര ആയ സുഹൃത്ത്, പുരോഹിതന്റെ വാക്കുകള്‍ വി എസ്‌ പറഞ്ഞത് പോലെ അര്‍ഹിച്ച അവജ്ഞയോടെ തള്ളി കളഞ്ഞു.


പള്ളിയില്‍ നിന്ന് പുറത്തിറങ്ങി 'ബാര്‍ലി കല്യാണം' ആഘോഷിച്ചു  കൊണ്ടിരുന്നപ്പോള്‍  ഒരു സുഹൃത്ത്   പറഞ്ഞു "പള്ളീലച്ചന്‍ അങ്ങേരുടെ ജോലി ചെയ്തു എന്നതിനപ്പുറമായി നമ്മളാ വിഷയത്തെ കാണേണ്ടതില്ല" എന്ന്. പൊതുവേ അനുസരണക്കേട്‌  എന്റെ കൂടെപ്പിറപ്പ്‌ ആയതിനാല്‍ എനിക്ക് ആ വിഷയം അവിടെ വിട്ടു പോരാന്‍ തോന്നിയില്ല.


മതമില്ലാതെ ജീവിക്കുന്നത് ഫാഷന്‍ അല്ല.  അത് വിവേകത്തിന്റെ ലക്ഷണം ആണെന്ന് എവിടെയോ വായിച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഓര്‍മ ശരി എങ്കില്‍ (ആകാന്‍ വഴിയില്ല എങ്കിലും) അത് മാര്‍ക്സ്‌, ഏംഗല്ല്‍സ്, ലെനിന്‍ ത്രയങ്ങളില്‍ ആരെങ്കിലും ആകാനെ തരമുള്ളൂ.  അത് ശരി ആണെന്ന് അറിയാമെങ്കിലും നമ്മള്‍ മലയാളികള്‍ അത് തിരുത്താന്‍ മിനക്കെടുന്നില്ല. മനുഷ്യന് ഈ ലോകത്ത് ജീവിക്കാന്‍ മതവും ജാതിയും വേണ്ട എന്നെനിക്ക്‌ തോന്നുന്നു. വിവേചന ബുദ്ധിയും അറിവും മാത്രം മതി. അത് തന്നെയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നതും. എങ്കിലും ഒരുവനെ മനുഷ്യനായി മാത്രം ജീവിക്കാന്‍ ഉപകരിക്കുമെങ്കില്‍ മതം നൂറു ശതമാനം നല്ലതാണ് .  പക്ഷെ അത് മതത്തില്‍ നിന്നുള്ള നല്ല വശങ്ങള്‍ മാത്രം എടുക്കുന്നവനെ കഴിയൂ.


എന്റെ കൂട്ടുകാരില്‍ പലര്‍ക്കും താന്‍ എന്തിനാണ് പള്ളിയിലോ അമ്പലത്തിലോ പോകുന്നതെന്ന് വ്യക്തമായി പറയാന്‍ കഴിയുന്നില്ല. ക്രിസ്ത്യന്‍ പള്ളികളില്‍ എന്റെ സുഹൃത്തുക്കള്‍ പോകുന്നത് (പോകുന്നവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം) വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നത്‌ കൊണ്ടും, പിന്നെ നല്ല പെണ്‍കുട്ടികളെ കാണാനും മാത്രം. ഇസ്ലാം മതസുഹൃത്തുകള്‍ നിസ്ക്കരിക്കുനതിന്റെ പൊരുള്‍ അവര്‍ക്ക് തന്നെ പിടിയില്ല. വാപ്പയും ഉമ്മച്ചിയും പറഞ്ഞു, മദ്രസയില്‍ പഠിപ്പിച്ചു, ഇതിനപ്പുറം കൂടുതല്‍ ഒന്നും പറഞ്ഞു തരുന്നില്ല. അതോ എന്നോട് പറഞ്ഞു തന്നിട്ട് കാര്യം ഇല്ലാത്തതു കൊണ്ടാണോ  എന്നും അറിയില്ല. ഇതിനൊരു മറുവശം ഉണ്ട്. എന്റെ കൂട്ടുകാര്‍ എന്ന് പറയുമ്പോ ജോലി ചെയ്യാനും അടിച്ചു പൊളിക്കാനും മാത്രം അറിയാവുന്നവര്‍ ആണ്. പള്ളീല്‍ നിന്നെനല്ല വീട്ടില്‍ നിന്ന് പുറത്താക്കിയാലും വക വയ്ക്കാത്തവര്‍ . അവര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ തീരെ താല്പര്യം ഇല്ല. അതുകൊണ്ട് മതപാണ്ഡിത്യം ഉള്ളവരെയും കണ്ടപ്പോള്‍ ചോദിച്ചു. അവരെല്ലാം ഉത്തരങ്ങള്‍ ലളിതമായി പറഞ്ഞു തന്നുമില്ല.. എല്ലാവരും ശങ്കരാടി സ്റ്റൈലില്‍ വിഘടനവാദികളും  , പ്രതിക്രിയവാദികളും,  റാഡിക്കല്‍ മാറ്റവും ഒക്കെ പറഞ്ഞു വലച്ചു. ഒരുപക്ഷെ, ചുവന്ന വെള്ളത്തിനു മേലെ നിന്നാല്‍  അവര്‍ ലളിതമായി പറഞ്ഞു തന്നേനെ. ക്ഷണിക്കുന്നത് അവരെ അപമാനിക്കല്‍ ആയാലോ, ചിലപ്പോ  വര്‍ഗീയകലാപം വരെ പൊട്ടി പുറപ്പെട്ടെന്നും വരം.


ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ എന്റെ അടുത്തിരുന്ന ഒരു പെന്തക്കോസ്ത് മിഷിനറി പ്രവര്‍ത്തകന്‍ സഹായാത്രികരോടു  ഘോരം ഘോരം അദ്ദേഹത്തിന്റെ മതത്തെകുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു. പല ആള്‍ക്കാരും ഇയാളോട് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു. പലര്‍ക്കും അയാളൊരു ടൈം പാസ്‌ ആയി തോന്നി . അതവരുടെ ചോദ്യത്തില്‍ നിന്നും മനസിലാക്കാം. അയാളാകട്ടെ സ്ഥലകാല ബോധം മറന്നു ഉച്ചത്തില്‍ സംസാരിച്ചു ചോദ്യങ്ങള്‍ നേരിടുന്നു. 
ഇതെല്ലം കേട്ടു കൊണ്ട് നിര്‍വികാരനായി ഇരുന്ന ഒരു മദ്ധ്യവയസ്കനോടായി പിന്നെ അയാളുടെ കസര്‍ത്ത്. ക്ഷമ നശിച്ച ആ മധ്യവയസ്കന്‍ ചോദിച്ചു "നിങ്ങളുടെ ദൈവത്തിനു ചെവി കേട്ടൂടെ കൂട്ടുകാരാ.. ഇത്ര ഉച്ചത്തില്‍ പാട്ട് പാടി  വാഴ്ത്താന്‍ ". എന്തിനാണ്  ദൈവദാസര്‍  ഇങ്ങനെ സ്വയം  അപഹാസ്യരാകുന്നത്.


