Saturday, November 16, 2013

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ..

മുല്ലപ്പെരിയാറിന്റെ വൻപ്രദർശന വിജയത്തിന് ശേഷം ഇതാ വരുന്നു....

കസ്തൂരിരംഗൻ റിപ്പോർട്ട്‌ ...

അന്യൻ വിയർക്കുന്ന കാശും കൊണ്ട് അപ്പവും തിന്നു വീഞ്ഞും കുടിച്ചു കോണ്ടാസ്സേയിലും ബെൻസിലും കേറി നടക്കുന്ന പളുപളുത്ത കുപ്പയാക്കാർ സംവിധാനം ചെയ്തു ഇടതു വലതുപക്ഷങ്ങളുടെ നിർമ്മാണ  സഹായത്തോടെ വെള്ളിയാഴ്ച മുതൽ വയനാട്, ഇടുക്കി ജില്ലകളിൽ പ്രദർശനം തുടങ്ങി. പല തീയറ്ററുകളിലും  ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസ് നന്നേ പാട് പെട്ടു.

ഒരു കാർഷിക പശ്ചാത്തലത്തിൽ എടുത്തിരിക്കുന്ന സിനിമ പ്രകൃതിഭംഗിയുള്ള ദൃശ്യങ്ങൾ കൊണ്ട് തന്നെ സമ്പുഷ്ടമാണ്..  താമരശ്ശേരി ചുരത്തിനു ചുവടെ അടിവാരത്തും, ഇടുക്കിയിലെ "ഭ്രാന്ത"പ്രദേശങ്ങളിലും ചിത്രീകരിച്ച സിനിമയുടെ ഏറിയ പങ്കും  canon 7D  ഉപയോഗിച്ചാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.  

ഇടുക്കി അതിരൂപത തീയേറ്ററിന്റെ ഓണറും പ്രധാന നടനും ഒക്കെയായ മാർ ഗോപാലകൃഷ്ണൻ,  "അടുത്ത തിരഞ്ഞെടുപ്പിൽ തോമാച്ചൻ മത്സരിച്ചാൽ തോല്പിക്കു"മെന്ന ഉശിരൻ ഡയലോഗിനു നിർത്താതെയുള്ള കയ്യടി നേടി കൊടുക്കുന്നു. മാറിനെയും തോമച്ചനെയും കൂടാതെ കെപിസിസി, സി പി എം തീയറ്ററുകളിലെ കൂടാതെ ചില "കർഷക" സംഘടനകളുടെയും പ്രമുഖ നടീനടന്മാരും ഈ ചിത്രത്തിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ചിരിക്കുന്നു.. ഡിഫി, കെഎസ് യു തീയറ്ററുകളിലെ ന്യൂജെനറേഷൻ നടന്മാരും തങ്ങളുടെ അരങ്ങേറ്റം നന്നായി തന്നെ നിർവഹിച്ചിരിക്കുന്നു..    

ടിക്കറ്റ്‌ കിട്ടാത്തതിനെ തുടർന്ന് വയനാട് വനം വകുപ്പ് ഓഫീസിലേക്ക് തള്ളികയറിയ ഫാൻസ്‌, ടിക്കറ്റ്‌ വെച്ചിരുന്ന ഫയലുകൾ മുഴുവൻ കത്തിച്ചു കളയുന്ന സീൻ canon 7D ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.. പോരാത്തതിനു ചില സംഘട്ടന രംഗങ്ങളിൽ ക്യാമറയ്ക്കും ക്യാമറമാനും പരുക്കേറ്റതു സിനിമയുടെ ഒറിജിനാലിറ്റിയെ തെല്ലൊന്നുമല്ല സഹായിച്ചിരിക്കുന്നത്..

പുതിയ ഹാസ്യതാരങ്ങൾ തികച്ചും അച്ചടക്കത്തോടെയാണ് തങ്ങളുടെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് ഫയലുകൾ കത്തിച്ചതെന്നു പറഞ്ഞ ഒരു MLA ഹാസ്യനടൻ 2 മണിക്കൂറിനുള്ളിൽ തന്റെയും സഹോദരന്റെയും ഫോട്ടോ അക്രമികളുടെ കൂടെ പുറത്തു വന്നത് കണ്ടു അന്ധാളിച്ചു നിൽക്കുന്നതു ഹാസ്യത്തിന് പുതിയ മാനമേകുന്നു..

അവസാനം ഗസ്റ്റ് റോളിൽ പ്രശസ്ത ഹോളിവുഡ് / ബോളിവുഡ് നടി ഇറ്റലിക്കാരി -Edvige Antonia Albina Màino അവർകളുടെ അഭിനയവും എടുത്തു പറയേണ്ടതാണ്.. ഗോഡ്ഫാദറിലെ അഭിനയത്തിന് ഫിലോമിന ചേച്ചിയോട് (നിന്റെ അമ്മേടെ ചെവിട്ടിലും വെയ്ക്കെട പഞ്ഞീ) കിടപിടിക്കത്തക്ക അഭിനയമാണ് അവർ കാഴ്ചവെച്ചിരിക്കുന്നത്..

എങ്കിലും അക്രമത്തിന്റെ മറവിൽ അരമനബാർ തള്ളിപ്പൊളിക്കുന്ന സീൻ, സിനിമയുടെ ഒരു കുറവ് തന്നെയാണ്. ദേശീയപാനീയത്തെ അവഹേളിക്കുന്ന തരത്തിൽ ചിത്രീകരിച്ചതിന് ഓൾകേരളാമദ്യപാനി അസോസിയേഷൻ സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.      

ഇനിയും കൂടുതൽ സീനുകൾ വരാനിരിക്കുന്നതേ ഉള്ളൂ എന്ന സംവിധായകന്റെ ആഹ്വാനം തികച്ചും പ്രതീക്ഷയ്ക്ക് ഇടനൽകുന്നതാണ്.
 
 ഈ ആഴ്ചയിലെ നിരൂപണത്തിൽ  കസ്തൂരിരംഗൻ റിപ്പോർട്ട്‌ - 9/10. 

Tuesday, November 05, 2013

മുതലക്കണ്ണീർ പൊഴിക്കുന്ന വങ്കന്മാർ

ചില കിഴങ്ങന്മാരുണ്ട് .. എന്ത് ചെയ്താലും അതിപ്പോ ശാസ്ത്രസാങ്കേതികവിഭാഗവുമോ, കലാവിഭാഗത്തിലോ ആയിക്കോട്ടെ, പുരോഗതിയെ കുറിയ്ക്കുന്ന എന്തു ചെയ്താലും, അത് കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം തുടച്ചു മാറ്റാൻ കഴിയുമോ എന്ന് ചോദിക്കുന്ന കുറേ വിഡ്ഢികൂഷ്മാണ്ടങ്ങൾ. ലോക്കൽ കമ്മിറ്റി വിഭാഗീയത തീർക്കാൻ വൈറ്റ് ഹൌസ് ഇടപെടും എന്നൊക്കെ പറയും പോലെ തമാശയ്ക്ക് വക നല്കുന്നതും തികച്ചും ബാലിശവുമാണ് ഇത്തരം ചിന്തകൾ. ഇതിനു മുന്നേ ഈ രോഗം റിപ്പോർട്ട്‌ ചെയ്തത് ബിനാലെ നടന്നപ്പോഴാണ്..

സ്വാതന്ത്ര്യം കിട്ടി അറുപതു വർഷം കഴിഞ്ഞിട്ടും ദാരിദ്ര്യം അത് പോലെയൊക്കെ തന്നെ ഉണ്ട്. കുറച്ചൊക്കെ വ്യത്യാസം വന്നിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായിട്ടില്ല.. ഗാന്ധി കുടുംബത്തെയും, താമരയെയും ഭരണത്തിലേറ്റി നമ്മൾ ഉണ്ണാക്കന്മാർ എല്ലാ അഞ്ചു കൊല്ലത്തിലും രണ്ടിലേതെങ്കിലും ഒരുത്തനെ കുത്താൻ, മുണ്ടും മടക്കി കുത്തി പോകും.. ശാസ്ത്രത്തിനു 475 കോടി കാശു മുടക്കുമ്പോൾ മാത്രം ഇവനൊക്കെ എന്താ ഇത്ര കടി ? INR1766.45 ബില്ല്യൻ കോടി വലിപ്പിച്ചോണ്ട് രാജയും, INR185591 കോടി കൽക്കരിയിലും ഊമ്പിച്ചോണ്ട് പോയ വാർത്ത‍ പത്രത്തിൽ വായിക്കുമ്പോൾ, നേരെ ടോയിലറ്റിൽ പോയി രാഷ്ട്രീയക്കാരെയും അവരുടെ പൂർവികരെയും അമ്മയ്ക്ക് വിളിച്ചു ധാർമികരോഷം തീർക്കും.

ചില "ചെറിയ" അഴിമതി കഥകുളുടെ ചുരുക്ക പട്ടിക താഴെ ചേർത്തിരിക്കുന്നു..

1. DIAL Scam – Central government lost INR166972.35 Cr.  (US$2,600) by undue favours to GMR-led DIAL. DIAL (Delhi International Airport Limited) is a consortium of the GMR Group (50.1%), Fraport AG (10%), Malaysia Airports (10%), India Development Fund (3.9%), and the Airports Authority of India (26%).
2. Granite scam in Tamil Nadu
3. Highway scam – INR16000 Cr.
4. ISRO's S-band scam (also known as ISRO-Devas deal, the deal was later called off) – INR200000 Cr .
5. Arunachal Pradesh PDS scam – INR1000 Cr.
6. Scorpene Deal scam
7. The Satyam scam
8. Navy War Room spy scandal (related to Scorpene Deal Scam)
9. Oil for food scam
10. Gegong Apang PDS scam
11. Taj corridor scandal
12. Hawala scandal
13. Bihar land scam – INR4 billion Cr.
14. SNC lavalin power project scam – INR3.74 billion Cr.
15.  Bihar fodder scam – INR9.5 billion Cr.
16. Purulia arms drop case* The Mundhra scandal – INR12 million Cr.
17. Jeep scandal – INR8 million Cr.
18. Bofors Scandal
19. Nagarwala scandal – INR6 million Cr.
20.  Commonwealth Games scam – INR700 billion Cr.

