Saturday, March 23, 2013

ഒരു അമ്മച്ചികഥ


വോ.. എന്തരു പറയാൻ... രാവിലെ എന്റെ കയ്യിൽ തടഞ്ഞത് മുട്ടൻ ഒരു പൊത്തകം, "ധർമ്മരാജ" എഴുതിയിരിക്കണതു മ്മ്ട സിവി രാമൻ പിള്ളദ്ദേഹം. അത് പാതി വായിച്ചപ്പോൾ തന്നെ തിരുവിതാംകൂർ ഭാഷ നാവിൽ കയറി പറ്റി. പിന്നെ സംസാരത്തിനും, നടത്തതിനും, ലുക്കിലും വരെ ഒരു തിരുവിതാംകൂർ ടച്ച്. പതിവില്ലാത്തതാണെങ്കിലുംപല്ലുതേച്ചും നാക്ക് വടിച്ചും നോക്കി. ഇല്ല.. ഇവുത്തുങ്ങൾ ഇറങ്ങി പോണ കോളൊന്നും ഇല്ല ചെല്ലാ.. ഇനീപ്പോ എന്തരു ചെയ്യും

ആറുമാസംമുന്നേ വീട്ടിൽ  ചെന്നപ്പോൾ പാറുഅമ്മൂമ്മ… അല്ല… "പാറുവമ്മച്ചി", (അമ്മൂമ്മ എന്ന് വിളിക്കുന്നത്‌ അവർക്ക് തീരെ ഇഷ്ടമല്ല. അങ്ങിനെ വിളിച്ചാൽ ഉടനെ വരും ശകാരം നിറഞ്ഞ പരിഭവം "ഓ.. നിങ്ങളൊക്കെ വലിയ ആളുകളായിപ്പെയ്യ്. നാട്ടീന്നു മാറി നിന്നപ്പ അപ്പീരെ ഭാഷകളക്ക മാറിപ്പെയ്")വഴിയിൽ വെച്ച് കണ്ടപ്പോൾ ചോദിച്ചത് ഓർമ്മ  വന്നു "പുള്ളയ്ക്ക് ഉദ്യോഗം എറണാകുളത്താണ് അല്ലെ? കൊറേ ആയല്ല് കണ്ടിട്ട്.. അപ്പി നമ്മളെക്കാ മറന്നോ എന്തരോ ?"... ആ നിഷ്കളങ്കമായ  ചോദ്യത്തിന്റെ  മറുപടി ഞാൻ കൊടുക്കേണ്ടത് 10രൂപാ കാശാണ്. മുറുക്കാൻ വാങ്ങിക്കാൻ. 10രൂപ കഴിഞ്ഞകൊല്ലം മുതൽ 100 രൂപയായി രൂപാന്തരം പ്രാപിച്ചു എന്ന് മാത്രം. രൂപയുടെ ചിഹ്നം വരെ മാറി, എന്നാലും അമ്മച്ചിക്ക് ഇപ്പഴും പണമെന്നാൽ കാശാണ്. പപ്പനാഭന്റെ പത്തു കാശ്.  

തെക്കൻ ഭാഷ എനിക്ക് നാലാം ക്ലാസ്സ് വരെ അന്യമായിരുന്നു. അത് ഒരുപക്ഷെ ആദ്യമായി ഞാൻ ശ്രദ്ധിക്കുന്നത് പാറുവമ്മച്ചിയിൽ നിന്നാണ്. ആ നഗറിലെ തന്നെ ജന്മിയാണവർ, എങ്കിലും പഴയ രീതികളൊന്നും മാറ്റാൻ അവർ തയ്യാറല്ല. അവരുടെ മക്കൾ 3 പേർ വിദേശത്താണ്, എങ്കിലും രാവിലെ തന്നെ ഒരേക്കറോളം വരുന്ന പറമ്പിലെ കൊഴിഞ്ഞു വീണ തേങ്ങ, മടൽ എന്നിവ പെറുക്കിയെടുത്ത്  ആവശ്യത്തിനുള്ളത് അടുക്കള ഭാഗത്തു തൂക്കിയിട്ടിരിക്കുന്ന രണ്ടു കയറിനുള്ളിൽ തിരുകിവെയ്ക്കും. ബാക്കി വരുന്നത് വിൽക്കും. ആ വില്പന ഒന്ന് കാണേണ്ടതാണ്. "മാടമ്പി"യായി അമ്മച്ചി ഞെളിഞ്ഞങ്ങനെ നില്ക്കും. മറ്റു "അടിയാളർ" സ്ത്രീകൾ അക്ഷരാർത്ഥത്തിൽ ഓഛാനിച്ചു ചുറ്റും അർധവട്ടത്തിൽ നില്ക്കും. വില ന്യായമല്ലെങ്കിലും  അമ്മച്ചിയുടെ സംസാരത്തിൽ ഒരിക്കലും മാറ്റമില്ല. എന്നും ഒരേ ഡയലോഗ് തന്നെ "നിങ്ങള് തരുന്ന ചക്രമൊന്നും എനിക്ക് മൊതലാവൂല. പിന്ന നീയൊക്കെ പെഴച്ചു പെയ്കോട്ടെ എന്നും  വിചാരിച്ച് തരണയാണ്." (പെഴച്ചു പോവുക എന്നാൽ ജീവിച്ചു പോകുക എന്ന് മാത്രമേ അർത്ഥമുള്ളു, അല്ലാതെ ആവശ്യമില്ലാത്ത അർത്ഥം എടുക്കരുത്). 

പുള്ളിക്കാരിയുടെ ഭർത്താവു തിരുവിതാങ്കൂർ പട്ടാളത്തിലായിരുന്നു. ആ സമയത്തു വാങ്ങിക്കൂട്ടിയതാണ് ഇപ്പോളത്തെ ഞങ്ങളുടെ നഗറിന്റെ പകുതിയിലധികം ഭാഗവും. പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനും കേസ് നടത്തി എല്ലാം തുണ്ടം തുണ്ടമായി മുറിച്ചു വിറ്റു. എന്റെ വീടും  അങ്ങിനെ ഒരു കേസിന്റെ രക്തസാക്ഷിയാണ്. അമ്മച്ചിയുടെ ഭർത്താവ്  ഏതാണ്ട് 28 കൊല്ലം മുന്നേ മരിച്ചു പോയി. എന്നാലും മക്കളോടൊപ്പം പോയി നില്ക്കാൻ ആ "തിരുവിതാംകൂർ പോരാളി"യുടെ ആത്മാഭിമാനം എന്തുകൊണ്ടോ അനുവദിച്ചില്ല.