ഇതൊക്കെ പറയുമ്പോള്‍  എന്റെ കാര്യവും പറയണമല്ലോ. ഒരു പച്ചപരിഷ്കാരി ആയതിനു ശേഷം ഹിന്ദു മതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, പകരം അതിനെ ഒരു സംസ്കാരം ആയി കാണാന്‍ ഇഷ്ടപ്പെടുന്നു. അമ്പലത്തില്‍ പോകുന്നവരെയാണ് ഈശ്വരവിശ്വാസികള്‍ എന്ന് വിളിക്കുന്നതെങ്കില്‍ ഞാന്‍ ഒരു വിശ്വാസി ആണ്. പക്ഷെ ഞാന്‍ അമ്പലങ്ങളുടെ കാര്യത്തില്‍ സെലെക്ടീവ് ആണ്. ഹൈന്ദവ സംസ്കാരം വിളിച്ചോതുന്ന അമ്പല നിര്‍മ്മിതി കാണാനാണ്, ഒരു പക്ഷെ അതിനു മാത്രമാണ്, ഞാന്‍ പോകുന്നത്. അതില്‍ ഏറെ ഇഷ്ടം ശുചീന്ദ്രം ക്ഷേത്രമാണ്, അതിന്റെ ദൃശ്യഭംഗിയും വാസ്തുകലാ വൈഭവവും എന്നെ ഇപ്പോഴും ആകര്‍ഷിക്കുന്നു. 


എന്നോട് പല മുതിര്‍ന്ന ആള്‍ക്കാരും പറഞ്ഞു ഇന്ന ക്ഷേത്രത്തില്‍ ദേവിക്ക്/ദേവന് ഭയങ്കര ശക്തിയാണ്, വിളിച്ചാല്‍ വിളിപ്പുറത്ത് വരുമത്രേ. എനിക്കെന്തോ അതില്‍ വിശ്വാസം വന്നിട്ടില്ല. ആരും വിളിച്ചു കാണിച്ചു തരാത്തത് കൊണ്ടാകും. ദൈവം ഒന്നേ ഉള്ളെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നവര്‍ അമ്പലങ്ങളില്‍ മാറി മാറി പോകുന്നത് എന്തിനെന്നു ഇത് വരെ മനസിലായിട്ടില്ല. അവരെ കുറ്റപെടുത്തുന്നതല്ല. കുറച്ചു മനസുഖത്തിനു  വേണ്ടി പോകുന്നതെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നവരാണ് കൂടുതല്‍ . അങ്ങിനെയെങ്കില്‍  ഏറ്റവും പറ്റിയ സ്ഥലം അരയാലിന്റെ ചുവട്ടില്‍ അല്ലെ ? ഇത്രയും സ്വസ്ഥതയും ശുദ്ധമായ അന്തരീക്ഷവും വേറെ എവിടെയും കിട്ടുമോ ? 


ഗുരുവായൂരില്‍ പോകാന്‍ എനിക്ക് ലവലേശം താല്പര്യമില്ല.. അവിടെ കാണുന്ന ബോര്‍ഡ്‌ തന്നെ കാരണം. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. അഹിന്ദു ആണെന്ന് ഗുരുവായൂര്‍ ദേവസ്വം എങ്ങിനെ തീരുമാനിക്കുന്നോ, ആവോ ? തൊട്ടുകൂടായ്മയുടെ ഒരു ടച്ച് അതിനില്ലേ? ക്ഷേത്രാചാരങ്ങള്‍ അതിനു അനുവദിക്കുന്നില്ല  പോലും. അങ്ങിനെ എങ്കില്‍ ഹിന്ദുക്കള്‍ ആചാരം പാലിക്കുന്നവരാണോ ? 


ഞാന്‍ ഇതുവരെ വായിച്ചു നോക്കിയിട്ടുള്ളതില്‍ എനിക്ക് ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥം എന്ന് തോന്നിയത് വിശുദ്ധ ഖുറാന്‍ ആണ്. അതിലെ ഉള്ളടക്കവും സാരംശവും മറ്റു ഗ്രന്ഥങ്ങളെ പോലെ തന്നെ ആണെങ്കിലും ഒരു ആധികാരികതയും വിശ്വസ്തതയും പ്രതിഫലിക്കുന്നതായി തോന്നി. വേദങ്ങള്‍ ഇത് വരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് ഒരു താരതമ്യം ഇപ്പോള്‍ അസാധ്യം ആണ്.


ഇങ്ങനെ ഒക്കെ ആണെങ്കിലും  അമ്മയോടൊപ്പം  ഇപ്പോഴും അമ്പലങ്ങളും പള്ളികളിലും (അനുവാദം ഉള്ളിടത് മാത്രം) കയറി ഇറങ്ങാറുണ്ട്. ഭാര്യ അച്ചായത്തി  ആയതു കൊണ്ട് കൊണ്ട് പോയാല്‍ അവളുടെ കഴുത്തിലെ കുരിശു  എനിക്ക് കുരിശയാലോ എന്ന് കരുതി കൂടെ കൂട്ടാറില്ല (കൂടെ വരാറുമില്ല എന്നത് പച്ചപരമാര്‍ത്ഥം).


എനിക്ക് ആശ്വാസം തരുന്ന ഒരു ശക്തി ഉണ്ട് എന്ന് വിശ്വസിക്കുന്നു. അതിനെ ദൈവം എന്നോ പോസിറ്റീവ് എനര്‍ജി എന്നോ ഞാന്‍ വിളിക്കും. അതിനര്‍ത്ഥം യുക്തിവാദത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല എന്നു. കാരണം 'ദൈവമേ' എന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും വിളിക്കാത്തവര്‍ ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ, അതേതു  കൊടി കെട്ടിയ യുക്തിവാദി ആയാല്‍ പോലും. ആ അദൃശ്യ ശക്തിയെ  മതങ്ങളുമായി ബന്ധപ്പെടുത്തി ചില്ലറ വ്യാപാരം നടത്തുന്നവരോടാണ് എനിക്ക് ബഹുമാനക്കുറവ് .. 
അതെ... ആനക്കാട്ടില്‍ ഈപ്പച്ചന്റെ അതേ Irreverence..


Tuesday, June 12, 2012

ചെയ്യാത്ത കുറ്റത്തിന്..

ഇത് ശരിക്കും ഒരു സംഭവ കഥയാണ് . ഇതിലെ കഥാപാത്രങ്ങള്‍ ഇപ്പോളും ജീവിച്ചിരിക്കുന്നു,  ആയതിനാല്‍ കഥാപാത്രങ്ങള്‍ക്കുള്ള   സാമ്യം തികച്ചും മനപൂര്‍വമാണ്.  ശാരീരികമായി എന്നെക്കാളും  കരുത്തരായ അവരുമായി  ഒരു ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്ന ഒരേ ഒരു ആഗ്രഹം കാരണം  ഇതില്‍ അവരുടെ വട്ടപ്പേരുകള്‍ മാത്രം ചേര്‍ത്ത് കൊള്ളുന്നു.
 