എന്നാൽ ഈ വെട്ടിച്ച പണം തിരിച്ചു പിടിച്ചു പാവപ്പെട്ടവന് തിരിച്ചു കൊടുക്കാൻ ആരും ശ്രമിച്ചതായി കണ്ടിട്ടില്ല? ആരുടേയും കമന്റോ ലൈക്കോ ഒന്നും കണ്ടില്ല.. എന്നിട്ടും ഒരു ബോയിംഗ് വിമാന വിലയായ ഈയൊരു  475 കോടിയ്ക്ക് വേണ്ടി പൊഴിക്കുന്ന കണ്ണീർ കണ്ടാൽ മുതല വരെ നാണിച്ചു പോകും..

കുട്ടികളുടെ  പോഷകാഹാരകുറവ് നേരിടാൻ Midday meal scheme in Indian schools, Integrated child development scheme, National Children's Fund,National Plan of Action for Children തുടങ്ങിയ നിരവധി പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.. അതിലേക്കായി 1.5 ബില്ല്യൻ കോടി രൂപ എല്ലാവർഷവും ചിലവാക്കുന്നുണ്ട്.. ഇത് കൂടാതെ UNESCO യുടെ ഫണ്ട്‌ വേറെയും കിട്ടുന്നുണ്ട്. ആദ്യം ഇതൊക്കെ അവരിലേക്ക്‌ തന്നെ എത്തുന്നുണ്ടോ എന്ന് പോലും ഉറപ്പു വരുത്താൻ പറ്റുന്നില്ല. എന്നിട്ടാവാം ദാരിദ്ര്യ നിർമാജ്ജനത്തിന് വേണ്ടി ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്ന കോടികൾ ചിലവാക്കുന്നതിന്റെ കണക്കുകൾ.  

ചൊവ്വയിലും മാഴ്സിലും ചന്ദ്രനിലുമൊക്കെ  എന്താ നടക്കുന്നതെന്ന് അറിയാനും പറ്റുമെങ്കിൽ അവിടെ താമസിക്കാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ ? (ഒന്നുമില്ലെങ്കിൽ ഇവിടുത്തെ തിരക്കിനൊരു കുറവ് വരുമല്ലോ ? ).  ദാരിദ്ര്യത്തിനോപ്പം തന്നെ വലുത് തന്നെയാണ് ശാസ്ത്രവും കലയും.  ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ്‌, ബോളിവുഡ് എന്നിവയിലും കോടികൾ ചിലവാക്കുന്നില്ല്ലേ? അവ ദാരിദ്ര്യ നിർമാർജ്ജനത്തിനു എന്ത് കൊണ്ട് ഉപയോഗിക്കുന്നില്ല.. അങ്ങിനെ നോക്കുമ്പോൾ  ഈ പ്രശ്നം ഉണ്ടാക്കുന്നവർക്ക് ലക്‌ഷ്യം ദരിദ്രരോടുള്ള സ്നേഹമല്ല എന്ന് വ്യക്തം.

ഇത് എന്റെ മാത്രം അഭിപ്രയാമാണേ.. ഇത് എന്റെ സാധാ ബുദ്ധിയ്ക്ക് തോന്നിയത്  മാത്രം കുത്തി കുറിച്ചതാണ്കൊ.  അങ്ങിനെ ഒന്ന് എനിക്കുണ്ട് എന്ന്  ഞാൻ വിശ്വസിക്കുന്നു.. അതിര് കടക്കുന്നു എന്നു തോന്നുന്ന വാക്കുകൽ വിട്ടുകളഞ്ഞു താങ്കളുടെ മനോധർമം അനുസരിച്ച് പൂരിപ്പിച്ചു വായിക്കാവുന്നതാണ്..

Tuesday, August 27, 2013

ഹാപ്പി ബർത്ത്ഡേ !


ഇന്നു രാവിലെ എഴുന്നേറ്റപ്പോൾ നല്ലപകുതിയുടെ ചോദ്യം "അമ്പലത്തിൽ പോകുന്നില്ലേ ?". അതെനിക്കിട്ടു  വെച്ചതാണെന്നു മനസിലായി.. എല്ലാ ഞായറാഴ്ച്ചയും വെളുപ്പിന് അവളെ പള്ളിയിലേക്ക് അനുഗ്രഹം മൊത്തമായി വാങ്ങിവരാൻ പറഞ്ഞു വിട്ടു, ഒൻപതു മണി വരെ കിടന്നുറങ്ങാറുള്ളതിനുള്ള ഒരു മധുരപ്രതികാരം..
എന്തിനാ പോകുന്നെ എന്ന മറുചോദ്യത്തിനു അവള് കിടന്നു തപ്പി. വിഷുവും ഓണവുമല്ലാതെ ഏതൊക്കെ ആഘോഷങ്ങൾ ഉണ്ടെന്നു ചോദിച്ചാൽ ഒരു ഇളി സമ്മാനമായി കിട്ടുമെന്നെനിക്കറിയാമായിരുന്നു.. പക്ഷെ എന്നെ അത്ഭുതപ്പെടുത്തി, കലണ്ടർ തപ്പി, കൃഷ്ണജയന്തി അല്ലേന്ന് മറുചോദ്യം അവൾ ഉന്നയിച്ചു..

ഇങ്ങനെയുള്ള അവസരങ്ങളിൽ അമ്പലത്തിൽ പോകാറില്ല എന്ന് അവൾക്കു നന്നായറിയാം.. രാവിലെയും വൈകുന്നേരവും കുടുംബസമേതം അവിടുത്തെ ഫാഷൻ ഷോ കാണാൻ എനിക്കാവില്ല.. കഴിയുന്നതും ഒറ്റയ്ക്കിരിക്കുമ്പോഴാണ് ഞാൻ ഇവരെയൊക്കെ സന്ദർശിക്കുക. അങ്ങിനെ ഒരു അവസരം കിട്ടാത്തത് കൊണ്ടാവണം ഗുരുവായൂരപ്പനെയും ജീവിതത്തിൽ ആകെ രണ്ടു തവണ മാത്രമേ കണ്ടിട്ടുള്ളു..

അഞ്ചു വയസ്സു മുതൽക്കാണെന്ന് തോന്നുന്നു മിക്കവാറും എല്ലാ ശിവരാത്രിക്കും, അഷ്ടമിരോഹിണിക്കും, വിഷുവിനും, ഓണത്തിനുമെല്ലാം എന്നെയും അനിയനെയും കൂട്ടി അമ്മ അമ്പലത്തിൽ പോകാറുണ്ട്.. അവിടെ ചെന്ന് എന്ത് പ്രാർത്ഥിക്കും എന്നൊന്നും ചോദിക്കരുത്..  പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ഉണ്ടാവുമെന്നാണല്ലോ മഹാകവി സൈക്കിൾ അഗർബത്തി പറഞ്ഞിട്ടുള്ളത്.. എനിക്കും അന്നൊക്കെ ഓരോ കാരണങ്ങൾ ഉണ്ടായിരുന്നു..

പക്ഷെ എസ്എസ്എൽസി യിൽ എന്നെ വേണ്ടവിധം പരിഗണിക്കാത്തത്തിന്റെ വിഷമം എന്നിൽ ആദ്യത്തെ വിശ്വാസക്കുറവിന്റെ വിത്തുകൾ പാകി. പിന്നീടുള്ള പ്രീഡിഗ്രി പരീക്ഷയും കഴിഞ്ഞതോടെ ശിവയണ്ണനും കൃഷ്ണേട്ടനും എന്റെ കാര്യങ്ങൾ ഗൗനിക്കുന്നില്ല എന്നെനിക്കു തോന്നിത്തുടങ്ങി. പിന്നീടങ്ങോട്ട് അവർ എന്നോട് ചെയ്ത ചതി ആലോചിക്കാനേ വയ്യ.. ആദ്യത്തെ പ്രണയത്തിന്, ക്ലാസ്സു പരീക്ഷയ്ക്ക്, ക്രിക്കറ്റ് മാച്ചുകൾക്ക്‌, സിനിമാ തീയേറ്ററുകളിലെ ഫസ്റ്റ്ഡേ എല്ലാത്തിനും വലിയ തകർച്ചകൾ നേരിടേണ്ടി വന്നപ്പോൾ ഞാൻ ഇവരുമായുള്ള ചങ്ങാത്തം തീരെയങ്ങ് കുറച്ചു.. പിന്നീടുള്ള പരീക്ഷകൾക്ക് അവരുമായി ഞാൻ ഒരു കരാറിലേർപ്പെട്ടു, പ്രതിഫലം ഉറപ്പിച്ചു. കണക്കു പരീക്ഷ ജയിച്ചാൽ പഴവങ്ങാടി ഗണപതിക്ക്‌ മൂന്നു തേങ്ങ..പരീക്ഷയെല്ലാം ജയിച്ചാൽ ആറ്റുകാലമ്മച്ചിയെ മൂന്നു വെള്ളിയാഴ്ച്ച കുളിച്ചു തൊഴുവൽ, പിന്നെ പാളയം ഹനുമാനദ്ദേഹത്തിനു എല്ലാ വ്യാഴായ്ച്ചയും കണ്ടു മിച്ചം വരുന്ന കാര്യങ്ങളൊക്കെ ഏല്പിക്കുക..  അങ്ങിനെ ഓരോ പ്രാദേശികദൈവങ്ങൾക്കും ചെയ്യുന്ന ജോലിയനുസരിച്ചു കൂലി തിട്ടപെടുത്തി. അതും അവർ ചെയ്ത ജോലിയിൽ ഞാൻ സംതൃപ്തനാനെങ്കിൽ മാത്രം..