കുട്ടിക്കാലത്ത് തരം കിട്ടുമ്പോളൊക്കെ ഞാനും ആ വീട്ടിൽ ചെന്നിരുന്നു. ചാമ്പക്കയും, മാങ്ങയും, ചക്കയും ഒക്കെ കഴിക്കാൻ. അതിലും പ്രധാനം അവരുടെ തിരുവിതാംകൂർ വിശേഷം കേൾക്കാൻ. "പൊന്നു തമ്പുരാൻ" എന്നു പറഞ്ഞു വിശേഷം തുടങ്ങിയാൽ പിന്നെ ഒരാവേശമാണ്. അവരുടെ അച്ഛൻ കൊട്ടാരത്തിലെ കാര്യക്കാരൻ ആയിരുന്നു. അങ്ങിനെ കൊട്ടാരത്തിൽ പോയതും, അമ്മമഹാറാണികൊട്ടാരം ജീവനക്കാരുടെ കുട്ടികളെ സ്വന്തം മക്കളെ പോലെ കണ്ടിരുന്നതും, തുടങ്ങി ഏറ്റവും അവസാനം തന്റെ മകളുടെ കല്യാണത്തിന്, പൊന്നുതമ്പുരാൻ 10 പവൻ കൊടുത്തതിൽ വരെ എത്തി നില്ക്കുന്നു അവരുടെ വിശേഷങ്ങൾ. ഇടയ്ക്കിടയ്ക്ക് "ശ്രീ പപ്പനാഭാ നീയെ തൊണ" എന്നും കൂടി പറയുമ്പോൾ, അവരുടെ മുഖത്തെ ആത്മനിർവൃതി ഒന്ന് വേറെ തന്നെയാണ്, അത് അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. 
 
തിരുവിതാംകൂർ ചരിത്രത്തിനിടയ്ക്കു ഞാൻ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനെ കുറിച്ച് ചോദിച്ചു ഉടക്കിടും. അമ്മച്ചി  ഇ.എം.എസ്സ് എന്ന് കേട്ടാൽ ഉറഞ്ഞു തുള്ളും. അവരെല്ലാം കൂടി അല്ലെ പൊന്നുതമ്പുരാന്റെ രാജഭരണം അവസാനിപ്പിച്ചത്. കൂട്ടത്തിൽ ഇഎംഎസ്സിനെ പത്തു "പള്ളും" പറയും. എങ്കിലും അമ്മച്ചി വോട്ട് ചെയ്തിരുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയ്ക്ക് തന്നെ. ഇത് എന്റെ സുഹൃത്തുക്കളായ കുട്ടിസഖാക്കന്മാർ ലോക്കലായി നടത്തിയ അന്വേഷണകമ്മിറ്റി റിപ്പോർട്ടിലുണ്ട്. ഇതിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ ആദ്യം മടിച്ചെങ്കിലും പിന്നീടവർ പറഞ്ഞു തന്നു. പണ്ടെപ്പോഴോ ഏകെജിയുടെ ഒന്ന് രണ്ടു പ്രസംഗം പുള്ളിക്കാരി കേട്ടിട്ടുണ്ടത്രേ. അതോടെ ഒരു ഏകെജി ഫാൻ ആയി അമ്മച്ചി. ഒരു ചെറിയ പ്രണയം ഉണ്ടായിരുന്നോ എന്നത് എന്റെ സംശയം. ആ സ്നേഹം ഒന്ന് കൊണ്ട് മാത്രം ഇപ്പോഴും ചുറ്റികയ്ക്കും അരിവാളിനും കുത്തുന്നു. 

രാഷ്ട്രീയവും പാർട്ടിയുമൊന്നും അവരുടെ ചിന്താമണ്ഡലങ്ങളിൽ ഒരു വിഷയമേ അല്ല. വാർഡ്‌ മെമ്പർ പോലും അടുത്ത വീട്ടിലെ ഉത്തമൻ ചേട്ടനെയും കൂട്ടിയെ അമ്മച്ചിയെ കാണാൻ പോകാറുള്ളൂ. ഭയപ്പെടുത്തുക എന്ന് പറയുന്നതിനെക്കാളും ബഹുമാനം കൊടുത്തു പോകുന്നതരം ആജ്ഞയായിരുന്നു അവരുടേത്. അനുസരിക്കാതിരിക്കാൻ കഴിയുകയുമില്ല.

പിന്നെ "പള്ള്" പറയുന്ന കാര്യത്തിൽ നമ്മുടെ പിസി, അമ്മച്ചിയുടെ മുന്നിൽ ഒന്നുമല്ല. അതെന്റെ സുഹൃത്തുക്കൾക്ക് ഇടയ്ക്കിടെ കിട്ടാറുമുണ്ട്. അമ്മച്ചിയുടെ അയൽക്കാരിയും കൂട്ടുകാരിയുമായ കൊച്ചുലക്ഷ്മിയമ്മൂമ്മയുടെ മരണശേഷം, ചടങ്ങുകളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞാനും എന്റെ ചില സുഹൃത്തുക്കളും വെറുതെ അമ്മച്ചിയെ ഒന്ന് ഇളക്കി. കൂട്ടത്തിൽ സന്തോഷിന്റെ ഒരു കമന്റ്. "നിങ്ങളിങ്ങനെ നടന്നോ. കൂടെ ഉള്ളവരൊക്കെ ഒരു വഴി ആയി.".. പോരെ പൂരം. സന്തോഷിന്റെ വീടിന്റെ ഇടവഴി വരെ അവനെ ഓടിച്ചിട്ട്‌ "പള്ള്" പറഞ്ഞു. പോരാത്തതിനു അവന്റെ അച്ഛനെ കണ്ടപ്പോൾ "നെന്റെ ചെറുക്കനെ സൂക്ഷിച്ചോ. നെന്റെ കല്യാണത്തിന് പായസം വിളമ്പുന്ന ഇനമാ, #*@%!&! (വേണെമെങ്കിൽ കുറെ ബീപ് ശബ്ദം ഇട്ടോ). 