*************************************************************************************************************************************************************************************************************

ഒരു വാരാന്ത്യത്തില്‍, കോളേജ് ഹോസ്റ്റലില്‍ ആശാനും തടിയനും പിന്നെ പന്നിപ്പൊളിയും  മാത്രം. ബാക്കി എല്ലാവരും സ്വന്തം വീടുകളില്‍ പോയിരുന്നു .  രാത്രി മാത്രം ഹോസ്റ്റല്‍ മുറിയില്‍ എത്താറുള്ള  പന്നിപ്പൊളി പതിവ് പോലെ  പകല്‍ സമയങ്ങളില്‍ എങ്ങോ അപ്രത്യക്ഷനായി.  പന്നിപ്പൊളി  എന്നത്  വേട്ടാവളിയന്‍ പോലൊരു ജീവി ആണെന്ന് തെറ്റിദ്ധരിച്ചവര്‍ മനസിലാക്കുക,  ഇതൊരു വട്ടപ്പേരാണ്.

തടിയനു പനിയുടെ ലക്ഷണം വെള്ളിയാഴ്ച രാവിലെ മുതല്‍ തന്നെ തുടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ ആയപ്പോ കലശലായ വിറയലും പനിയും.. പാരസെറ്റമോളിന് ആ 110 കിലോ ശരീരത്തില്‍ കാര്യമായ  പ്രതികരണം  ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നത്  തന്നെ  തെറ്റാണ്.  മാത്രമല്ല  ഇത്  സാധാരണ പനിയാണെന്ന്  തോന്നുന്നില്ല.

ആശാന്‍ മനസിലോര്‍ത്തു.. തടിയന്റെ ബോധം പോയാല്‍, ക്രെയിനിന്  താന്‍  തന്നെ പണം മുടക്കേണ്ടി വരും.  കടം വാങ്ങാന്‍ പോലും ഹോസ്റ്റലില്‍ ആരുമില്ല.  ഇപ്പൊ അവനു നടക്കാന്‍ ആവതുണ്ട് .  ആശാന്‍ പിന്നൊന്നും ആലോചിച്ചില്ല.  ഒരു ഓട്ടോ വിളിച്ചു വന്നു.. പെട്ടി ഓട്ടോ  വിളിക്കാനാണ്  പോയതെങ്കിലും കിട്ടിയില്ല.  പാസ്സെന്‍ജര്‍ ഓട്ടോയുടെ പരിമിതികളില്‍ ആശാനും സംശയമുണ്ടായിരുന്നു. ഏതായാലും വരുന്നിടത്ത് വെച്ച് കാണാം.

റൂമില്‍ നിന്ന് തടിയനേം താങ്ങി, ആശാന്‍ ഓട്ടോയുടെ അടുത്തെത്തി. 
" ഡബിള്‍ ചാര്‍ജു തരണം. പാസ്സെന്‍ജര്‍ ഓട്ടോയില്‍ ചരക്കു കയറ്റാന്‍  പാടില്ല.  പോലീസു  പിടിച്ചാല്‍ പെറ്റി  അടിക്കും" . തടിയന്റെ തടിയില്‍ മാത്രം മൈന്‍ഡ് ചെയ്തു ഓട്ടോക്കാരന്‍.

ഓട്ടോക്കാരന്‍ പറഞ്ഞതില്‍ ന്യായം ഉണ്ടെന്നു തോന്നിയതിനാലാകണം ആശാന്‍ മറിച്ചൊന്നും പറയാതെ സമ്മതിച്ചു.  ഏതായാലും പോലീസു  പിടിക്കാതെ തന്നെ ആശുപത്രിയില്‍ എത്തി.

ഓട്ടോയില്‍ നിന്നിറങ്ങി തടിയന്‍ ആശാനെ നോക്കി. ഒരു അബദ്ധം എന്നോണം പറഞ്ഞു. ' ഞാന്‍ പേഴ്സ് എടുത്തില്ല'.

അത് പ്രതീക്ഷിട്ടെന്നോണം ആശാന്‍ പറഞ്ഞു.. 'സാരമില്ലെടാ, പൈസ   ഞാന്‍  കൊടുത്തോളാം'.

തടിയന്റെ  കണ്ണ് നിറഞ്ഞു. ആശാനെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുത്താലോ. ഓട്ടോക്കാരന്‍ എന്ത് വിചാരിക്കും.  പിന്നെ മനസിലോര്‍ത്തു.. ഇതാണ് ആത്മാര്‍ത്ഥ  സുഹൃത്ത്ബന്ധം. എത്രയോ പേര്‍ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു കൂടെ നടക്കുന്നു. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരവസ്ഥയില്‍.. അത്യാവശ്യഘട്ടത്തില്‍ പണം പോലും  വകവയ്കാതെ  തന്നെ സ്നേഹിച്ചു  കൊല്ലുന്നു.  ഇതിനു  ഞാന്‍ എന്ത്  പ്രത്യുപകാരം  ചെയ്താലും  മതിയാകില്ല.

ആശാന്‍ പേഴ്സ് തുറന്നു നൂറു രൂപ  നോട്ട് എടുത്തു ഓട്ടോക്കാരനു  നേരെ വീശി.

പാതിരാത്രി ഏതോ അജ്ഞാത ജീവിയെ കണ്ട പോലെ തടിയന്‍ ഞെട്ടിത്തരിച്ചു നിന്നു.  ആശാന്റെ കയ്യില്‍ നൂറു രൂപയോ ? തടിയന്‍ വാപൊളിച്ചു . പനി  കാരണം നിലവിളിക്കാനുള്ള  ത്രാണി  ഇല്ലാത്തതു കൊണ്ട് അതിനു പറ്റിയില്ല.  ഒന്നൊന്നര വര്‍ഷം  കൂടെ  താമസിച്ചിട്ടും  ആശാന്റെ കയ്യില്‍ ഒരു പത്തിന്റെ നോട്ടിനപ്പുറം താന്‍ കണ്ടിട്ടില്ല. വേറെയാരും കണ്ടതായി  റിപ്പോര്‍ട്ടുകളും ഇല്ല. 

വിശ്വാസം വരാതെ അടുത്ത് പോയി നോക്കിയ തടിയന്‍ ശരിക്കും ഞെട്ടി. ആശാന്റെ കയ്യിലിരിക്കുന്ന പേഴ്സില്‍ തന്റെ പപ്പയുടേയും മമ്മിയുടെയും ഫോട്ടോ !

ആശാനാരാ മോന്‍?