അതായിരുന്നു ഞാനും ദൈവങ്ങളുമായുള്ള ഒരു ഇരിപ്പുവശം..
ഏതായാലും എന്റെ പ്രിയപ്പെട്ട കൃഷ്ണേട്ടന് , എന്റെയും എന്റെ ഭാര്യയുടെ പേരിലും നല്ലൊരു പിറന്നാൾ ദിനം ആശംസിക്കുന്നു... Happy Birthday !

-# എന്ന് സ്വന്തം പച്ചപരിഷ്കാരി

Saturday, July 13, 2013

അഞ്ചരയ്ക്കുള്ള വണ്ടി ....... (ഒന്നാം ഖാണ്ഡം)


ഒരു ബുധനാഴ്ച. ക്ലാസ്സ്‌ കഴിഞ്ഞു കാന്റീനില്‍ ചായ കുടിക്കാന്‍ എത്തി വായിനോട്ടം എന്ന പരമ്പരാഗതകലയെ എന്നാലാവുംവിധം പരിപോഷിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് തടിയന്റെ രംഗപ്രവേശം. ഉറക്കച്ചവട് ആ മുഖത്ത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇനി ഒരു ചായ കുടിച്ചിട്ട് ഉറങ്ങാം എന്ന് കരുതി ഇറങ്ങിയതാവും. വന്നപാടെ ഒരു കട്ടന് ഓർഡർ കൊടുത്തിട്ട് മുന്നിലിരുന്ന പെണ്ണിന്റെ "ചന്തം" ആസ്വദിച്ചു, താടിക്ക് കയ്യും കൊടുത്തിരുന്നു. അപ്പോഴേക്കും ആശാൻ, ശ്രീലേഷ് , വിബിൻ, എന്നിവരും എത്തിച്ചേർന്നു.

പഴംപൊരിയുമായി മല്ലിട്ട്കൊണ്ടിരിക്കുമ്പോളാണ് എന്റെ നോക്കിയ - ആയിരത്തിഒരുനൂറു നിലവിളിക്കുന്നത്. ഈശ്വരാ.. ചോര വാർന്നു കിടന്നാൽ പോലും മിസ്സ്ഡ് കാൾ അടിക്കുന്ന മത്തൻ അങ്ങേത്തലയ്ക്കൽ. ഇത് മിസ്സ്ഡ്കാളാണെന്ന് കരുതി, കുറച്ചു നേരം മിണ്ടാതിരുന്നു.. അല്ല.. അവൻ വിളിക്കുന്നു. സത്യമായും അവൻ വിളിക്കുന്നു. എന്തെങ്കിലും അത്യാഹിതം ?

വിറയാർന്ന കൈകളോടെ കാൾ അറ്റൻഡ് ചെയ്തു.
എടുത്തയുടനെ ത, മ, പു കളുടെ സംഗമശബ്ധതാരാവലികൾ..

"എന്താടാ കാൾ അറ്റൻഡ് ചെയ്യാൻ ഇത്ര താമസം.. നീ എവിടുണ്ട് ?"
"ക്യാന്റീനിൽ".. ഉത്തരം അറിയാതെ വന്നു പോയി.
"എന്നാൽ കട്ട്‌ ചെയ്യ്‌.... ...അങ്ങോട്ട്‌ വരാം..."

അഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ പേപ്പട്ടി ഓടിച്ച പോലെ മത്തൻ ക്യാന്റീനിലേക്ക് ഓടികയറി വന്നു..

"അറിഞ്ഞോ ? "

"എനിക്കറിയാമെടാ ? അവളതു പറയുമെന്ന് ഞാൻ അന്നേ പറഞ്ഞില്ലേ ? നീ കുടുങ്ങിയെടാ മോനെ"... അവന്റെ സന്തോഷം കണ്ടപ്പോൾ തന്നെ വിബിൻ കാര്യം ഊഹിച്ചു പറഞ്ഞു..

"അതൊന്നുമല്ല.. ടോണിക്ക്  .. ടോണിക്ക് ..  " കിതപ്പിൽ മത്തന് മുഴുമിക്കാൻ കഴിയുന്നില്ല..

ആശാൻ നേരെ ഇറങ്ങി ഓടി റൂമിൽ പോയി ചുമയ്ക്കുള്ള മരുന്നും എടുത്തു  കൊണ്ട് വന്നു മത്തന് നേരെ നിന്ന് കിതച്ചു .. "ഇന്നാ പിടി.."

"എന്ത് ?"

"നീ ചോദിച്ച ടോണിക്ക് !.."

"ആശാനെ.. അതല്ല.. ടോണിയില്ലേ ? അവന്റെ പിറന്നാളാണ് ഇന്ന്.."

ഹോസ്റ്റല്‍ അന്തേവാസികളായ ഞങ്ങള്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത‍ അറിഞ്ഞു. ഇന്ന് സഹമുറിയനായ ടോണിയുടെ പിറന്നാള്‍ . അതിനവന്‍ ചെലവ് ചെയ്യാന്‍ പോകുന്നു, അടുത്തുള്ള ജിനോ ബാറില്‍, അതും വിത്ത്‌ ഫുഡ്‌..., കേട്ടവര്‍ കേട്ടവര്‍ നെഞ്ചത്ത് കൈവെച്ചു. ചിലര്‍ ബോണ്ട തൊണ്ടയില്‍ കുരുങ്ങി അകത്തേക്കുമില്ല പുറത്തേക്കുമില്ല എന്ന അവസ്ഥയില്‍ പ്രാണവായുവിനു വേണ്ടി വെപ്രാളപ്പെടുന്നു.

ചിലവ് ചെയ്യുക.. അതും ടോണി.. ആറുമാസമായി ഹോസ്റ്റല്‍ വാടക കൊടുക്കാതെ രാവിലേം വൈകിട്ടും വാര്‍ഡനച്ചന്‍ കാണാതെ മുങ്ങി നടക്കുന്ന അവന്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിരുമോ ?  ടോണിയുടെ പിറന്നാള്‍ പോലും. അവനു പോലും ഓര്‍മ്മയില്ലാത്ത ആ പിറന്നാള്‍ദിനം ഇപ്പൊ എങ്ങിനെ മാലോകര്‍ അറിഞ്ഞു ? സംശയം തീരുന്നില്ല... 

മത്തന്റെ കിതപ്പ് മാറിയപ്പോഴാണ് കാര്യം പിടി കിട്ടിയത്.. മത്തൻ  ടോണിയെ മുന്നൂറു വെള്ളിക്കു ഒറ്റിയതാണ്..   എന്തോ സൗന്ദര്യപിണക്കമാണ് പിറന്നാള്‍ദിന രഹസ്യം ചോരാനുള്ള കാരണം. പിറന്നാൾ ദിനം സത്യമാണ്.. പക്ഷെ ബാക്കി ചിലവിന്റെ തിരക്കഥാകൃത്ത് മത്തനാണ്.

കുറച്ചുസമയം കഴിഞ്ഞപ്പോൾ ഇതൊന്നുമറിയാതെ ടോണി വന്നു.. വൈകാതെ അവൻ അകപെട്ടിരിക്കുന്ന ചതി അവനു മനസിലായി... അവൻ ദയനീയമായി ചില്ലലമാരയിൽ നോക്കി. അയ്യട മോനെ.. ബോണ്ട കൊണ്ട് ഞങ്ങൾക്ക് തുലാഭാരം നടത്തണ്ട. ജിനോയിൽ തന്നെ പോണം.. ചെലവ് ചെയ്യണം എന്ന ആവശ്യം മുദ്രാവാക്യമായി മുഴങ്ങിയപ്പോൾ, അവസാനം ടോണിയ്ക്കു സമ്മതിക്കേണ്ടി വന്നു.

തടിയന്‍, മത്തന്‍, ആശാന്‍, ഡെൽവിൻ, പന്നിപ്പൊളി, വിബിന്‍, ശ്രീലേഷ്, റോണി, റോബിന്‍ പിന്നെ ഞാനും ചേര്‍ന്ന് ടോണിയെയും കൊണ്ട് ബാര്‍ ലക്ഷ്യമാക്കി നീങ്ങി. പോകുന്നതിനുമുന്നേ ഞങ്ങളുടെ എല്ലാവരുടെയും പേഴ്സ് ഒളിപ്പിച്ചു വെയ്ക്കാനും മറന്നില്ല. 

ഏഴു മണിയോടെ ബാറിലെത്തി. കഴിക്കാത്തവരുടെ കൂട്ടത്തിൽ ആശാൻ, ശ്രീലേഷ്, പിന്നെ ഡെൽവിനും. പക്ഷെ ഡെൽവിന്റെ കന്യകാത്വം അധികം നീണ്ടില്ല. അവൻ ബിയർ കഴിക്കുമെന്നുള്ള മഹാസത്യം ഞങ്ങൾ മനസിലാക്കി. ഞങ്ങൾ മലയാളി സ്വഭാവം എടുത്തു തുടങ്ങി. കുടിക്കുന്ന അല്ലെങ്കിൽ കുടിച്ചുകൊണ്ടിരുന്ന ഡെൽവിൻ എന്ത് കൊണ്ട് ഇപ്പൊ കഴിക്കുന്നില്ല. വി എസിന്റെ പേർസണൽ സെക്രട്ടറിമാരുടെ വിശദീകരണം പോലെ ഞങ്ങളവന്റെ വിശദീകരണങ്ങൾ ഒന്നൊന്നായി  തള്ളി കളഞ്ഞു. അതിനെ ചൊല്ലി ലഹള പൊട്ടിപുറപ്പെടും എന്നായപ്പോൾ അവൻ സമ്മതിച്ചു. ഒരു ഗ്ലാസ്‌......,... ഒരേ ഒരു ഗ്ലാസ്... നമ്മുടെ സൗഹൃദത്തിനു വേണ്ടി. അങ്ങിനെ മലയാളി ജയിച്ചു.. ഡെൽവിൻ തോറ്റു ..