പിരിവിനു സാധാരണ അമ്മച്ചിയുടെ വീട്ടിലേക്ക് ആരും പോകാറില്ല. പിരിവു കൊടുക്കാറില്ലെന്നത്‌ പോട്ടെ, രാജസ്തുതിയും കേൾക്കണം. കാരണം അമ്മച്ചിയ്ക്ക് ഇപ്പോഴും ഇത് തിരുവിതാംകൂറു തന്നെയാണ്. "ഒഴിമുറി"യിൽ ലാൽ പറയുന്നുണ്ട് "ഈ കാണണതൊക്കെ തമിഴു നാടാണന്നാണ് പറയണത്. പക്ഷേങ്കി നമ്മക്കിത് ഇപ്പഴും പൊന്നുതമ്പുരാൻ ഭരിക്കണ തിരുവിതാംകൂർ തന്നെയാണേ." ഈയൊരു ഡയലോഗ് പാറുവമ്മച്ചിയുടെ കാര്യത്തിൽ നൂറു ശതമാനം സത്യമാണ്. 

കഴിഞ്ഞ ആഴ്ച വീട്ടിൽ എത്തിയപ്പോഴാണ് അവരുടെ മരണവിവരം ഞാൻ അറിയുന്നത്. പറമ്പിൽ ഒന്ന് തലചുറ്റി വീണു. വീഴ്ചയിൽ ഒന്ന് രണ്ടു എല്ലുകൾ നുറുങ്ങി, ആശുത്രിയിൽ പോയി പ്ലാസ്റ്റെർ ഇട്ടു എന്നല്ലാതെ അവിടെ കിടക്കാൻ കൂട്ടാക്കിയില്ലത്രേ. "വീട്ടിൽ രണ്ടു പട്ടിയുണ്ട്, തിരിച്ച് പെയ്യിട്ട് വേണം അവത്തുങ്ങൾക്ക് ചോറ് കൊടുക്കാൻ" എന്നും പറഞ്ഞു ഡോക്ടറോടും കയർത്തു വീട്ടിൽ തിരിച്ചെത്തി.  വീട്ടിൽ വന്നു മൂന്നാം നാൾ അടുത്ത വീട്ടിലെ  ഉത്തമൻ ചേട്ടനോട് "എന്നെ ഇത്തിരി അശൂത്രിയിൽ കൊണ്ട് പോടാ ചെല്ലാ. നെഞ്ച് വേദന കൂടണ്‌". ആ പോക്ക് പോയ അമ്മച്ചി പിന്നെ പട്ടികളെ ഊട്ടാൻ തിരിച്ചു വന്നില്ല. 

അവരുറങ്ങുന്നിടത്തു  ഒന്ന് പോയി കാണണം എന്ന് തോന്നി. അവരെ ദഹിപ്പിച്ച സ്ഥലത്ത് ഒരു ചെറുതെങ്ങു മാത്രം സാക്ഷി. വലിയ അടുപ്പം ഒന്നുമില്ലെങ്കിലുംഎന്തൊക്കെയോ നഷ്ടപെട്ട ഒരു പ്രതീതി. എന്തുകൊണ്ടോ അവരുടെ രാജഭക്തി എനിക്കൊത്തിരി ഇഷ്ടമാണ്. ആ കഥകൾ എത്ര കേട്ടാലും മതി വരാത്തവ. എന്റെ ചരിത്രബോധത്തിനു ഏറിയ പങ്കും സംഭാവന നല്കിയ അമ്മച്ചിയ്ക്ക് എന്റെ ആദരാഞ്ജലികൾ !!!

Thursday, February 21, 2013

തൊഴിലാളി ഐക്യം സിന്ദാബാദ്‌ !


കുറച്ചുനേരം ജോലി ചെയ്യാമെന്ന് കരുതി ലാപ്‌ തുറന്നപ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കാന്‍ വൈകി എന്ന് മനസിലായത് .. മണി പന്ത്രണ്ട് ! ഇന്‍ബോക്സില്‍ പത്തിരുപതു മെയിലുകള്‍ എന്നെ കൊഞ്ഞനം കുത്തുന്നു. ഇവറ്റകള്‍ക്ക്  ഉടനെ പരിഹാരമെയിലുകള്‍  കൊടുത്തില്ലെങ്കില്‍ ‍ "എസ്കലേഷന്‍‍" എന്ന ഉല്‍ക്കയുടെ ചീളുകള്‍ തെറിച്ചു പരുക്കേല്‍ക്കാന്‍ സാധ്യത ഉണ്ട്. കമ്പനിയിലെ ഗോസായിമാര്‍ക്ക് പണി എടുക്കാന്‍ അറിയില്ലെങ്കിലും മേല്പറഞ്ഞ എസ്കലേഷന്‍ വഴി പണി എടുപ്പിക്കാന്‍ അറിയാം.. അത് മാത്രമേ അറിയൂ. 

പണിമുടക്കിന് രണ്ടു ദിവസം മുന്നേ എച്ച്ആറിന്റെ രസികനൊരു മെയില്‍‍. പണിമുടക്കിന്റെ കാര്യകാരണസഹിതം ഖാണ്ഡം ഖാണ്ഡമായി രണ്ടു ഫര്‍ലോങ്ങ്‌  നീളത്തില്‍..രണ്ടു ദിവസത്തെ പണിമുടക്കിന്റെ അവധി പൊതിചോറായി കെട്ടിപൊതിഞ്ഞു തരുമെന്ന് തോന്നി ആദ്യത്തെ രണ്ടു ഖാണ്ഡം വായിച്ചപ്പോള്‍. തുടര്‍ന്ന് വായിച്ചപ്പോഴാണ്  പണിമുടക്ക്‌ ദിനങ്ങളില്‍ ഓഫീസില്‍ എങ്ങിനെ വരണം, എപ്പോള്‍ വരണം, ഓഫീസിനു പുറത്തു പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, കൂട്ടം കൂടിയേ പോകാവൂ, പറ്റുമെങ്കില്‍ നടന്നു വരണം എന്നിങ്ങനെ സുരക്ഷയെ സംബന്ധിക്കുന്ന എട്ടു പത്തു "കുത്തു"വാക്കുകള്‍ അഥവാ ബുള്ളറ്റുകള്‍. ചുരുക്കിപറഞ്ഞാല്‍ പണിമുടക്കായത് കൊണ്ട് മാത്രം കൂടുതല്‍ ജോലി ചെയ്യണം എന്ന് പറഞ്ഞു വെച്ചിരിക്കുന്നു പഹയന്മാര്‍. കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഓഫീസ്  തുറക്കാന്‍ കഴിയാത്തത് കൊണ്ട് എല്ലാവര്‍ക്കും വര്‍ക്ക് ഫ്രം ഹോം - അഥവാ "വീട്ടുപണി" അനുവദിച്ചു തന്നു. ഓഫീസിലെ പണിയോടോപ്പം വസ്ത്രം കഴുകുക, പാത്രം കഴുകി വയ്ക്കുക, അടുക്കളയില്‍ ഭാര്യയെ "സഹായിക്കുക" (അങ്ങിനയേ പറയാവൂ, അത് നിങ്ങള്‍ തന്നെ ഭക്ഷണം ഉണ്ടാക്കിയാലും.. ഗാര്‍ഹിക പീഡനം എന്നൊരു വകുപ്പ് കൂടി ഭാര്യമാര്‍ക്ക് അനുവദിച്ചു കൊടുത്തിട്ടുള്ളതാകുന്നു എന്ന് ഓര്‍ത്താല്‍ നന്ന്.