ഓ പി ടിക്കറ്റ്‌ എടുത്തു ഡോക്ടറിനെ കണ്ടു. കുറെ ഗുളികള്‍ക്കുള്ള കുറിപ്പടിയും ഒരു കുത്തിവയ്പ്പിനും  അദ്ദേഹം ഉത്തരവിട്ടു. പണം അടയ്ക്കേണ്ട സ്ഥലത്തു  ആശാന്‍ 'തന്റെ'  പേഴ്സ് ഒരു അധികാരം എന്നോണം എടുത്തു പണം കൊടുക്കുന്നതും നിര്‍വികാരനായി നോക്കി നില്ക്കാനെ തടിയനു കഴിഞ്ഞുള്ളു .

അതിനു ശേഷം കുത്തിവയ്ക്കാന്‍ അടുത്ത റൂമിലേക്ക്‌ പോയി.  അവിടെ സുന്ദരിയായ ഒരു നേഴ്സ്. അവളെ കണ്ടതും ഏതൊരു മലയാളിയെയും പോലെ  രണ്ടു പേരിലും  നല്ല മുട്ടനൊരു പൂവന്‍ കോഴി കൂകി.  അവിടെ മൂന്ന് നാല് സീനിയര്‍ നേഴ്സുമാര്‍ നില്‍ക്കുന്നുണ്ടെങ്കിലും അവരെയൊന്നും വക വയ്ക്കാതെ  ആശാന്‍ നേരെ  ആ സുന്ദരി ജൂനിയര്‍ നേഴ്സിനടുത്തേക്ക് .. വാല് പോലെ തടിയനും.

"അതാ.. ആ ബെഡില്‍ കിടന്നോളൂ". സുന്ദരി മൊഴിഞ്ഞു. മനസില്ലാമനസ്സോടെ തടിയന്‍ പോയി കിടന്നു..

ആശാനാകട്ടെ നേഴ്സിനെ സഹായിക്കാനെന്നവണ്ണം അവളുടെ കൂടെ നടന്നു. അവള്‍ ആവശ്യപ്പെടാതെ തന്നെ. അവസാനം ഗതികെട്ട് അവള്‍ പറഞ്ഞു.
"ചേട്ടാ കുത്തിവയ്ക്കുമ്പോള്‍ ആരെങ്കിലും അടുത്ത് വേണം. ചേട്ടന്‍ അവിടെ നിന്നാല്‍ മതി."
ഒരു ഗെറ്റ് ഔട്ടിന്റെ സകല ലക്ഷണങ്ങളും ആ വാക്യത്തില്‍ ഉണ്ടായിരുന്നെങ്കിലും  ആശാന്‍ അവള്‍ പറഞ്ഞത്  അക്ഷരം പ്രതി അനുസരിച്ചു . കേള്‍കാതിരിക്കാന്‍  കഴിയുമായിരുന്നില്ല.
അത്രയ്ക്ക് സുന്ദരി ആയിരുന്നവള്‍.

പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ രണ്ട് പേരുടെയും സകലസ്വപ്നങ്ങളെയും തല്ലിക്കെടുത്തികൊണ്ട് ഒരു മൂത്ത നേഴ്സ് കടന്നു വന്നു.. ശരിക്കും ഒരു ഹെഡ് നേഴ്സ്. വന്നപാടെ സൂചിയും തയ്യാറാക്കി പഞ്ഞിയുമെടുത്തു നിന്ന നേഴ്സിനോടു  തടിയന്‍ അറിയാതെ പറഞ്ഞു പോയി
"നിങ്ങളാണ് എടുക്കുന്നതെങ്കില്‍ കയ്യില്‍ എടുത്താല്‍ മതി."

"പറ്റില്ല.. ചട്ടത്തില്‍ തന്നെ എടുക്കണം."

"ഞാന്‍ ജീവനോടുണ്ടെങ്കില്‍ അതിനു സമ്മതിക്കില്ല"

എന്ത് പറഞ്ഞിട്ടും തടിയന്‍ സമ്മതിക്കുന്നില്ല.

നേഴ്സ് ആശാനോട് പറഞ്ഞു. "ഇത് പനിക്കുള്ള ആന്റിബയോട്ടിക്കാ.. ഇത് കയ്യില്‍ എടുക്കാന്‍ പറ്റില്ല."

 ആശാന്‍ തടിയനെ കാര്യം പറഞ്ഞു മനസിലാക്കിച്ചു, കുറച്ചു ബലം പ്രയോഗിച്ചു തടിയനെ കമഴ്ത്തി കിടത്തി മുണ്ട് ചെറുതായി താഴ്ത്തി.

കാണാന്‍ പാടില്ലാത്തത് എന്തോ കണ്ടത് പോലെ നേഴ്സ് ഞെട്ടിത്തരിച്ചു നിന്നു. ആദ്യം ഒന്ന് അമ്പരന്നൊ ? പിന്നെ ചിരിച്ചോ? അതോ തോന്നിയതാണോ? ഏതായാലും കുത്തിവയ്പ്പ് കൃത്യം നിര്‍വഹിച്ചു ചിരിച്ചു കൊണ്ട് തന്നെ  നേഴ്സ് അകത്തേക്ക് പോയി.

തിരിച്ചു റൂമിലെത്തി, തടിയന്‍ മറക്കാതെ തന്റെ പേഴ്സ് വാങ്ങി ഭദ്രമായി വെച്ച്, പിന്നീടു കിടന്നുറങ്ങി.. രാത്രി ആയപ്പോള്‍ പന്നിപ്പൊളി എത്തി.. അവനും  ഒരു  പനിക്കോള്. അവനു വേണ്ടി രണ്ടു പാരസെറ്റമോള്‍ ജീവത്യാഗം ചെയ്തു. രാവിലെ പൊള്ളുന്ന പനി. തലേന്ന് കിട്ടിയ വിവരങ്ങളും  ലക്ഷണങ്ങളും  വെച്ച് ഇത് വൈറല്‍പനിയാണെന്ന്  ആശാനുറപ്പിച്ചു.

ആശാന്‍ ഒരു ഓട്ടോ വിളിച്ചു വന്നു. തലേ ദിവസത്തെ ഓര്‍മ്മ ഉള്ളതിനാലാവണം തടിയന്‍, പന്നിപ്പൊളിയുടെ  പേഴ്സ് അവന്റെ പാന്റ്സില്‍ തിരുകിവച്ചു  കൊടുത്തു..
ആശാനും പന്നിപ്പൊളിയും  നേരെ ആശുപത്രിക്ക്..

ഇന്നലെ കൊണ്ട് തന്നെ എല്ലാ നേഴ്സുമരെയും അറ്റണ്ടര്‍മാരെയും  ആശാന്‍ പരിചയപ്പെട്ടിരുന്നു. അത് കൊണ്ട് അധികം കാത്തു നില്‍ക്കാതെ  തന്നെ  ഡോക്ടറിനെയും കാണാന്‍ പറ്റി. അത് കഴിഞ്ഞു  കുത്തിവയ്ക്കുന്ന മുറിയിലെത്തി.  ഇന്നലെ കണ്ട അതേ ഹെഡ് നേഴ്സ്. കണ്ട പാടെ  അവര്‍ ഒന്ന് ചിരിച്ചു. പിന്നെ തലേന്ന് നടന്ന സംഭവത്തിന്റെ തനിയാവര്‍ത്തനം. ചടങ്ങ് ഇന്നലത്തെക്കാള്‍ ഭംഗിയായി നടന്നു.  ഇത്തവണ നേഴ്സിന്റെ  മുഖത്ത് വല്ലാത്ത കടുപ്പം. ഇന്നലത്തെ ചിരി മാഞ്ഞിരിക്കുന്നു.