ഒരു ഗ്ലാസിൽ നുര പതഞ്ഞു പൊങ്ങി മേശപ്പുറത്തു വെച്ചതും, പശു കാടി കുടിക്കുന്ന പോലെ ഒറ്റ വലിക്കു ഡെൽവിൻ അകത്താക്കി.. എല്ലാരും ഒന്ന് ഞെട്ടി.. ഇവനാണോ വല്ലപ്പോഴും മാത്രം, അതും അപ്പനും അമ്മാവന്മാരും ക്രിസ്തുമസിനു കൊടുക്കുന്ന അര ഗ്ലാസ്‌ മോന്തുന്ന സത്യക്രിസ്ത്യാനി ..

ഏതായാലും ആമ്പിയർ ഉള്ളവനാണ്. ഒരു ഗ്ലാസും കൂടി അവനു പകർന്നു വച്ചു ..  ഡെൽവിനിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അവൻ ഗ്ലാസ്‌ നിഷേധിക്കുന്നില്ല. കഥകളുടെയും തമാശകളുടെയും ഇടയിൽ അവൻ ആ ഗ്ലാസും കാലിയാക്കി.  ഇതിനിടെ ഭക്ഷണം എത്തി. എല്ലാരും കഴിച്ചെന്നു വരുത്തി..

കാര്യങ്ങൾ ഇങ്ങനെ പുരോഗമിക്കുമ്പോഴാണ്  ഡെൽവിന്റെ സ്വഭാവവ്യത്യാസം ഞങ്ങൾ ശ്രദ്ധിക്കുന്നത്. എന്തൊക്കെയോ സന്തോഷത്തോടെ പറയുന്നുണ്ട്. പലതും വെള്ളി.. ടോണിയുടെ കടയിൽ  പോലും കിട്ടാത്ത പത്തരമാറ്റു വെള്ളി.. കൂടാതെ സംഭാഷണത്തിന് കൂട്ടുകിടക്കാൻ ചിരിയുമുണ്ട്.. ക്രമേണ ചിരി പൊട്ടിച്ചിരിയായും,  പൊട്ടിച്ചിരി അട്ടഹാസമായും രൂപാന്തരം പ്രാപിക്കുന്നത് ഞങ്ങളറിഞ്ഞു. ഒടുവിൽ അടി, ഓട്ടോ പിടിച്ചു വരുമെന്നായപ്പോൾ സ്ഥലം വിടാൻ തീരുമാനിച്ചു. 

പുറത്തിറങ്ങിയ ഡെൽവിൻ ലഹരി ആസ്വദിക്കുകയാണ്.  ഞങ്ങൾ അവനെയും. സന്തോഷം കൊണ്ടെനിക്ക് നടക്കാൻ വയ്യേ ഞാനിപ്പോ ആശാന്റെപുറത്തു വലിഞ്ഞു കയറും എന്ന അവസ്ഥയിലാണ് ഡെൽവിൻ. അങ്ങിനെ ആശാനിലായി സംരക്ഷണചുമതല. 

"ആശാനെ.. നമ്മളിപ്പോ എവിടെത്തി ? "

"ഡാ.. നമ്മൾ കോളേജിനടുത്തു എത്താറായി.."

"പാതിരാത്രിയിൽ നമ്മളെന്തിനാടാ  കോളേജിൽ വരുന്നേ ?" ഡെൽവിൻ വിടുന്നില്ല ..

"കോളേജ് വളപ്പിനുള്ളിലല്ലേ നമ്മുടെ ഹോസ്റ്റൽ "

"അപ്പൊ കപ്പോള (കുരിശടി) കഴിഞ്ഞോ ? "

"അത് നീ വരുന്ന വഴിക്ക് കണ്ടില്ലേ ?" ആശാന് ദേഷ്യം വന്നു തുടങ്ങി ..

"ആശാനിന്നു  പ്രാർത്ഥിച്ചോ ?"

"എന്ത് ?"

"ഇന്നു  ടോണിയുടെ പിറന്നാൾ അല്ലെ ? അവനു വേണ്ടി കപ്പോളയിൽ പോയി ഒന്ന് മുട്ടിപ്പായി പ്രാർത്ഥിക്കണം .. ആശാനും വാ.. "

"അതിനു ഇവിടെ കോളേജിൽ തന്നെ പള്ളിയുണ്ടല്ലോ ? പിന്നെന്തിനാ ഒന്നര കിലോമീറ്റർ അകലെയുള്ള കപ്പോളയിൽ പോകുന്നെ ? ".. ആശാന്റെ കൗണ്ടർ അറ്റാക്ക്‌...

"അതെ ആശാനെ.. ആരോടും പറയരുത് .. ഞാൻ ചെറുതായി രണ്ടെണം വിട്ടിട്ടുണ്ട്.. പള്ളീൽ ആകുമ്പോ നമ്മുടെ വാര്‍ഡനച്ചന്‍ പൊക്കിയാലോ ? അതോണ്ടാ "..

കേട്ടതും എല്ലാരുടെയും "കിളി പോയി". കുടിക്കാത്തവൻ കുടിച്ചപ്പോൾ കള്ളു കൊണ്ട് ആറാട്ട്‌ എന്നോ മറ്റോ ഒരു പഴഞ്ചൊല്ല് ഇല്ലേ..

"വാ പോകാം..ആശാനും , അഭിയും, വിബിനും നീയും കൂടെ വാ.. " ആ ക്ഷണം ഞങ്ങൾ ആദ്യമേ സ്വീകരിച്ചു കഴിഞ്ഞിരുന്നു.. മണി പതിനൊന്നായതേ ഉള്ളു. രാത്രിയിലെ നടപ്പ് ഞങ്ങൾക്ക് ഒത്തിരി ഇഷ്ടവുമാണ്.

"വാ അളിയാ നമുക്ക് പ്രാർത്ഥിച്ചിട്ട് വരാം." വിബിന്റെ പിന്താങ്ങൽ..

ബാക്കി ഉള്ളവർ രക്ഷപെട്ടു..  അങ്ങിനെ ടോണിയുടെ ദീർഘായുസ്സിനു വേണ്ടി ഞങ്ങൾ അഞ്ചുപേർ ഇറങ്ങി തിരിച്ചു.. 

 (തുടരും ....)

Saturday, March 23, 2013

ഒരു അമ്മച്ചികഥ


വോ.. എന്തരു പറയാൻ... രാവിലെ എന്റെ കയ്യിൽ തടഞ്ഞത് മുട്ടൻ ഒരു പൊത്തകം, "ധർമ്മരാജ" എഴുതിയിരിക്കണതു മ്മ്ട സിവി രാമൻ പിള്ളദ്ദേഹം. അത് പാതി വായിച്ചപ്പോൾ തന്നെ തിരുവിതാംകൂർ ഭാഷ നാവിൽ കയറി പറ്റി. പിന്നെ സംസാരത്തിനും, നടത്തതിനും, ലുക്കിലും വരെ ഒരു തിരുവിതാംകൂർ ടച്ച്. പതിവില്ലാത്തതാണെങ്കിലുംപല്ലുതേച്ചും നാക്ക് വടിച്ചും നോക്കി. ഇല്ല.. ഇവുത്തുങ്ങൾ ഇറങ്ങി പോണ കോളൊന്നും ഇല്ല ചെല്ലാ.. ഇനീപ്പോ എന്തരു ചെയ്യും

ആറുമാസംമുന്നേ വീട്ടിൽ  ചെന്നപ്പോൾ പാറുഅമ്മൂമ്മ… അല്ല… "പാറുവമ്മച്ചി", (അമ്മൂമ്മ എന്ന് വിളിക്കുന്നത്‌ അവർക്ക് തീരെ ഇഷ്ടമല്ല. അങ്ങിനെ വിളിച്ചാൽ ഉടനെ വരും ശകാരം നിറഞ്ഞ പരിഭവം "ഓ.. നിങ്ങളൊക്കെ വലിയ ആളുകളായിപ്പെയ്യ്. നാട്ടീന്നു മാറി നിന്നപ്പ അപ്പീരെ ഭാഷകളക്ക മാറിപ്പെയ്")വഴിയിൽ വെച്ച് കണ്ടപ്പോൾ ചോദിച്ചത് ഓർമ്മ  വന്നു "പുള്ളയ്ക്ക് ഉദ്യോഗം എറണാകുളത്താണ് അല്ലെ? കൊറേ ആയല്ല് കണ്ടിട്ട്.. അപ്പി നമ്മളെക്കാ മറന്നോ എന്തരോ ?"... ആ നിഷ്കളങ്കമായ  ചോദ്യത്തിന്റെ  മറുപടി ഞാൻ കൊടുക്കേണ്ടത് 10രൂപാ കാശാണ്. മുറുക്കാൻ വാങ്ങിക്കാൻ. 10രൂപ കഴിഞ്ഞകൊല്ലം മുതൽ 100 രൂപയായി രൂപാന്തരം പ്രാപിച്ചു എന്ന് മാത്രം. രൂപയുടെ ചിഹ്നം വരെ മാറി, എന്നാലും അമ്മച്ചിക്ക് ഇപ്പഴും പണമെന്നാൽ കാശാണ്. പപ്പനാഭന്റെ പത്തു കാശ്.  