പണിമുടക്കി പണികൊടുത്ത സകലതൊഴിലാളി ബുദ്ധിജീവികളെയും (അവരാണല്ലോ ആഹ്വാനം ചെയ്യുന്നത് ) പ്രാകികൊണ്ട്  പണി തുടങ്ങി. ഉച്ചയ്ക്ക് അവതാരഉദ്ദേശമായ ഭക്ഷണം കഴിക്കാനിരുന്നു. സാമ്പാറിനും തോരനും ഒക്കെ കുറ്റവും കണ്ടുപിടിച്ച് ഊണും കഴിച്ചു പിന്നെയും മെയിലുകളുമായി പഞ്ചഗുസ്തി തുടങ്ങി.  

അപ്പോഴാണ് ടിവിയ്ക്ക് മുന്നിലിരുന്ന വാമഭാഗത്തിന്റെ നിലവിളി. സാധാരണ പാറ്റ, പല്ലി എന്നീ "ഭീകരജീവി"കളെ തുരത്താന്‍ അവള്‍ ഉപയോഗിക്കുന്ന "സക്രീമിംഗ്" അഥവാ നിലവിളി ആണെന്ന് കരുതി കാര്യമാക്കിയില്ല.  നിലവിളിയോടൊപ്പം ഓടി വാ.. എംപി യെ തല്ലുന്നു എന്ന്. വിളിച്ചു കൂവുന്നത്  കേട്ടാല്‍ അവളുടെ മുന്നില്‍ ഇട്ടാണ് തല്ലുന്നതെന്നു തോന്നും. ഏതൊരു മലയാളിയെയും പോലെ ഓസിനു ഒരു അടി കാണാല്ലോ എന്ന് കരുതി ഓടി പോയി നോക്കിയപ്പോള്‍ നമ്മുടെ രാജേഷ്‌ എംപി തറയില്‍ കിടക്കുന്നു. തല്ലൊന്നും കാണുനില്ല. പകരം മനോരമയുടെ കുറച്ചു "തള്ളല്‍" വാര്‍ത്ത‍ മാത്രം. അതിക്രൂരന്മാരായ പോലിസേമാന്മാര്‍ ടി കക്ഷിയെ പിടിച്ചു എഴുന്നേല്‍പ്പിക്കാന്‍ നോക്കുന്നു. പുള്ളിക്കാരന്‍ എഴുന്നേല്‍ക്കുന്നില്ല. ബിജിമോളായിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി. ഇതിപ്പോ ശ്ശെടാ.. വെറുതെ മോഹിച്ചും പോയി

പൊതുവേ പൊതു വിജ്ഞാനം കുറവായ ഭാര്യയുടെ ചോദ്യം -" എംപിയെ തല്ലുന്നത് കാണിച്ചില്ലാലോ ? തള്ളുന്നത് എന്ന് എഴുതിയപ്പോ മാറി തല്ലുന്നത്  എന്നായതാണോ ? അല്ലെങ്കിലും ബാരിക്കേഡു പിടിച്ചുവലിച്ചു താഴെ വീണതിനു പോലീസുകാര്‍ എന്ത് പിഴച്ചു ?"

എന്നിലെ വിപ്ലവകാരി ഉണര്‍ന്നു. രക്തം ഇരച്ചു കയറി മുഖം ചെങ്കൊടി പോലായി.. നിനക്ക് എന്തറിയാം തൊഴിലാളിനേതാക്കളെക്കുറിച്ച് ? അവരുടെ സമരവീര്യത്തെ കുറിച്ച് ? ഇതൊക്കെ എന്ത് മര്‍ദ്ദനം ? ചോരചാലുകള്‍ നീന്തി കയറിയവരാണ്  ഞങ്ങള്‍..

"അതെപ്പോ?" ദയനീയമായി അവളെ ഒന്ന് നോക്കി. കക്ഷി സീരിയസായി ചോദിച്ചതാണെന്ന് മുഖഭാവത്തില്‍ നിന്ന് വ്യക്തം.

പിന്നാലെ അവളുടെ കുറെ ചോദ്യങ്ങള്‍ വിദ്യാര്‍ഥിസംഘടനകളുടെ കല്ലേറ് പോലെ വന്നു..

"എന്തിനാണീ പണിമുടക്ക്‌ ? നിങ്ങള്‍ തൊഴിലാളികള്‍ രണ്ടു ദിവസം പണി മുടക്കിയാല്‍ ഉടനെ വിലക്കയറ്റം കുറയുമോ? പെട്രോളിന് വില കുറയുമോ ?" 

രാജേഷിനു തല്ലു കിട്ടിയത് സമരത്തില്‍ പങ്കെടുത്തതിനാണെന്ന് അവള്‍ ധരിച്ചു വെച്ചിരിക്കുന്നത് .. മാധ്യമക്കാരെ പോലെ പകുതി കിട്ടിയ ന്യൂസ്‌ ഒരു ഫുള്‍ ഡോകുമെന്ററി ആക്കാനാണു ശ്രമം.   

അവിടെ നടന്നത് വിശുദ്ധ കുര്യന്‍ സാറിനെതിരെ കമ്മ്യൂണിസ്റ്റ്‌ ചോരകുഞ്ഞുങ്ങളുടെ പ്രകടനമാണ് എന്ന് ഒരു വിധം പറഞ്ഞു മനസിലാക്കി. 