പോകാന്‍ നേരം നേഴ്സ് ആശാനെ  നേഴ്സുമാരുടെ ഡ്യൂട്ടി റൂമിലേക്ക് വിളിപ്പിച്ചു.  എല്ലാ മൂത്ത നേഴ്സുമാരും ഉണ്ട്,  കൂട്ടത്തില്‍ തന്റെ സ്വന്തം  സുന്ദരി നേഴ്സും.

എന്തോ പന്തികേടുണ്ട്?  എന്റെ ഈശോ മറിയം ഔസേപ്പേ .. പന്നിപ്പൊളിക്ക്  എന്തെങ്കിലും മാറാരോഗം ?  എന്ത് തന്നെ ആയാലും സഹിക്കാനുള്ള ശക്തി തരണേ കര്‍ത്താവേ. അവനു കാര്യമായ എന്തോ  അസുഖമാണ്. ഇല്ലെങ്കില്‍ ഇത്രേം നേഴ്സുമാര്‍ എന്തിനിങ്ങനെ ശോകമൂകരായി നില്‍ക്കണം ?

"എന്താ തന്റെ ഉദ്ദേശം  ? " ഹെഡ് നേഴ്സ് ചോദിച്ചു.

"മനസിലായില്ല.." - ആശാന്‍

"ഇത് പോലത്തെ തോന്ന്യാസം കാണിച്ചാല്‍ എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് ഞങ്ങള്‍ക്ക് അറിയാം.."

"എന്റെ  പൊന്നു ചേച്ചി എനിക്കൊന്നും മനസിലായില്ല.."

"എനിക്ക് അറിയാമേലാഞ്ഞിട്ടു ചോദിക്കുവാ.. തനിക്കിത്  തന്നെയാണോ പണി?"

"എന്ത് പണി ? "

"ഒരു കാര്യം പറഞ്ഞേക്കാം.. ഇനി താന്‍ കൊണ്ട് വരുന്നവന്മാരെ  ഒരു ജെട്ടി  ഇടീച്ചോണ്ട്  കൊണ്ട് വന്നില്ലെങ്കില്‍ തന്നെ പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കും.  ഈ ഞരമ്പു രോഗം ഞങ്ങള്‍ മാറ്റി തരാം."

ആശാന്‍ ശരിക്കും ഞെട്ടി. അല്ല മാനം കെട്ടു. ഒരുപകാരം, അല്ല രണ്ടുപകാരം ചെയ്ത എനിയ്ക്കിതു തന്നെ വരണം.  അവന്മാര്‍ ചെയ്ത കുറ്റത്തിന്.. അല്ല ചെയ്യാത്ത കുറ്റത്തിന് പഴി എനിക്ക്.

ഒരു വിധം ക്ഷമാപണം നടത്തി പന്നിപ്പൊളിയെയും കൊണ്ട് തിരിച്ചു വരുമ്പോള്‍ ആശാന്റെ മുഖം നന്നായി വിളറിയിരുന്നു .

കര്‍ത്താവേ !  ആ സുന്ദരിയായ നേഴ്സ് തന്നെ പറ്റി എന്ത് വിചാരിച്ചു കാണുമോ ആവോ ?
***

Tuesday, May 08, 2012

അവനവൻ ‍കുഴിക്കുന്ന കുഴികളില്‍...



സുഖിയന്‍ ഡോറില്‍ മുട്ടി..


"അകത്തേക്ക് വന്നോളൂ".. അശരീരി....
അകത്തൊന്നു കൂടി ശീതീകരിച്ച മുറി. എന്തൊരു തണുപ്പ്.. ഇയാള്‍  എസ്കിമോ ആണോ ആവോ  തണുപ്പ് എങ്ങിനെ സഹിക്കുന്നു..


" ഇരിക്കാം"..

ഇരുന്നു.. വല്ലാതെ തണുക്കുന്നു..

"എന്നെ ഓര്‍മ്മയുണ്ടോ" ?

ഉണ്ടോ? എവിടെയോ കണ്ടു മറന്ന മുഖം.. ഇല്ല ഓര്‍ക്കാൻ കഴിയുന്നില്ല.
ആരാണാവോ?

"ഞാൻ  ഹാംബര്‍‍ഗര്‍‍.  എല്ലാവരും കൊച്ചുമുതലാളി എന്ന് വിളിക്കും".

പഴയ സിനിമ - സീരിയല്‍ നടനാണോ. അല്ല പേര് എവിടെയോ കേട്ടിട്ടുണ്ട്.
ഹാം: ഞാൻ താങ്കളുടെ കമ്പനിയില്‍ നിന്നൊരു സര്‍വീസ് എടുത്തിരുന്നു..

സു : 
അതെയോ.. അല്ലെങ്കിലും ഞങ്ങളുടെ കമ്പനീയില്‍ ഭയങ്കര സര്‍വീസ് ആണ്..

ഹാം:
സര്‍വീസ് ചെയ്തത് താനാണ്.
സു : ഉവ്വോ.. ഒരുപാട് മുഖങ്ങള്‍ ഇങ്ങനെ കയറി ഇറങ്ങി പോകുന്നതല്ലേ സര്‍‍‍..

ഹാം:
സര്‍‍‍വീസ് മോശം ആയതിനു  തന്നെ വിളിച്ചു പത്തു  പറഞ്ഞത്  ഓര്‍‍‍മ്മയുണ്ടോ?

സുഖിയന്റെ  മുഖം വിളറി.. സംഗതി സത്യം ആണെങ്കിലും ഇങ്ങനെ വിളിച്ചു പറയാമോ ? ഇതിനൊക്കെ  സമയവും  സന്ദര്‍ഭവുമില്ലേ ? മാത്രമല്ല  ഇതൊരു  ഒരു  സ്ഥിരം  സംഭവമായത് കൊണ്ട് മുഖം ഓര്‍ത്തു വയ്ക്കാനും  പറ്റില്ല..

തുടര്‍ന്ന് ആ സര്‍വീസിന്റെ പോരായ്മകളും അദ്ദേഹത്തിന്  ഉണ്ടായ  ബുദ്ധിമുട്ടുകളും  ഇടതടവില്ലാതെ,  ആക്രോശമാണോ  അതോ  പൊട്ടിത്തെറി  ആണോ  എന്ന്  വേര്‍തിരിച്ചു  പറയാന്‍  പറ്റാത്ത  വിധം  പുലമ്പി  കൊണ്ടിരുന്നു..