തെക്കൻ ഭാഷ എനിക്ക് നാലാം ക്ലാസ്സ് വരെ അന്യമായിരുന്നു. അത് ഒരുപക്ഷെ ആദ്യമായി ഞാൻ ശ്രദ്ധിക്കുന്നത് പാറുവമ്മച്ചിയിൽ നിന്നാണ്. ആ നഗറിലെ തന്നെ ജന്മിയാണവർ, എങ്കിലും പഴയ രീതികളൊന്നും മാറ്റാൻ അവർ തയ്യാറല്ല. അവരുടെ മക്കൾ 3 പേർ വിദേശത്താണ്, എങ്കിലും രാവിലെ തന്നെ ഒരേക്കറോളം വരുന്ന പറമ്പിലെ കൊഴിഞ്ഞു വീണ തേങ്ങ, മടൽ എന്നിവ പെറുക്കിയെടുത്ത്  ആവശ്യത്തിനുള്ളത് അടുക്കള ഭാഗത്തു തൂക്കിയിട്ടിരിക്കുന്ന രണ്ടു കയറിനുള്ളിൽ തിരുകിവെയ്ക്കും. ബാക്കി വരുന്നത് വിൽക്കും. ആ വില്പന ഒന്ന് കാണേണ്ടതാണ്. "മാടമ്പി"യായി അമ്മച്ചി ഞെളിഞ്ഞങ്ങനെ നില്ക്കും. മറ്റു "അടിയാളർ" സ്ത്രീകൾ അക്ഷരാർത്ഥത്തിൽ ഓഛാനിച്ചു ചുറ്റും അർധവട്ടത്തിൽ നില്ക്കും. വില ന്യായമല്ലെങ്കിലും  അമ്മച്ചിയുടെ സംസാരത്തിൽ ഒരിക്കലും മാറ്റമില്ല. എന്നും ഒരേ ഡയലോഗ് തന്നെ "നിങ്ങള് തരുന്ന ചക്രമൊന്നും എനിക്ക് മൊതലാവൂല. പിന്ന നീയൊക്കെ പെഴച്ചു പെയ്കോട്ടെ എന്നും  വിചാരിച്ച് തരണയാണ്." (പെഴച്ചു പോവുക എന്നാൽ ജീവിച്ചു പോകുക എന്ന് മാത്രമേ അർത്ഥമുള്ളു, അല്ലാതെ ആവശ്യമില്ലാത്ത അർത്ഥം എടുക്കരുത്). 

പുള്ളിക്കാരിയുടെ ഭർത്താവു തിരുവിതാങ്കൂർ പട്ടാളത്തിലായിരുന്നു. ആ സമയത്തു വാങ്ങിക്കൂട്ടിയതാണ് ഇപ്പോളത്തെ ഞങ്ങളുടെ നഗറിന്റെ പകുതിയിലധികം ഭാഗവും. പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനും കേസ് നടത്തി എല്ലാം തുണ്ടം തുണ്ടമായി മുറിച്ചു വിറ്റു. എന്റെ വീടും  അങ്ങിനെ ഒരു കേസിന്റെ രക്തസാക്ഷിയാണ്. അമ്മച്ചിയുടെ ഭർത്താവ്  ഏതാണ്ട് 28 കൊല്ലം മുന്നേ മരിച്ചു പോയി. എന്നാലും മക്കളോടൊപ്പം പോയി നില്ക്കാൻ ആ "തിരുവിതാംകൂർ പോരാളി"യുടെ ആത്മാഭിമാനം എന്തുകൊണ്ടോ അനുവദിച്ചില്ല.


കുട്ടിക്കാലത്ത് തരം കിട്ടുമ്പോളൊക്കെ ഞാനും ആ വീട്ടിൽ ചെന്നിരുന്നു. ചാമ്പക്കയും, മാങ്ങയും, ചക്കയും ഒക്കെ കഴിക്കാൻ. അതിലും പ്രധാനം അവരുടെ തിരുവിതാംകൂർ വിശേഷം കേൾക്കാൻ. "പൊന്നു തമ്പുരാൻ" എന്നു പറഞ്ഞു വിശേഷം തുടങ്ങിയാൽ പിന്നെ ഒരാവേശമാണ്. അവരുടെ അച്ഛൻ കൊട്ടാരത്തിലെ കാര്യക്കാരൻ ആയിരുന്നു. അങ്ങിനെ കൊട്ടാരത്തിൽ പോയതും, അമ്മമഹാറാണികൊട്ടാരം ജീവനക്കാരുടെ കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടിരുന്നതും, തുടങ്ങി ഏറ്റവും അവസാനം തന്റെ മകളുടെ കല്യാണത്തിന്, പൊന്നുതമ്പുരാൻ 10 പവൻ കൊടുത്തതിൽ വരെ എത്തി നില്ക്കുന്നു അവരുടെ വിശേഷങ്ങൾ. ഇടയ്ക്കിടയ്ക്ക് "ശ്രീ പപ്പനാഭാ നീയെ തൊണ" എന്നും കൂടി പറയുമ്പോൾ, അവരുടെ മുഖത്തെ ആത്മനിർവൃതി ഒന്ന് വേറെ തന്നെയാണ്, അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. 
 
തിരുവിതാംകൂർ ചരിത്രത്തിനിടയ്ക്കു ഞാൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനെ കുറിച്ച് ചോദിച്ചു ഉടക്കിടും. അമ്മച്ചി  ഇ.എം.എസ്സ് എന്ന് കേട്ടാൽ ഉറഞ്ഞു തുള്ളും. അവരെല്ലാം കൂടി അല്ലെ പൊന്നുതമ്പുരാന്റെ രാജഭരണം അവസാനിപ്പിച്ചത്. കൂട്ടത്തിൽ ഇഎംഎസ്സിനെ പത്തു "പള്ളും" പറയും. എങ്കിലും അമ്മച്ചി വോട്ട് ചെയ്തിരുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് തന്നെ. ഇത് എന്റെ സുഹൃത്തുക്കളായ കുട്ടിസഖാക്കന്മാർ ലോക്കലായി നടത്തിയ അന്വേഷണകമ്മിറ്റി റിപ്പോർട്ടിലുണ്ട്. ഇതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നീടവർ പറഞ്ഞു തന്നു. പണ്ടെപ്പോഴോ ഏകെജിയുടെ ഒന്ന് രണ്ടു പ്രസംഗം പുള്ളിക്കാരി കേട്ടിട്ടുണ്ടത്രേ. അതോടെ ഒരു ഏകെജി ഫാൻ ആയി അമ്മച്ചി. ഒരു ചെറിയ പ്രണയം ഉണ്ടായിരുന്നോ എന്നത് എന്റെ സംശയം. ആ സ്നേഹം ഒന്ന് കൊണ്ട് മാത്രം ഇപ്പോഴും ചുറ്റികയ്ക്കും അരിവാളിനും കുത്തുന്നു. 

രാഷ്ട്രീയവും പാർട്ടിയുമൊന്നും അവരുടെ ചിന്താമണ്ഡലങ്ങളിൽ ഒരു വിഷയമേ അല്ല. വാർഡ്‌ മെമ്പർ പോലും അടുത്ത വീട്ടിലെ ഉത്തമൻ ചേട്ടനെയും കൂട്ടിയെ അമ്മച്ചിയെ കാണാൻ പോകാറുള്ളൂ. ഭയപ്പെടുത്തുക എന്ന് പറയുന്നതിനെക്കാളും ബഹുമാനം കൊടുത്തു പോകുന്നതരം ആജ്ഞയായിരുന്നു അവരുടേത്. അനുസരിക്കാതിരിക്കാൻ കഴിയുകയുമില്ല.

പിന്നെ "പള്ള്" പറയുന്ന കാര്യത്തിൽ നമ്മുടെ പിസി, അമ്മച്ചിയുടെ മുന്നിൽ ഒന്നുമല്ല. അതെന്റെ സുഹൃത്തുക്കൾക്ക് ഇടയ്ക്കിടെ കിട്ടാറുമുണ്ട്. അമ്മച്ചിയുടെ അയൽക്കാരിയും കൂട്ടുകാരിയുമായ കൊച്ചുലക്ഷ്മിയമ്മൂമ്മയുടെ മരണശേഷം, ചടങ്ങുകളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞാനും എന്റെ ചില സുഹൃത്തുക്കളും വെറുതെ അമ്മച്ചിയെ ഒന്ന് ഇളക്കി. കൂട്ടത്തിൽ സന്തോഷിന്റെ ഒരു കമന്റ്. "നിങ്ങളിങ്ങനെ നടന്നോ. കൂടെ ഉള്ളവരൊക്കെ ഒരു വഴി ആയി.".. പോരെ പൂരം. സന്തോഷിന്റെ വീടിന്റെ ഇടവഴി വരെ അവനെ ഓടിച്ചിട്ട്‌ "പള്ള്" പറഞ്ഞു. പോരാത്തതിനു അവന്റെ അച്ഛനെ കണ്ടപ്പോൾ "നെന്റെ ചെറുക്കനെ സൂക്ഷിച്ചോ. നെന്റെ കല്യാണത്തിന് പായസം വിളമ്പുന്ന ഇനമാ, #*@%!&! (വേണെമെങ്കിൽ കുറെ ബീപ് ശബ്ദം ഇട്ടോ). 

പിരിവിനു സാധാരണ അമ്മച്ചിയുടെ വീട്ടിലേക്ക് ആരും പോകാറില്ല. പിരിവു കൊടുക്കാറില്ലെന്നത്‌ പോട്ടെ, രാജസ്തുതിയും കേൾക്കണം. കാരണം അമ്മച്ചിയ്ക്ക് ഇപ്പോഴും ഇത് തിരുവിതാംകൂറു തന്നെയാണ്. "ഒഴിമുറി"യിൽ ലാൽ പറയുന്നുണ്ട് "ഈ കാണണതൊക്കെ തമിഴു നാടാണന്നാണ് പറയണത്. പക്ഷേങ്കി നമ്മക്കിത് ഇപ്പഴും പൊന്നുതമ്പുരാൻ ഭരിക്കണ തിരുവിതാംകൂർ തന്നെയാണേ." ഈയൊരു ഡയലോഗ് പാറുവമ്മച്ചിയുടെ കാര്യത്തിൽ നൂറു ശതമാനം സത്യമാണ്. 