പറഞ്ഞു തീരും മുമ്പേ  അടുത്ത ചോദ്യം - "അതിനു ഇവിടെ കിടക്കുന്ന എംപി മാരെല്ലാം കൂടി ഡല്‍ഹിക്ക് പോകുന്നതെന്തിനാ ? ഇവിടെ തിരുവനന്തപുരത്ത് നടത്തിയാല്‍ പോരെ ? "  

"ഈശ്വരാ..." (അങ്ങിനെ വിളിക്കുന്നതിനു ഇപ്പോള്‍ വിലക്കൊന്നുമില്ല എന്ന് പോളിറ്റ് ബ്യുറോ വിജ്ഞാപനം ചെയ്തിട്ടുണ്ട്.)  

"നിങ്ങള്‍ക്കറിയോ ..? ഈ പണിമുടക്ക്‌ ഒരു ദേശീയ വേസ്റ്റാ.. ജപ്പാനിലൊക്കെ കൂടുതല്‍ നേരം പണി എടുത്താണ് തൊഴിലാളികള്‍ പ്രതിഷേധം അറിയിക്കുന്നത് ."  ഇല്ല.. അവള്‍ വിടാനുള്ള ഭാവമില്ല. മേല്പറഞ്ഞ കാര്യം ഞാന്‍ തന്നെയാണ് അവള്‍ക്കു പറഞ്ഞു കൊടുത്തിട്ടുള്ളത്‌. അതെനിക്കിട്ടു തന്നെ തിരിച്ചു തന്നു. തൊഴിലാളി പ്രസ്ഥാനത്തെ തികഞ്ഞ പുച്ഛത്തോടെ നോക്കി വീണ്ടും കത്തികയറുന്നു..

"26000 കോടി രൂപയുടെ  നഷ്ടമാണ് രണ്ടു ദിവസം കൊണ്ട് നിങ്ങള്‍ ഉണ്ടാക്കി വെച്ചത്.. അറിയാവോ ?" 

"ഞങ്ങള്‍ ബാക്കി 363ദിവസം പണി ചെയ്തുണ്ടാക്കിയ ലാഭത്തില്‍ ഇതങ്ങു കുറച്ചേക്ക്.. ഹല്ല പിന്നെ ?" ഞാനും വിട്ടില്ല..   

"ഞങ്ങളുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഞാന്‍ പോയേനെ".. അടുത്ത കല്ല്‌ എന്റെ ചങ്കിനിട്ട് തന്നെ..

"നിന്നെ പോലുള്ള തൊഴിലാളിമൂരാച്ചികളാണ് ഈ നാടിന്റെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശാപം"..

"ഏറ്റവും കൂടുതല്‍ സാക്ഷരത ഉള്ള നമ്മുടെ സംസ്ഥാനത്താണ് പണിമുടക്ക്‌ ശക്തം. ഈ രാഷ്ട്രീയ കോമരങ്ങളെ പേടിച്ചാണ് ആള്‍ക്കാര്‍ പുറത്തിറങ്ങാത്തത് . അത്താഴം മുടങ്ങാന്‍ നീര്‍കോലി തന്നെ ധാരാളം." 

ഞാന്‍ ഒന്ന് ഞെട്ടി.. ഇവള്‍ക്ക് രാഷ്ട്രീയാവബോധത്തിന് , ഞാന്‍ നല്‍കിയ "സ്റ്റഡി ക്ലാസ്സു"കളെ മനസ്സറിഞ്ഞു ശപിച്ചു പോയി. കല്യാണത്തിന് മുന്‍പ്‌  എകെജി സിനിമാനടനാണോ എന്ന് ചോദിച്ചവളാ. ഇപ്പോള്‍ താത്വികാചാര്യനായ എന്നെ ചോദ്യം ചെയ്യുന്നു.

"പണിമുടക്കുന്ന എല്ലാ തൊഴിലാളികളുടെയും മനസിന്റെയും കൊടിയുടേയും നിറം ചുവപ്പായിരിക്കും. ചുവപ്പ് നിറം ഒരു വികാരമാണ്. നിനക്കതു മനസിലാവില്ല.." തത്വജ്ഞാനം കൊണ്ടൊരു ഏറു കൊടുത്തു ഞാന്‍.

"ഈ പറഞ്ഞ ചുവന്ന കൊടി ഇപ്പോള്‍ കാണണമെങ്കില്‍ ത്രിപുരയിലോ റെയില്‍വേ ഗാര്‍ഡിന്റെ കയ്യിലോ പോയി നോക്കണം".. അതെനിക്ക് കൊണ്ടു എന്നവള്‍ക്ക് മനസിലായി. 

"നീ ഒരു ബൂര്‍ഷ്വയെ പോലെ പെരുമാറരുത്" - എന്റെ താക്കീതു.

"ബൂര്‍ഷ്വ - എന്ന് വെച്ചാല്‍ ?" ഭാഗ്യം.. അവള്‍ക്കു അത്രത്തോളം വിവരംവെച്ച് തുടങ്ങിയില്ല.. 

"അതിനെ പറ്റിയല്ലെ ഞാന്‍ പറഞ്ഞു വന്നത് .. അതിനിടയില്‍ കയറി ഒരു മാതിരി വര്‍ഗവഞ്ചകരെ പോലെ പെരുമാറരുത്. ഉത്തരാധുനികതയുടെ കാര്യത്തില്‍ താത്വികാചാര്യനായ എന്നെ നീ കടത്തി വെട്ടാന്‍ ശ്രമിച്ചു. സാമ്രാജിത്വ മുതലാളിത്വ ശക്തികളുടെ സമൂലവും സുസജ്ജവുമായ ആക്രമണങ്ങളുടെ ഒരു വകഭേദം മാത്രമാണ് നിന്നെ പോലെ ബുദ്ധിശൂന്യമായ കുലംകുത്തികള്‍ പ്രസ്ഥാനത്തിനു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് "

ഒറ്റ ശ്വാസത്തില്‍ ഇത്രേം പറഞ്ഞു തീര്‍ത്തു മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം ഞാന്‍ അകത്താക്കി. ഇതൊക്കെ  കേട്ട് ഒന്നും മനസിലാകാതെ വായും പൊളിച്ചിരുന്ന അവളെ കണ്ടപ്പോള്‍ അറിയാതെ ചിരി വന്നു. കമ്മ്യൂണിസ്റ്റ്‌കാരന്‍ ചിരിക്ക്യേ .. ഛെ .. മ്ലേച്ചം ! 