സുഖിയന്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഇന്റര്‍വ്യൂനു ചെല്ലുമ്പോള്‍ തന്നെ അദ്ദേഹത്തിനെ കൈയില്‍ എടുക്കാൻ പാകത്തിന്  ചില നമ്പര്‍ ഒക്കെ റെഡി ആക്കി വച്ചിരുന്നു.. എല്ലാം  പോയി..  തകര്‍‍ന്നു.. തുടക്കത്തില്‍  തന്നെ  കല്ല്‌  കടിച്ചു.. അതും  ഒരു  മുട്ടന്‍ കല്ല്‌...


ജോലി കിട്ടുമോ ഐ മീന്‍ പണി കിട്ടുമോ ?


അയാള്‍... ക്ഷമിക്കണം "അദ്ദേഹം"... അതും  മുതലാളി  ആകാൻ ‍ ചെറിയ സാധ്യത പോലുമുള്ള  ഒരു വ്യക്തിയെ ബഹുമാന പൂര്‍വ്വം അങ്ങിനെ അഭിസംബോധന ചെയ്യണം‍..
അദ്ദേഹത്തിന്റെ ആദ്യ ചോദ്യം വിചാരിച്ച പോലെ തന്നെ .

ചായ അടിക്കാനുള്ള  പ്രവര്‍ത്തി പരിചയത്തെക്കുറിച്ച്  നാല്  വാക്ക് .

ചെയ്തതും  ചെയ്യാത്തതുമായ  കാര്യങ്ങള്‍  പ്രാസം  ഒപ്പിച്ചു  എടുത്തു  താങ്ങി. ചായ  എത്ര  പൊക്കിയടിച്ചു,  എത്ര പതപ്പിച്ചു,  ലൈറ്റ്,  മീഡിയം, സ്ട്രോങ്ങ്‌  ചായകളുടെ  അളവുകള്‍ ,  പോരാത്തതിനു  'കടികളുടെ'  രാസനാമം, അവ  തയ്യാറാക്കുന്ന  വിധം,  എത്ര  ആളുകള്‍   വാങ്ങി  കുടിച്ചു,  കടിച്ചു, കട്ടനും  കാപ്പിയും  തമ്മിലുള്ള  വ്യത്യാസം...  ഇവയെല്ലാം  നാലാം  ക്ലാസ്സില്‍  മനപ്പാഠം  പഠിച്ചു  ചൊല്ലുന്ന  ഒരു  കുട്ടിയുടെ ആവേശത്തോടെ  പറഞ്ഞു തീര്‍‍ത്തു.. 

ഹാം: അപ്പൊ  ആറ്  വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. അല്ലെ?

അതല്ലേടോ ഇത്രേം  നേരം ഞാൻ ഘാണ്ടം ഘാണ്ടമായി പറഞ്ഞത്.  അങ്ങിനെ ചോദിക്കണം  എന്നുണ്ടായിരുന്നു‍.. 
പക്ഷെ, അതെ... എന്നൊരു  ദയനീയ  സ്വരം  മാത്രമേ  പുറത്തു  വന്നുള്ളൂ...

അദ്ദേഹം  വീണ്ടും ബയോടാറ്റയിലേക്ക് മൂക്ക് കുത്തി..

ഹാം: ആറ്   വര്‍‍ഷത്തിനുള്ളില്‍‍ നാല്  കടകള്‍‍... അപ്പൊ താനൊരു ജോബ്ഹോപ്പര്‍ ആണല്ലോ? 
ഗ്രാസ്ഹോപ്പര്‍  എന്നത് പുല്‍ച്ചാടി ആണെന്ന് അറിയാം. അഞ്ചാം ക്ലാസ്സില്‍വിക്ടോറിയ സിസ്റ്റര്‍ന്നെകൊണ്ട് ഇമ്പോസിഷൻ  എഴുതിച്ചതാ. മറക്കില്ല..
അപ്പൊ  ഹോപ്പര്‍ എന്ന് വെച്ചാല്‍ ചാട്ടക്കാരൻ‍..  അതായതു ജോബ്ഹോപ്പര്‍ അഥവാ  ജോലി ചാട്ടക്കാരൻ‍..‍.. 
മനസിലായി.. തന്നെ കുത്തിയതാണ്.
അതിനുള്ള മറുപടി ഇങ്ങനെ..
ആദ്യം ജോലി ചെയ്തിരുന്ന ‍ ഹോട്ടലില്‍ സാമ്പത്തിക പ്രതിസന്ധി.. അപ്പൊ തന്നെ ഈ പുല്‍ച്ചാടി അടുത്ത് തന്നെയുള്ള  മറ്റൊരു   തട്ടുകടയിലേക്ക്  കൂട് മാറ്റി. പിന്നെ ഒരു എട്ട് മാസം ചായ  അടിച്ചത്  അവിടെ. ഇതിനിടെ   ദുഫായ്ക്ക്  ഒരു  ഉരു  പോകുന്നതു  അറിഞ്ഞു അതില്‍  കേറി  സ്ഥലം  വിട്ടു. പത്തിരുപത്  ദിവസം  അലഞ്ഞു  തിരിഞ്ഞു ജോലി സമ്പാദിച്ചു. രണ്ടു  ദിവസം  ജോലിക്കും പോയി ദുഫായില്‍ വന്നാലുടനെ  പോറോട്ടയും  ചിക്കനും ഉണ്ടാക്കാമെന്നും , ‍ഒരു  വര്‍‍ഷത്തിനുള്ളില്‍  അമേരിക്കൻ  ചോപ്സിയും  പിസ്സയും  ഒക്കെ  ഉണ്ടാക്കാമെന്നും   തുടര്‍‍ന്ന് ഒരു   ഹോട്ടലും വിലയ്ക്ക് വാങ്ങാമെന്നു  കരുതിയതാണ്.  തെറ്റി.. അവിടെ  ചായ  അടിക്കണമെങ്കില്‍ ആദ്യം  വെള്ളം  കോരലും, പിന്നെ  തൂത്തു  വാരണമെന്നും  പറഞ്ഞതോടെ  സുഖിയന്റെ   ആത്മാഭിമാനത്തിന്  ക്ഷതമേറ്റു.  ഇത് ചെയ്യാൻ ദുഫായില്‍ വരണോ ? നാട്ടില്‍  പറയത്തക്ക  ബാധ്യത  ഒന്നുമില്ല. പിന്നെ തിന്നത്  എല്ലിന്റെ  ഇടയില്‍ കേറി  പുറപ്പെട്ടു  പോന്നതാണ്.   പിന്നൊന്നും  ആലോചിച്ചില്ല..   അടുത്ത  വണ്ടിക്ക്  തിരിച്ചു  നാട്  പിടിച്ചു. ഉടൻ  തന്നെ  മറ്റൊരു  തട്ടുകടയില്‍  ഉദ്യോഗം.   ആറ് മാസത്തോളം   അവരെ  ബുദ്ധിമുട്ടിക്കുന്നതിനിടയിലാണ്   ദുരിതാശ്വാസത്തില്‍  സാമാന്യം  ഭേദപെട്ട  തുക  വാഗ്ദാനം  ചെയ്തു  ഒരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ ചാക്കിട്ടു പിടിക്കുന്നത്.  അവിടെ  വീണ്ടും രണ്ടില്‍  കൂടുതല്‍  കൊല്ലം..  ഇതൊക്കെ ജീവിതം എന്നെകൊണ്ട് കെട്ടിച്ച വേഷമല്ലേ..  ഇതിലെവിടെയാ സാറേ കോപ്പിംഗ് ?