കഴിഞ്ഞ ആഴ്ച വീട്ടിൽ എത്തിയപ്പോഴാണ് അവരുടെ മരണവിവരം ഞാൻ അറിയുന്നത്. പറമ്പിൽ ഒന്ന് തലചുറ്റി വീണു. വീഴ്ചയിൽ ഒന്ന് രണ്ടു എല്ലുകൾ നുറുങ്ങി, ആശുത്രിയിൽ പോയി പ്ലാസ്റ്റെർ ഇട്ടു എന്നല്ലാതെ അവിടെ കിടക്കാൻ കൂട്ടാക്കിയില്ലത്രേ. "വീട്ടിൽ രണ്ടു പട്ടിയുണ്ട്, തിരിച്ച് പെയ്യിട്ട് വേണം അവത്തുങ്ങൾക്ക് ചോറ് കൊടുക്കാൻ" എന്നും പറഞ്ഞു ഡോക്ടറോടും കയർത്തു വീട്ടിൽ തിരിച്ചെത്തി.  വീട്ടിൽ വന്നു മൂന്നാം നാൾ അടുത്ത വീട്ടിലെ  ഉത്തമൻ ചേട്ടനോട് "എന്നെ ഇത്തിരി അശൂത്രിയിൽ കൊണ്ട് പോടാ ചെല്ലാ. നെഞ്ച് വേദന കൂടണ്‌". ആ പോക്ക് പോയ അമ്മച്ചി പിന്നെ പട്ടികളെ ഊട്ടാൻ തിരിച്ചു വന്നില്ല. 

അവരുറങ്ങുന്നിടത്തു  ഒന്ന് പോയി കാണണം എന്ന് തോന്നി. അവരെ ദഹിപ്പിച്ച സ്ഥലത്ത് ഒരു ചെറുതെങ്ങു മാത്രം സാക്ഷി. വലിയ അടുപ്പം ഒന്നുമില്ലെങ്കിലുംഎന്തൊക്കെയോ നഷ്ടപെട്ട ഒരു പ്രതീതി. എന്തുകൊണ്ടോ അവരുടെ രാജഭക്തി എനിക്കൊത്തിരി ഇഷ്ടമാണ്. ആ കഥകൾ എത്ര കേട്ടാലും മതി വരാത്തവ. എന്റെ ചരിത്രബോധത്തിനു ഏറിയ പങ്കും സംഭാവന നല്കിയ അമ്മച്ചിയ്ക്ക് എന്റെ ആദരാഞ്ജലികൾ !!!

Thursday, February 21, 2013

തൊഴിലാളി ഐക്യം സിന്ദാബാദ്‌ !


കുറച്ചുനേരം ജോലി ചെയ്യാമെന്ന് കരുതി ലാപ്‌ തുറന്നപ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി എന്ന് മനസിലായത് .. മണി പന്ത്രണ്ട് ! ഇന്‍ബോക്സില്‍ പത്തിരുപതു മെയിലുകള്‍ എന്നെ കൊഞ്ഞനം കുത്തുന്നു. ഇവറ്റകള്‍ക്ക്  ഉടനെ പരിഹാരമെയിലുകള്‍  കൊടുത്തില്ലെങ്കില്‍ ‍ "എസ്കലേഷന്‍‍" എന്ന ഉല്‍ക്കയുടെ ചീളുകള്‍ തെറിച്ചു പരുക്കേല്‍ക്കാന്‍ സാധ്യത ഉണ്ട്. കമ്പനിയിലെ ഗോസായിമാര്‍ക്ക് പണി എടുക്കാന്‍ അറിയില്ലെങ്കിലും മേല്പറഞ്ഞ എസ്കലേഷന്‍ വഴി പണി എടുപ്പിക്കാന്‍ അറിയാം.. അത് മാത്രമേ അറിയൂ. 

പണിമുടക്കിന് രണ്ടു ദിവസം മുന്നേ എച്ച്ആറിന്റെ രസികനൊരു മെയില്‍‍. പണിമുടക്കിന്റെ കാര്യകാരണസഹിതം ഖാണ്ഡം ഖാണ്ഡമായി രണ്ടു ഫര്‍ലോങ്ങ്‌  നീളത്തില്‍..രണ്ടു ദിവസത്തെ പണിമുടക്കിന്റെ അവധി പൊതിചോറായി കെട്ടിപൊതിഞ്ഞു തരുമെന്ന് തോന്നി ആദ്യത്തെ രണ്ടു ഖാണ്ഡം വായിച്ചപ്പോള്‍. തുടര്‍ന്ന് വായിച്ചപ്പോഴാണ്  പണിമുടക്ക്‌ ദിനങ്ങളില്‍ ഓഫീസില്‍ എങ്ങിനെ വരണം, എപ്പോള്‍ വരണം, ഓഫീസിനു പുറത്തു പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കൂട്ടം കൂടിയേ പോകാവൂ, പറ്റുമെങ്കില്‍ നടന്നു വരണം എന്നിങ്ങനെ സുരക്ഷയെ സംബന്ധിക്കുന്ന എട്ടു പത്തു "കുത്തു"വാക്കുകള്‍ അഥവാ ബുള്ളറ്റുകള്‍. ചുരുക്കിപറഞ്ഞാല്‍ പണിമുടക്കായത് കൊണ്ട് മാത്രം കൂടുതല്‍ ജോലി ചെയ്യണം എന്ന് പറഞ്ഞു വെച്ചിരിക്കുന്നു പഹയന്മാര്‍. കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഓഫീസ്  തുറക്കാന്‍ കഴിയാത്തത് കൊണ്ട് എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം - അഥവാ "വീട്ടുപണി" അനുവദിച്ചു തന്നു. ഓഫീസിലെ പണിയോടോപ്പം വസ്ത്രം കഴുകുക, പാത്രം കഴുകി വയ്ക്കുക, അടുക്കളയില്‍ ഭാര്യയെ "സഹായിക്കുക" (അങ്ങിനയേ പറയാവൂ, അത് നിങ്ങള്‍ തന്നെ ഭക്ഷണം ഉണ്ടാക്കിയാലും.. ഗാര്‍ഹിക പീഡനം എന്നൊരു വകുപ്പ് കൂടി ഭാര്യമാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാകുന്നു എന്ന് ഓര്‍ത്താല്‍ നന്ന്.

പണിമുടക്കി പണികൊടുത്ത സകലതൊഴിലാളി ബുദ്ധിജീവികളെയും (അവരാണല്ലോ ആഹ്വാനം ചെയ്യുന്നത് ) പ്രാകികൊണ്ട്  പണി തുടങ്ങി. ഉച്ചയ്ക്ക് അവതാരഉദ്ദേശമായ ഭക്ഷണം കഴിക്കാനിരുന്നു. സാമ്പാറിനും തോരനും ഒക്കെ കുറ്റവും കണ്ടുപിടിച്ച് ഊണും കഴിച്ചു പിന്നെയും മെയിലുകളുമായി പഞ്ചഗുസ്തി തുടങ്ങി.  

അപ്പോഴാണ് ടിവിയ്ക്ക് മുന്നിലിരുന്ന വാമഭാഗത്തിന്റെ നിലവിളി. സാധാരണ പാറ്റ, പല്ലി എന്നീ "ഭീകരജീവി"കളെ തുരത്താന്‍ അവള്‍ ഉപയോഗിക്കുന്ന "സക്രീമിംഗ്" അഥവാ നിലവിളി ആണെന്ന് കരുതി കാര്യമാക്കിയില്ല.  നിലവിളിയോടൊപ്പം ഓടി വാ.. എംപി യെ തല്ലുന്നു എന്ന്. വിളിച്ചു കൂവുന്നത്  കേട്ടാല്‍ അവളുടെ മുന്നില്‍ ഇട്ടാണ് തല്ലുന്നതെന്നു തോന്നും. ഏതൊരു മലയാളിയെയും പോലെ ഓസിനു ഒരു അടി കാണാല്ലോ എന്ന് കരുതി ഓടി പോയി നോക്കിയപ്പോള്‍ നമ്മുടെ രാജേഷ്‌ എംപി തറയില്‍ കിടക്കുന്നു. തല്ലൊന്നും കാണുനില്ല. പകരം മനോരമയുടെ കുറച്ചു "തള്ളല്‍" വാര്‍ത്ത‍ മാത്രം. അതിക്രൂരന്മാരായ പോലിസേമാന്മാര്‍ ടി കക്ഷിയെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്നു. പുള്ളിക്കാരന്‍ എഴുന്നേല്‍ക്കുന്നില്ല. ബിജിമോളായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി. ഇതിപ്പോ ശ്ശെടാ.. വെറുതെ മോഹിച്ചും പോയി

പൊതുവേ പൊതു വിജ്ഞാനം കുറവായ ഭാര്യയുടെ ചോദ്യം -" എംപിയെ തല്ലുന്നത് കാണിച്ചില്ലാലോ ? തള്ളുന്നത് എന്ന് എഴുതിയപ്പോ മാറി തല്ലുന്നത്  എന്നായതാണോ ? അല്ലെങ്കിലും ബാരിക്കേഡു പിടിച്ചുവലിച്ചു താഴെ വീണതിനു പോലീസുകാര്‍ എന്ത് പിഴച്ചു ?"

എന്നിലെ വിപ്ലവകാരി ഉണര്‍ന്നു. രക്തം ഇരച്ചു കയറി മുഖം ചെങ്കൊടി പോലായി.. നിനക്ക് എന്തറിയാം തൊഴിലാളിനേതാക്കളെക്കുറിച്ച് ? അവരുടെ സമരവീര്യത്തെ കുറിച്ച് ? ഇതൊക്കെ എന്ത് മര്‍ദ്ദനം ? ചോരചാലുകള്‍ നീന്തി കയറിയവരാണ്  ഞങ്ങള്‍..

"അതെപ്പോ?" ദയനീയമായി അവളെ ഒന്ന് നോക്കി. കക്ഷി സീരിയസായി ചോദിച്ചതാണെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തം.

പിന്നാലെ അവളുടെ കുറെ ചോദ്യങ്ങള്‍ വിദ്യാര്‍ഥിസംഘടനകളുടെ കല്ലേറ് പോലെ വന്നു..