എന്നിലെ താത്വികാചാര്യന്‍ ശങ്കരാടി സഖാവ് തുടര്‍ന്നു.. "താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ധേശിക്കുന്നത്‌ .. അടിച്ചമര്‍ത്തപ്പെട്ടവന്റെയും മുതലാളിത്ത ചൂഷണങ്ങള്‍ക്ക് വിധേയമായ ഒരു സമൂഹത്തിന്റെ ജീവന്‍ നില നിര്‍ത്താന്‍ വേണ്ടിയുള്ള ഒരു പ്രസ്ഥാനമാണ്‌  ഇത്.  പാവപ്പെട്ടവരും അടിച്ചമര്‍ത്തപെട്ടവരും നിരക്ഷരരും തങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്ന ബൂര്‍ഷ്വാ കുത്തക മുതലാളികളില്‍  നിന്ന് രക്ഷ നേടാന്‍ ആശ്രയിക്കുന്ന ഒരേ ഒരു പ്രസ്ഥാനം...."

"മതി.. അടിച്ചമര്‍ത്തുന്ന കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌. ചപ്പാത്തി "അടിച്ചമര്‍ത്തുന്ന" പലകയുടെ സ്ക്രൂ ലൂസാണ് . അത് ശരിയാക്കി ചപ്പാത്തി ഉണ്ടാക്കട്ടെ, ഇല്ലെങ്കില്‍ വിശക്കുമ്പോള്‍ നിങ്ങളുടെ "ബൂര്‍ഷ്വാ" സ്വഭാവം ഞാന്‍ തന്നെ കാണേണ്ടി വരും".. എന്റെ ഭാര്യയ്ക്ക് റാഡിക്കലായ മാറ്റം.. പിന്നെ അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്നു തോന്നി. വീണ്ടും മെയിലുകളിലേക്ക് ...

തൊഴിലാളി ഐക്യം സിന്ദാബാദ്‌  

Friday, February 08, 2013

അങ്ങിനെ അഫ്സലും മയ്യത്തായി.. അല്ല ആക്കി... 

മയ്യത്താക്കുക  എന്ന പദം നമ്മുടെ കമ്മ്യൂണല്‍ ഹാര്‍മണി തകര്‍ക്കുമോ ആവോ ? ഏതായാലും ഇതൊരു സിനിമയാക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് വിലക്ക് പേടിക്കണ്ട.
ഏതായാലും അഫ്സലിന്‍റെ വീട്ടുക്കാരെ ഈ വിവരം മുന്‍കൂട്ടി അറിയിച്ചില്ല എന്നു  പരാതിയുമായി എത്തിയ സുഹൃത്തുക്കളോട് ഒരു വാക്ക് - നമ്മുടെ നാട്ടിലും പട്ടണങ്ങളിലും ഒട്ടേറെ തെരുവ് പട്ടികള്‍ വാഹനങ്ങള്‍ക്ക് അടിയില്‍പെട്ട് ചാകുന്നു, ഇതും അങ്ങിനെ കരുതിയാല്‍ പോരെ ? തെരുവ് പട്ടികള്‍ എന്നോട് ക്ഷമിക്കുക.. നിങ്ങളെ അവഹേളിക്കാന്‍ പറഞ്ഞതല്ല.. 

പത്തു വര്‍ഷം ഇവനെ പോറ്റിയതിനു സര്‍ക്കാരിനു നല്ല ചുട്ട അടി കൊടുക്കണം.. വിശദമായി പഠിച്ചു, തൂക്കി കൊല്ലാന്‍ മാത്രം ഖജനാവ് ചോര്‍ത്തിയതിന്. വാര്‍ത്ത‍ വന്നയുടന്‍ കശ്മീരിന്‍റെ  ചില ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അല്ല ഒരു സംശയം.. കാശ്മീര്‍ എന്താ പാക്കിസ്ഥാനിലാണോ ? സൈന്യം സുസജ്ജമായി ഇറങ്ങിയാല്‍ ഈ നുഴഞ്ഞു കയറ്റക്കാരെയും മതഭ്രാന്തന്മാരെയും രണ്ടു രാവും പകലും കൊണ്ട് തൂത്തുവാരിക്കൂട്ടിക്കൂടെ ?

നാളത്തെ പത്രങ്ങളില്‍, ഇനി ഇവനെ പ്രസവിച്ചത് മുതല്‍ തൂക്കിയത്‌ വരെ ഉള്ള വീരകഥകള്‍" പേറി കൊണ്ടാവും വരവ്. അതിര്‍ത്തിയില്‍ വെടി  കൊണ്ട് മരിക്കുന്ന ഒരു ജവാനു  പോലും കിട്ടാത്തത്ര മാധ്യമ കവറേജ്. ഇതിനിടയ്ക്ക് നമ്മുടെ കുര്യന്‍ സാറിനു രണ്ടു ദിവസത്തേക്ക് വിശ്രമിക്കാം. എന്താ ഒരു ടൈമിംഗ് അല്ലെ ? അതോ യാദൃശ്ചികമോ ?

ഹ്യുമന്‍ റൈറ്റ്സ് സഹോദരന്മാരെ ഇതിനെതിരെ മാധ്യമങ്ങളില്‍ ഇത്രേം നേരമായിട്ടും കണ്ടില്ല. ഇത്തവണ പുതിയ എന്തെങ്കിലും കാരണം കണ്ടുപിടിക്കണേ. സ്ഥിരം മനുഷ്യാവകാശ ഡയലോഗുകള്‍ പഴയ പോലെ ഏശുന്നില്ല. 

ഒരു സംശയം എനിക്കുണ്ട്.. തൂക്കി കൊന്നു എന്ന് സര്‍ക്കാര്‍ പറയുന്നത് ശരി തന്നെ അല്ലെ ? കസബിന്റെ കാര്യത്തിലും ഇത് പോലെ തന്നെ നിങ്ങളുടെ "ഔദ്യോഗിക" കുറിപ്പ് മാത്രമേ കണ്ടുള്ളൂ. ഇത് സത്യം എന്ന് മനസ്സിനെ വിശ്വസിപ്പിച്ചു, ഞാന്‍ അടുത്ത ഗ്ലാസിലെ നുരഞ്ഞു പതയുന്ന പാനീയം ഒരു ആത്മസംപ്തൃപ്തിയോടെ വലിച്ചു കുടിച്ചോട്ടെ ? സര്‍ക്കാരെ.. നിങ്ങളെ വിശ്വസിക്കാമല്ലോ അല്ലെ ?