ആറ് വര്‍ഷത്തിനുള്ളില്‍ നാല് കടകള്‍ എന്നത് മഹാപരാധം ആണത്രേ. പോരാത്തതിനു രണ്ടെണ്ണം തട്ടുകടകള്‍.  എന്നെ കുത്തിമലര്‍ത്താന്‍ കിട്ടിയ അവസരം  അദ്ദേഹം  നന്നായി  വിനിയോഗിച്ചു.  വെടിവെച്ചിട്ട   പന്നിയെ  നോക്കുന്ന  പോലെ  അദ്ദേഹം  നോക്കി.
ഒരു ശ്വാസത്തിന്റെ ഇടവേളയ്ക്കു ശേഷം അടുത്ത ചോദ്യം..
ദുരിതാശ്വാസം എത്ര കിട്ടുന്നുണ്ട്‌ ?

സുഖിയന്‍ തന്റെ പരിതാപകരമായ  അവസ്ഥ  പറഞ്ഞു.

ഹാം: അതിന്റെ എഴുത്ത് കുത്തുകള്‍ ഉണ്ടോ?

സു: ഉണ്ടല്ലോ..  അതും കാണിച്ചു..

ഹാം: ആട്ടെ.. എത്ര ആണെങ്കില്‍ വരും  ?

സു: സാധാരണ  ഇപ്പോഴത്തെ  കൂലിയില്‍  നിന്നും  നാല്പതു  ശതമാനം  കൂടുതലാ   ചോദിക്കുന്നത്.  പിന്നെ   താങ്കള്‍  ആയതുകൊണ്ടും   ഈ  ഹോട്ടലില്‍ ജോലി   ചെയ്യണം   എന്നത്  എന്റെ  ചിരകാലാഭിലാഷം   ആയതുകൊണ്ടും മുപ്പതു ശതമാനം മതി..
അദ്ദേഹം ചിരിച്ചോചിലപ്പോ തോന്നിയതായിരിക്കും..

ഹാം: അതായത് രമണാ... അല്ല സുഖിയാ..  താങ്കളുടെ രണ്ടു  വര്‍‍‍ഷത്തോളം പ്രവര്‍‍‍ത്തി പരിചയം തട്ടുകടയിലായിരുന്നുപിന്നെയാണ്  താങ്കള്‍  ഹോട്ടലുകളില്‍ പണി  ചെയ്തു  തുടങ്ങുന്നത്. അപ്പോള്‍  ഞങ്ങളുടെ  ആവശ്യകതയുമായി  ഇത്  യോജിച്ചു  പോകുന്നില്ലലോ..


സു: അപ്പൊ നാല് വര്‍ഷത്തെ പ്രവര്‍‍‍ത്തി പരിചയം മതി എന്ന് നിങ്ങളുടെ  എച്ച് ആര്‍ കൊച്ചു പറഞ്ഞതോ മാത്രമല്ല  ഇക്കാര്യം ഞാൻ ഫോണിലൂടെ   ആവര്‍‍‍‍ത്തിച്ചു  ചോദിച്ചതല്ലേ.  എന്നെ  പിന്നെന്തിനാ  മിനക്കെടുത്തിയത്  ?


ഉടന്‍ തന്നെ അദ്ദേഹം എച്ച് ആര്‍ കൊച്ചിനെ ഫോണില്‍ ബന്ധപെട്ടു.. മേല്പറഞ്ഞ അവകാശവാദം ബോധ്യപെട്ടതിനാലാകണം  അദ്ദേഹത്തിന്റെ  മുഖം  വീണ്ടും  ബയോടാറ്റയിലേക്ക്.. പിന്നീടുള്ള   അദ്ദേഹത്തിന്റെ  ശബ്ദത്തിനു  ഒരു  മയം. 
അത് ശരി... അപ്പൊ  താങ്കള്‍ക്ക്   വിപണനതന്ത്രങ്ങളും  അറിയാം  അല്ലെ? അത് കൊണ്ടാണ് വിളിപ്പിച്ചതു.. അപ്പോള്‍   നിങ്ങള്‍  ഭയങ്കര സംഭവമാണ്.   ഇത്  പോലെ  എല്ലാം തികഞ്ഞ  ഒരാളെ  ഞങ്ങള്‍‍ക്ക്   ഇത്  വരെ  കിട്ടീടില്ല..

താൻ  ഭയങ്കര സംഭവമാണത്രേ .. തമാശയാണെങ്കിലും  സുഖിയനു   അതങ്ങ്  സുഖിച്ചു.  കസേരയില്‍  ഒന്ന് കൂടി  നിവര്‍‍ന്നിരുന്നു..  അപ്പൊ കുറച്ചു മുന്‍പ്  തന്നെ   പറ്റി പറഞ്ഞത്,  ഇനി അദ്ദേഹത്തിന്  വല്ല  മറവി  രോഗം  ബാധിച്ചതാണോ ? അതോ എല്ലാ ഇന്റര്‍വ്യൂനും ഇങ്ങനാണോ ? ആവോ ?

ഇത്രേം  വല്യ  'സംഭവത്തിനെ'  എവിടെ  ഫിറ്റു  ചെയ്യും  എന്നാണ് ‍ അദ്ദേഹത്തിന്റെ അടുത്ത ആലോചന.

മനസിലായില്ല.. ഫിറ്റു ചെയ്യാൻ താൻ വല്ല പൈപ്പോ മറ്റോ  ആണോ..

ഹാം:  ഞങ്ങള്‍ ഉദ്ദേശിക്കുന്ന പോലുള്ള ഒരാളാണ് താങ്കള്‍.. പക്ഷെ...
സുഖിയന്റെ സ്വരം  താഴ്ന്നു.. സര്‍ എവിടെയാ പ്രശ്നം..  തുറന്നു പറഞ്ഞോളൂ..

ഹാം: ഇപ്പൊ താങ്കള്‍ വാങ്ങുന്ന റേഷൻ‍.. അതിത്തിരി കൂടതലാ...

സു: ഉവ്വ മനസിലായി. അത്  തന്നെയാകും  താങ്കളുടെ  വിഷയം  എന്ന്  എനിക്ക് തോന്നിയിരുന്നു..

ഹാം: അതില്‍ ഒരു നീക്ക് പോക്ക് ഉണ്ടാക്കണം. അപ്പൊ  എത്ര  ആണെങ്കില്‍ വരും ?