"എന്തിനാണീ പണിമുടക്ക്‌ ? നിങ്ങള്‍ തൊഴിലാളികള്‍ രണ്ടു ദിവസം പണി മുടക്കിയാല്‍ ഉടനെ വിലക്കയറ്റം കുറയുമോ? പെട്രോളിന് വില കുറയുമോ ?" 

രാജേഷിനു തല്ലു കിട്ടിയത് സമരത്തില്‍ പങ്കെടുത്തതിനാണെന്ന് അവള്‍ ധരിച്ചു വെച്ചിരിക്കുന്നത് .. മാധ്യമക്കാരെ പോലെ പകുതി കിട്ടിയ ന്യൂസ്‌ ഒരു ഫുള്‍ ഡോകുമെന്ററി ആക്കാനാണു ശ്രമം.   

അവിടെ നടന്നത് വിശുദ്ധ കുര്യന്‍ സാറിനെതിരെ കമ്മ്യൂണിസ്റ്റ്‌ ചോരകുഞ്ഞുങ്ങളുടെ പ്രകടനമാണ് എന്ന് ഒരു വിധം പറഞ്ഞു മനസിലാക്കി. 

പറഞ്ഞു തീരും മുമ്പേ  അടുത്ത ചോദ്യം - "അതിനു ഇവിടെ കിടക്കുന്ന എംപി മാരെല്ലാം കൂടി ഡല്‍ഹിക്ക് പോകുന്നതെന്തിനാ ? ഇവിടെ തിരുവനന്തപുരത്ത് നടത്തിയാല്‍ പോരെ ? "  

"ഈശ്വരാ..." (അങ്ങിനെ വിളിക്കുന്നതിനു ഇപ്പോള്‍ വിലക്കൊന്നുമില്ല എന്ന് പോളിറ്റ് ബ്യുറോ വിജ്ഞാപനം ചെയ്തിട്ടുണ്ട്.)  

"നിങ്ങള്‍ക്കറിയോ ..? ഈ പണിമുടക്ക്‌ ഒരു ദേശീയ വേസ്റ്റാ.. ജപ്പാനിലൊക്കെ കൂടുതല്‍ നേരം പണി എടുത്താണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിക്കുന്നത് ."  ഇല്ല.. അവള്‍ വിടാനുള്ള ഭാവമില്ല. മേല്പറഞ്ഞ കാര്യം ഞാന്‍ തന്നെയാണ് അവള്‍ക്കു പറഞ്ഞു കൊടുത്തിട്ടുള്ളത്‌. അതെനിക്കിട്ടു തന്നെ തിരിച്ചു തന്നു. തൊഴിലാളി പ്രസ്ഥാനത്തെ തികഞ്ഞ പുച്ഛത്തോടെ നോക്കി വീണ്ടും കത്തികയറുന്നു..

"26000 കോടി രൂപയുടെ  നഷ്ടമാണ് രണ്ടു ദിവസം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കി വെച്ചത്.. അറിയാവോ ?" 

"ഞങ്ങള്‍ ബാക്കി 363ദിവസം പണി ചെയ്തുണ്ടാക്കിയ ലാഭത്തില്‍ ഇതങ്ങു കുറച്ചേക്ക്.. ഹല്ല പിന്നെ ?" ഞാനും വിട്ടില്ല..   

"ഞങ്ങളുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഞാന്‍ പോയേനെ".. അടുത്ത കല്ല്‌ എന്റെ ചങ്കിനിട്ട് തന്നെ..

"നിന്നെ പോലുള്ള തൊഴിലാളിമൂരാച്ചികളാണ് ഈ നാടിന്റെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശാപം"..

"ഏറ്റവും കൂടുതല്‍ സാക്ഷരത ഉള്ള നമ്മുടെ സംസ്ഥാനത്താണ് പണിമുടക്ക്‌ ശക്തം. ഈ രാഷ്ട്രീയ കോമരങ്ങളെ പേടിച്ചാണ് ആള്‍ക്കാര്‍ പുറത്തിറങ്ങാത്തത് . അത്താഴം മുടങ്ങാന്‍ നീര്‍കോലി തന്നെ ധാരാളം." 

ഞാന്‍ ഒന്ന് ഞെട്ടി.. ഇവള്‍ക്ക് രാഷ്ട്രീയാവബോധത്തിന് , ഞാന്‍ നല്‍കിയ "സ്റ്റഡി ക്ലാസ്സു"കളെ മനസ്സറിഞ്ഞു ശപിച്ചു പോയി. കല്യാണത്തിന് മുന്‍പ്‌  എകെജി സിനിമാനടനാണോ എന്ന് ചോദിച്ചവളാ. ഇപ്പോള്‍ താത്വികാചാര്യനായ എന്നെ ചോദ്യം ചെയ്യുന്നു.

"പണിമുടക്കുന്ന എല്ലാ തൊഴിലാളികളുടെയും മനസിന്റെയും കൊടിയുടേയും നിറം ചുവപ്പായിരിക്കും. ചുവപ്പ് നിറം ഒരു വികാരമാണ്. നിനക്കതു മനസിലാവില്ല.." തത്വജ്ഞാനം കൊണ്ടൊരു ഏറു കൊടുത്തു ഞാന്‍.

"ഈ പറഞ്ഞ ചുവന്ന കൊടി ഇപ്പോള്‍ കാണണമെങ്കില്‍ ത്രിപുരയിലോ റെയില്‍വേ ഗാര്‍ഡിന്റെ കയ്യിലോ പോയി നോക്കണം".. അതെനിക്ക് കൊണ്ടു എന്നവള്‍ക്ക് മനസിലായി. 

"നീ ഒരു ബൂര്‍ഷ്വയെ പോലെ പെരുമാറരുത്" - എന്റെ താക്കീതു.

"ബൂര്‍ഷ്വ - എന്ന് വെച്ചാല്‍ ?" ഭാഗ്യം.. അവള്‍ക്കു അത്രത്തോളം വിവരംവെച്ച് തുടങ്ങിയില്ല.. 

"അതിനെ പറ്റിയല്ലെ ഞാന്‍ പറഞ്ഞു വന്നത് .. അതിനിടയില്‍ കയറി ഒരു മാതിരി വര്‍ഗവഞ്ചകരെ പോലെ പെരുമാറരുത്. ഉത്തരാധുനികതയുടെ കാര്യത്തില്‍ താത്വികാചാര്യനായ എന്നെ നീ കടത്തി വെട്ടാന്‍ ശ്രമിച്ചു. സാമ്രാജിത്വ മുതലാളിത്വ ശക്തികളുടെ സമൂലവും സുസജ്ജവുമായ ആക്രമണങ്ങളുടെ ഒരു വകഭേദം മാത്രമാണ് നിന്നെ പോലെ ബുദ്ധിശൂന്യമായ കുലംകുത്തികള്‍ പ്രസ്ഥാനത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് "

ഒറ്റ ശ്വാസത്തില്‍ ഇത്രേം പറഞ്ഞു തീര്‍ത്തു മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഞാന്‍ അകത്താക്കി. ഇതൊക്കെ  കേട്ട് ഒന്നും മനസിലാകാതെ വായും പൊളിച്ചിരുന്ന അവളെ കണ്ടപ്പോള്‍ അറിയാതെ ചിരി വന്നു. കമ്മ്യൂണിസ്റ്റ്‌കാരന്‍ ചിരിക്ക്യേ .. ഛെ .. മ്ലേച്ചം ! 

എന്നിലെ താത്വികാചാര്യന്‍ ശങ്കരാടി സഖാവ് തുടര്‍ന്നു.. "താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ധേശിക്കുന്നത്‌ .. അടിച്ചമര്‍ത്തപ്പെട്ടവന്റെയും മുതലാളിത്ത ചൂഷണങ്ങള്‍ക്ക് വിധേയമായ ഒരു സമൂഹത്തിന്റെ ജീവന്‍ നില നിര്‍ത്താന്‍ വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്‌  ഇത്.  പാവപ്പെട്ടവരും അടിച്ചമര്‍ത്തപെട്ടവരും നിരക്ഷരരും തങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്ന ബൂര്‍ഷ്വാ കുത്തക മുതലാളികളില്‍  നിന്ന് രക്ഷ നേടാന്‍ ആശ്രയിക്കുന്ന ഒരേ ഒരു പ്രസ്ഥാനം...."

"മതി.. അടിച്ചമര്‍ത്തുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌. ചപ്പാത്തി "അടിച്ചമര്‍ത്തുന്ന" പലകയുടെ സ്ക്രൂ ലൂസാണ് . അത് ശരിയാക്കി ചപ്പാത്തി ഉണ്ടാക്കട്ടെ, ഇല്ലെങ്കില്‍ വിശക്കുമ്പോള്‍ നിങ്ങളുടെ "ബൂര്‍ഷ്വാ" സ്വഭാവം ഞാന്‍ തന്നെ കാണേണ്ടി വരും".. എന്റെ ഭാര്യയ്ക്ക് റാഡിക്കലായ മാറ്റം.. പിന്നെ അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്നു തോന്നി. വീണ്ടും മെയിലുകളിലേക്ക് ...

തൊഴിലാളി ഐക്യം സിന്ദാബാദ്‌  

Friday, February 08, 2013

അങ്ങിനെ അഫ്സലും മയ്യത്തായി.. അല്ല ആക്കി... 