മേല്‍പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ബഹുമാനക്കുറവു ഉണ്ടെന്നു തോന്നിയാല്‍ ഞാന്‍ സോപാധികം മാപ്പ് ചോദിക്കുന്നു. ഞാനും പി സി ജോര്‍ജിനെ പോലെ തനി ഗ്രാമീണന്‍ ആയതു കൊണ്ടാണ്  നാവില്‍ നിന്ന് തെറ്റായ വാക്ക് വീണു പോയത്. സദയം ക്ഷമിക്കുക..

ഭാരത്  മാതാ കീ ജയ് !

Saturday, January 26, 2013

അന്നയും റസൂലും...


വളരെ നാളു  കൂടി ഒരു നല്ല സിനിമ കണ്ടതിന്റെ ത്രില്ലിലാണ്..
 രാജീവ് രവി എന്ന ഛായാഗ്രാഹകൻ ആദ്യമായി സംവിധാനം ചെയ്ത "അന്നയും റസൂലും".... സ്വാഭാവികതയുടെ അങ്ങേയറ്റം പ്രകടമായ ഒരു സാധാരണ ചിത്രം. ലളിതം, മനോഹരം, സുന്ദരം. പിന്നെ ലോജിക്കലി പെര്‍ഫെക്റ്റ്‌ ...
വലിയ താരപരിവേഷം ഒന്നും ആര്‍ക്കും അവകാശപ്പെടാനില്ലാത്ത ചിത്രത്തില്‍ ആദ്യന്തം എന്നെ വിസ്മയിപ്പിച്ചത് നടിയുടെ പ്രകടനമാണ്. (അത് പിന്നെ അങ്ങിനെ ആയിരിക്കുമല്ലോ അല്ലേ ?) ആന്‍ഡ്രിയ ജെറെമിയ എന്നെ നടി തികഞ്ഞ അച്ചടക്കത്തോടെ ഈ റോള്‍ ഭംഗി ആക്കി.. വളരെ കുറച്ചു മാത്രമേ കഥാപാത്രം സംസാരിക്കുന്നുള്ളൂ, എങ്കിലും നോട്ടങ്ങളിലും നടത്തത്തിലൂടെയും കഥ അതിമനോഹരമായി മുന്നോട്ടു കൊണ്ട് പോകുന്നു...
കണ്ടു മടുത്ത മരംചുറ്റി പ്രണയവും, എന്തിനു നായകനും നായികയും കണ്ടുമുട്ടി രണ്ടാം ദിവസം ഡാന്‍സും പാട്ടും കെട്ടിമറിയലും പോലുള്ള സാധാരണ "എന്റര്‍ട്ടൈനര്‍ " എന്ന് സിനിമാലോകം അടിച്ചേല്‍പ്പിക്കുന്ന സ്ഥിരം മസാലക്കൂട്ട് ഒഴിവാക്കി, രാജിവ് രവി എന്ന സംവിധായകന്‍, പ്രണയത്തിന്റെ യഥാര്‍ത്ഥ ഫീല്‍ സിനിമയില്‍ ഉടനീളം താളം തെറ്റാതെ കൊണ്ട് പോയികൊണ്ടിരിക്കുന്നു. കഥയില്‍ ഇഴച്ചില്‍ ഉണ്ടെന്നു തോന്നുമെങ്കിലും ആ ഇഴച്ചില്‍ കഥയില്‍ അത്യാവശ്യം വേണ്ടതാണ്. പല സംഭവങ്ങളെയും കൂട്ടി യോജിപ്പിച്ച് സ്വാഭാവികത ഒട്ടും നഷ്ടപെടുത്താതെ ഫോര്‍ട്ട്‌കൊച്ചി-മട്ടാഞ്ചേരി സംഭാഷണവും തന്മയത്തത്തോടെ അനുയോജ്യരായ നടി-നടന്മാരും അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ കഥയുടെ ഭാഗമാകുന്നു. പറയുന്ന കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന ഛായാഗ്രണവും തനിമ ഒട്ടും ചോര്‍ത്തുന്നില്ല.

തട്ടത്തിന്‍ മറയത്തിനു കയ്യടിച്ചു, അതൊരു സംഭവമാണെന്ന് പറഞ്ഞു നടന്ന  എന്റെ കുറച്ച സുഹൃത്തുക്കള്‍ അന്നയും റസൂലും തമ്മില്‍ പ്രണയം ഉണ്ടാകുന്നതെങ്ങിനെ എന്ന് തലനാരിഴ കീറി വിമര്‍ശിക്കുന്നുണ്ട്. ഒരു താരതമ്യം അല്ല എന്റെ ഉദ്ദേശമെങ്കിലും തട്ടത്തിനു മൊഞ്ചു പോര എന്നെനിക്ക് തോന്നിയത് റിയലിസ്റ്റിക്കായ ഒരു അവതരണം അതില്‍ ലവലേശം ഇല്ലായിരുന്നു എന്നതുകൊണ്ട്‌ തന്നെ. മുഴുവന്‍ ഒരു തരം സ്വപ്നലോകം. ഞാനും പ്രേമിച്ചു നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തട്ടത്തിന്‍ മറയത്തിലെ പോലൊരു ഫീല്‍ എനിക്ക് കിട്ടിയിട്ടില്ല, ആയതു കൊണ്ടാകും അത് ആസ്വദിക്കാന്‍ എനിക്ക് പറ്റാത്തത്.

കൂടുതൽ ആളുകൾ കാണുന്ന സിനിമയല്ല നല്ല സിനിമ എന്നത് കൊണ്ട് തന്നെ ഈ ചിത്രവും ചിലപ്പോള്‍ വേണ്ടത്ര ശ്രദ്ധ നേടാതെ പോയേക്കാം..

ഏതായാലും രാജിവ് രവിക്ക് നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍ ...  തെറ്റിദ്ധരിക്കണ്ട ! നിങ്ങള്‍ ഉദ്ദേശിച്ച വിപ്ലവ അഭിവദ്യങ്ങളല്ല .. ചുവപ്പ് റോസാപൂക്കള്‍ പ്രണയത്തിന്റെ അടയാളമാണല്ലോ. ആ ഒരര്‍ത്ഥത്തില്‍
പ്രണയത്തിനോട്‌ ഇത്രയും നീതി പുലര്‍ത്തിയതിനു താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ !!

Thursday, August 02, 2012

വാഴ ആന്‍ഡ്‌ ഹര്‍ത്താല്‍......


രണ്ടു ദിവസമായി ഒരുത്തനെ കാരണം ബാക്കി  ഉള്ളവര്‍ക്ക് കിടക്കപൊറുതി ഇല്ല. അതിനിടയില്‍ ഒരു ഹര്‍ത്താല്‍, അതിന്റെ പേരില്‍ കുറെ ഓഫീസുകളും, വണ്ടികളും അടിച്ചു തകര്‍ത്തു, കത്തിച്ചു. ഇവര്‍ക്ക്  ഒന്നുകില്‍ നാണം വേണം ഇല്ലെങ്കില്‍ മാനം വേണം, അറ്റ്‌ ലീസ്റ്റ്, ഇത് രണ്ടും ഉള്ളവര്‍ കുളിച്ച കുളത്തിലെങ്കിലും ഒന്ന് പോയി മുങ്ങണം.  അരിയും തിന്നു ആശാരിയേം കടിച്ചിട്ട്‌ പിന്നേം നായയ്ക്ക് മുറുമുറുപ്പ് എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പൊ കണ്ടു. അയാളെ പോലിസ് പിടിച്ചാല്‍ പോയി ജാമ്യത്തില്‍ എടുക്കണം. ഹല്ല പിന്നെ ? കൂടെ നിന്നവനെ കണ്ടില്ലേ, പണി പാളുമെന്നു കണ്ടപ്പോള്‍ ഉടനെ പോയി ഒരു മുന്‍‌കൂര്‍ ജാമ്യം ഒപ്പിച്ചു അത്രന്നെ. ചോരച്ചാലുകള്‍ നീന്തി കയറിയവര്‍ ജയിലില്‍ കിടക്കാനോ ? ഛെ.. മ്ലേച്ചം.

ഇതിനിടയില്‍ കൂടെ കുറെ ഹിന്ദു കുഞ്ഞാടുകളും. ഇന്ന് കൊല്ലപ്പെട്ടത് ഹിന്ദുവായത്‌ കൊണ്ടും കൊന്നത് പച്ചപാര്‍ട്ടി ആയതു കൊണ്ടും പ്രതികരിക്കണം പോലും. പുര കത്തുമ്പോള്‍ വാഴ വെട്ടുക എന്ന പ്രയോഗം ഇവന്മാരാണോ കണ്ടു പിടിച്ചത്. പച്ചക്കാര്‍ ഇന്നത്തെ കൊലപാതകത്തില്‍ നിന്നും 'പച്ച'വെള്ളമൊഴിച്ചു (ഗംഗാജലം ഹറാം ആയതുകൊണ്ടാണേ. ഇതില്‍ വര്‍ഗീയത ഉണ്ടോ ? ഉണ്ടെങ്കില്‍ ക്ഷമി) കൈ കഴുകാന്‍ ശ്രമിക്കുന്നു. അപ്പുറത്ത് ഗാന്ധിതൊപ്പിക്കാരും വെറുതെ ഇരുന്നില്ല. ഓഫീസ് കത്തിച്ചാല്‍ നോക്കി നില്‍ക്കില്ലത്രേ. എല്ലാത്തിനേം ചവിട്ടി കൂട്ടി പുഴയില്‍ എറിയും പോലും. അങ്ങോട്ട്‌ ചെന്നാലും മതി.  മറ്റവന്മാര്‍ക്ക് പണ്ടേ മദം പൊട്ടി നില്‍ക്കുന്നു, കൂട്ടത്തില്‍ ഭ്രാന്തും കൂടി പിടിച്ചാലോ.

സോഷ്യല്‍ സൈറ്റിലെ ചേട്ടന്മാരും തകര്‍ക്കുന്നു. ചുവന്ന ചേട്ടനെ പച്ച ചേട്ടന്മാര്‍ തെറി പറയുന്നു. ഗാന്ധി ചേട്ടന്മാരെ ചുവപ്പ് ചേട്ടന്മാര്‍ കാലില്‍ വാരി നിലത്ത് അലക്കുന്നു. ഇതൊന്നും പോരാത്തത് കൊണ്ട് ചാനല്‍ ചേട്ടന്മാര്‍ ഇടവും വലവും കുറെ രാഷ്ട്രീയഭാവമുള്ള ഉരുപ്പടികളെ ഇരുത്തി ചര്‍ച്ച ചെയ്യിക്കുന്നു. എല്ലാ ചാനലിലും "ലൈവ്. എല്ലാ ലൈവിലും ഏതാണ്ട് ഒരേ ചേട്ടന്മാര്‍ ഒരേ സമയത്ത്. ആരാന്റെ  അമ്മയ്ക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം.

പക്ഷെ എന്റെ വിഷമം അതൊന്നുമല്ല. ഇന്നലെ ഒന്നാം തീയതി.. ഇന്ന് ഹര്‍ത്താല്‍ .. ഇതൊരു മാതിരി ചെയ്ത്തായി പോയി. തൊണ്ട നനയ്ക്കാന്‍ ഒരു ബിയര്‍ പോലും കിട്ടാതാക്കി കളഞ്ഞില്ലേ ദുഷ്ടന്‍മാര്‍..   കാസര്‍ഗോട്ടുകാര്‍ക്ക് നാളെയും കൂടി കാത്തിരിക്കണം.  ദാഹിച്ച പച്ചവെള്ളം തരാത്ത ഇവന്മാരോടൊക്കെ ദൈവം ചോദിച്ചോളും...
ഏതായാലും ഇന്നത്തെ ഹര്‍ത്താല്‍ കൊണ്ട് പറമ്പില്‍ രണ്ടു വാഴ നടാന്‍ പറ്റി. സമ്പത്ത് കാലത്ത്  തൈ  പത്തു വെച്ചാല്‍ ആപത്തു കാലത്ത് കാ പത്തു തിന്നാം എന്നാണല്ലോ. നമ്മള്‍ സാധാരണക്കാരെകൊണ്ട്  ഇതൊക്കെയല്ലേ പറ്റു.