സു: ഞാൻ പറഞ്ഞല്ലോ സര്‍‍...


ഹാം: അതിത്തിരി കൂടുതലല്ലേ.. അത്ര  ഒന്നും  തരാൻ  പറ്റുമെന്നു   തോന്നുന്നില്ല.


സു: എങ്കില്‍ സാറ് തന്നെ പറ. എത്ര  തരാൻ  പറ്റും..

ഹാം: പതിനഞ്ച് ശതമാനം.

സു: അത് നക്കാപിച്ച അല്ലെ?

ഹാം: അതാണ് നമ്മുടെ ഹോട്ടലിന്റെ  ഒരു  സ്റ്റാൻ‍ഡേര്‍‍ഡ്.

നാശം.. മാറേണ്ടത്  തന്റെ  ആവശ്യം..   ഇല്ലെങ്കില്‍  അടുത്ത  മാസം പ്രോമോഷന്  വല്ല   ഗോകര്‍‍ണ്ണത്തെക്കും  പോകേണ്ടി വരും.. എന്ത് ചെയ്യണം ?  സുഖിയന്‍ ആലോചിച്ചു അവസാനം ഓക്കേ പറഞ്ഞു.. ഇത് മതി..

എലി പുന്നെല്ലു കണ്ടപോലെ അദ്ദേഹം ചിരിച്ചു..

ഹാം: നിയമന ഉത്തരവ് അയയ്ക്കാം. അത്  ഒപ്പിട്ടു  സമ്മതപത്രം  കൈപറ്റിയതുമായി കാണിച്ചു തിരിച്ചു  ഒരു  ഇണ്ടാസ്സും  തരണം. ബാക്കി  എല്ലാം  എച്ച്  ആര്‍  കൊച്ചു  പറഞ്ഞു  തരും.. എന്നാ വിട്ടോ..

സു: ശരി. വളരെ നന്ദിയുണ്ട്.

അന്ന് വൈകുന്നേരം തന്നെ ഉത്തരവ്  കിട്ടി  ബോധിച്ചു,  ഒരു കുഞ്ഞു പുസ്തകത്തിന്റെ  (ശരിയായി വായിക്കുക )  അത്രേം  ഉള്ള നിയമനഉത്തരവ്.. ഇതിനിടയില്‍ തന്റെ സ്ഥാവരജംഗമം ഒക്കെ  എഴുതി  ചേര്‍ത്തിട്ടുണ്ടാവുമോ. പണ്ടേ  വായിക്കാന്‍  പുസ്തകം  എടുത്താല്‍  ഉറക്കം  വരുന്ന  പതിവുണ്ട്. ആയതിനാല്‍  മുഴുവന്‍  വായിച്ചു   നോക്കാതെ  അപ്പൊ   തന്നെ  ഒപ്പിട്ടു.   ഒപ്പിടാന്‍ നേരം  ആരെങ്കിലും  ആ  പാട്ട്  കേട്ടോ ? ഏതു പാട്ട് ? തോന്നലായിരിക്കും.  ഒപ്പിട്ടു ഇണ്ടാസ് തിരിച്ചു  കൊടുത്തു.

രണ്ടു  ദിവസം  കഴിഞ്ഞപ്പോള്‍  ഒരു  കിളിമൊഴി..  അങ്ങേത്തലയ്ക്കല്‍  എച്ച് ആര്‍ കൊച്ചു.. ക്ഷമിക്കണം  മാടം..

എച്ച് ആര്‍: പിന്നെ  ഒരു  കാര്യം  അന്ന് പറയാൻ വിട്ടു പോയി... പി എഫ് ഇല്ല..

സു: വേണം  എന്നെനിക്ക്   നിര്‍‍ബന്ധമില്ല..  അപ്പൊള്‍    മുഴുവൻ   തുകയും  കയ്യില്‍ കിട്ടും  അല്ലെ..

എച്ച് ആര്‍:  ഇല്ല.. ഒരു  നിശ്ചിത   തുക   എല്ലാ   മാസവും   പിടിക്കും.  മൂന്നു   വര്‍‍ഷം   കഴിയുമ്പോള്‍   തിരിച്ചു  ഒരുമിച്ചു  ഒരു  തരല്‍  തരും.. അപ്പൊ  വേണ്ടാന്നു  പറയരുത്..

സു:   ഉ.. ഉ.. ഉജ്വലമായി.. അപ്പൊ ഇതെന്താ നേരത്തെ പറയാത്തെ?

എച്ച് ആര്‍:  ഇത്  സാധാരണ കടകളില്‍  ഉള്ളതാ.. ഹോട്ടല്‍  ഭീമന്മാര്‍  ഒക്കെ  ഇപ്പൊ  ഇങ്ങനാ..

സു: ആര് പറഞ്ഞു.. ഞാൻ ആദ്യമായിട്ടാ  കേള്‍ക്കുന്നെ.  അതൊക്കെ പോട്ടെ,  പറഞ്ഞു  വരുമ്പോ  എത്ര കയ്യില്‍  കിട്ടും..

എച്ച് ആര്‍: എല്ലാം കൂടി ഇത്ര കിട്ടും..


ദൈവമേ.. പണി കിട്ടി.. അല്ല തന്നു.. താന്‍ അത്  ചോദിച്ചു വാങ്ങി.
പഴയ  കൂലിയെക്കാള്‍  അഞ്ച് ശതമാനം മാത്രം കൂടുതല്‍‍. മുപ്പതു  ചോദിച്ചിട്ട് അവസാനം അഞ്ചില്‍  എത്തി.  ഇതെന്തിനാ.. ?


സു: അങ്ങനെ ആണെങ്കില്‍ എനിക്കീ ജോലി വേണ്ട.

എച്ച് ആര്‍: സമ്മതപത്രം  കൈപറ്റി  ഒപ്പിട്ടില്ലേ ? ഇനി  ജോയിൻ ചെയ്തില്ലെങ്കില്‍  വേറെ  കുറെ  കാശ്  ഇങ്ങോട്ട്‌  തരേണ്ടി  വരും

അതിലൊരു ഭീഷണിയുടെ സ്വരം തലപൊക്കിയില്ലേ..  

ഇതൊരു  കുരുക്കായി പോയല്ലോ ഈശ്വരാ...

അപ്പുറത്തെ വീട്ടിലെ  കുഞ്ഞു ചെക്കന്‍  മികച്ച   ടൈമിങ്ങില്‍  ഒരു  പാട്ട്  കൂടി  തൊടുത്തു   വിട്ടപ്പോള്‍  എല്ലാം പൂര്‍ത്തിയായി ..അവനവൻ ‍ കുഴിക്കുന്ന കുഴികളില്‍....

സമ്മതപത്രത്തില്‍ ഒപ്പിട്ടപ്പോള്‍  കേട്ട    ഗാനം  ഇത് തന്നെയായിരുന്നു എന്ന്   സുഖിയന്‍  ഇപ്പോള്‍  ഓര്‍‍ക്കുന്നു....