മയ്യത്താക്കുക  എന്ന പദം നമ്മുടെ കമ്മ്യൂണല്‍ ഹാര്‍മണി തകര്‍ക്കുമോ ആവോ ? ഏതായാലും ഇതൊരു സിനിമയാക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് വിലക്ക് പേടിക്കണ്ട.
ഏതായാലും അഫ്സലിന്‍റെ വീട്ടുക്കാരെ ഈ വിവരം മുന്‍കൂട്ടി അറിയിച്ചില്ല എന്നു  പരാതിയുമായി എത്തിയ സുഹൃത്തുക്കളോട് ഒരു വാക്ക് - നമ്മുടെ നാട്ടിലും പട്ടണങ്ങളിലും ഒട്ടേറെ തെരുവ് പട്ടികള്‍ വാഹനങ്ങള്‍ക്ക് അടിയില്‍പെട്ട് ചാകുന്നു, ഇതും അങ്ങിനെ കരുതിയാല്‍ പോരെ ? തെരുവ് പട്ടികള്‍ എന്നോട് ക്ഷമിക്കുക.. നിങ്ങളെ അവഹേളിക്കാന്‍ പറഞ്ഞതല്ല.. 

പത്തു വര്‍ഷം ഇവനെ പോറ്റിയതിനു സര്‍ക്കാരിനു നല്ല ചുട്ട അടി കൊടുക്കണം.. വിശദമായി പഠിച്ചു, തൂക്കി കൊല്ലാന്‍ മാത്രം ഖജനാവ് ചോര്‍ത്തിയതിന്. വാര്‍ത്ത‍ വന്നയുടന്‍ കശ്മീരിന്‍റെ  ചില ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അല്ല ഒരു സംശയം.. കാശ്മീര്‍ എന്താ പാക്കിസ്ഥാനിലാണോ ? സൈന്യം സുസജ്ജമായി ഇറങ്ങിയാല്‍ ഈ നുഴഞ്ഞു കയറ്റക്കാരെയും മതഭ്രാന്തന്മാരെയും രണ്ടു രാവും പകലും കൊണ്ട് തൂത്തുവാരിക്കൂട്ടിക്കൂടെ ?

നാളത്തെ പത്രങ്ങളില്‍, ഇനി ഇവനെ പ്രസവിച്ചത് മുതല്‍ തൂക്കിയത്‌ വരെ ഉള്ള വീരകഥകള്‍" പേറി കൊണ്ടാവും വരവ്. അതിര്‍ത്തിയില്‍ വെടി  കൊണ്ട് മരിക്കുന്ന ഒരു ജവാനു  പോലും കിട്ടാത്തത്ര മാധ്യമ കവറേജ്. ഇതിനിടയ്ക്ക് നമ്മുടെ കുര്യന്‍ സാറിനു രണ്ടു ദിവസത്തേക്ക് വിശ്രമിക്കാം. എന്താ ഒരു ടൈമിംഗ് അല്ലെ ? അതോ യാദൃശ്ചികമോ ?

ഹ്യുമന്‍ റൈറ്റ്സ് സഹോദരന്മാരെ ഇതിനെതിരെ മാധ്യമങ്ങളില്‍ ഇത്രേം നേരമായിട്ടും കണ്ടില്ല. ഇത്തവണ പുതിയ എന്തെങ്കിലും കാരണം കണ്ടുപിടിക്കണേ. സ്ഥിരം മനുഷ്യാവകാശ ഡയലോഗുകള്‍ പഴയ പോലെ ഏശുന്നില്ല. 

ഒരു സംശയം എനിക്കുണ്ട്.. തൂക്കി കൊന്നു എന്ന് സര്‍ക്കാര്‍ പറയുന്നത് ശരി തന്നെ അല്ലെ ? കസബിന്റെ കാര്യത്തിലും ഇത് പോലെ തന്നെ നിങ്ങളുടെ "ഔദ്യോഗിക" കുറിപ്പ് മാത്രമേ കണ്ടുള്ളൂ. ഇത് സത്യം എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു, ഞാന്‍ അടുത്ത ഗ്ലാസിലെ നുരഞ്ഞു പതയുന്ന പാനീയം ഒരു ആത്മസംപ്തൃപ്തിയോടെ വലിച്ചു കുടിച്ചോട്ടെ ? സര്‍ക്കാരെ.. നിങ്ങളെ വിശ്വസിക്കാമല്ലോ അല്ലെ ?

മേല്‍പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ബഹുമാനക്കുറവു ഉണ്ടെന്നു തോന്നിയാല്‍ ഞാന്‍ സോപാധികം മാപ്പ് ചോദിക്കുന്നു. ഞാനും പി സി ജോര്‍ജിനെ പോലെ തനി ഗ്രാമീണന്‍ ആയതു കൊണ്ടാണ്  നാവില്‍ നിന്ന് തെറ്റായ വാക്ക് വീണു പോയത്. സദയം ക്ഷമിക്കുക..

ഭാരത്  മാതാ കീ ജയ് !

Saturday, January 26, 2013

അന്നയും റസൂലും...


വളരെ നാളു  കൂടി ഒരു നല്ല സിനിമ കണ്ടതിന്റെ ത്രില്ലിലാണ്..
 രാജീവ് രവി എന്ന ഛായാഗ്രാഹകൻ ആദ്യമായി സംവിധാനം ചെയ്ത "അന്നയും റസൂലും".... സ്വാഭാവികതയുടെ അങ്ങേയറ്റം പ്രകടമായ ഒരു സാധാരണ ചിത്രം. ലളിതം, മനോഹരം, സുന്ദരം. പിന്നെ ലോജിക്കലി പെര്‍ഫെക്റ്റ്‌ ...
വലിയ താരപരിവേഷം ഒന്നും ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ചിത്രത്തില്‍ ആദ്യന്തം എന്നെ വിസ്മയിപ്പിച്ചത് നടിയുടെ പ്രകടനമാണ്. (അത് പിന്നെ അങ്ങിനെ ആയിരിക്കുമല്ലോ അല്ലേ ?) ആന്‍ഡ്രിയ ജെറെമിയ എന്നെ നടി തികഞ്ഞ അച്ചടക്കത്തോടെ ഈ റോള്‍ ഭംഗി ആക്കി.. വളരെ കുറച്ചു മാത്രമേ കഥാപാത്രം സംസാരിക്കുന്നുള്ളൂ, എങ്കിലും നോട്ടങ്ങളിലും നടത്തത്തിലൂടെയും കഥ അതിമനോഹരമായി മുന്നോട്ടു കൊണ്ട് പോകുന്നു...
കണ്ടു മടുത്ത മരംചുറ്റി പ്രണയവും, എന്തിനു നായകനും നായികയും കണ്ടുമുട്ടി രണ്ടാം ദിവസം ഡാന്‍സും പാട്ടും കെട്ടിമറിയലും പോലുള്ള സാധാരണ "എന്റര്‍ട്ടൈനര്‍ " എന്ന് സിനിമാലോകം അടിച്ചേല്‍പ്പിക്കുന്ന സ്ഥിരം മസാലക്കൂട്ട് ഒഴിവാക്കി, രാജിവ് രവി എന്ന സംവിധായകന്‍, പ്രണയത്തിന്റെ യഥാര്‍ത്ഥ ഫീല്‍ സിനിമയില്‍ ഉടനീളം താളം തെറ്റാതെ കൊണ്ട് പോയികൊണ്ടിരിക്കുന്നു. കഥയില്‍ ഇഴച്ചില്‍ ഉണ്ടെന്നു തോന്നുമെങ്കിലും ആ ഇഴച്ചില്‍ കഥയില്‍ അത്യാവശ്യം വേണ്ടതാണ്. പല സംഭവങ്ങളെയും കൂട്ടി യോജിപ്പിച്ച് സ്വാഭാവികത ഒട്ടും നഷ്ടപെടുത്താതെ ഫോര്‍ട്ട്‌കൊച്ചി-മട്ടാഞ്ചേരി സംഭാഷണവും തന്മയത്തത്തോടെ അനുയോജ്യരായ നടി-നടന്മാരും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ കഥയുടെ ഭാഗമാകുന്നു. പറയുന്ന കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രണവും തനിമ ഒട്ടും ചോര്‍ത്തുന്നില്ല.

തട്ടത്തിന്‍ മറയത്തിനു കയ്യടിച്ചു, അതൊരു സംഭവമാണെന്ന് പറഞ്ഞു നടന്ന  എന്റെ കുറച്ച സുഹൃത്തുക്കള്‍ അന്നയും റസൂലും തമ്മില്‍ പ്രണയം ഉണ്ടാകുന്നതെങ്ങിനെ എന്ന് തലനാരിഴ കീറി വിമര്‍ശിക്കുന്നുണ്ട്. ഒരു താരതമ്യം അല്ല എന്റെ ഉദ്ദേശമെങ്കിലും തട്ടത്തിനു മൊഞ്ചു പോര എന്നെനിക്ക് തോന്നിയത് റിയലിസ്റ്റിക്കായ ഒരു അവതരണം അതില്‍ ലവലേശം ഇല്ലായിരുന്നു എന്നതുകൊണ്ട്‌ തന്നെ. മുഴുവന്‍ ഒരു തരം സ്വപ്നലോകം. ഞാനും പ്രേമിച്ചു നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തട്ടത്തിന്‍ മറയത്തിലെ പോലൊരു ഫീല്‍ എനിക്ക് കിട്ടിയിട്ടില്ല, ആയതു കൊണ്ടാകും അത് ആസ്വദിക്കാന്‍ എനിക്ക് പറ്റാത്തത്.

കൂടുതൽ ആളുകൾ കാണുന്ന സിനിമയല്ല നല്ല സിനിമ എന്നത് കൊണ്ട് തന്നെ ഈ ചിത്രവും ചിലപ്പോള്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയേക്കാം..

ഏതായാലും രാജിവ് രവിക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ ...  തെറ്റിദ്ധരിക്കണ്ട ! നിങ്ങള്‍ ഉദ്ദേശിച്ച വിപ്ലവ അഭിവദ്യങ്ങളല്ല .. ചുവപ്പ് റോസാപൂക്കള്‍ പ്രണയത്തിന്റെ അടയാളമാണല്ലോ. ആ ഒരര്‍ത്ഥത്തില്‍
പ്രണയത്തിനോട്‌ ഇത്രയും നീതി പുലര്‍ത്തിയതിനു താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ !!